ധനുഷ് ശരീരത്തിലെ കാക്കപ്പുള്ള ലേസര്‍ ചികിത്സയിലൂടെ മാച്ചെന്ന റിപ്പോര്‍ട്ട് തെറ്റ്
തമിഴ് നടന്‍ ധനുഷ് ഉള്‍പ്പെട്ട പിതൃത്വ കേസ് പുതിയ വഴിത്തിരിവിലേക്ക്. ധനുഷിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നെന്ന് മാതാപിതാക്കളെന്ന് അവകാശപ്പെട്ട് എത്തിയ വൃദ്ധനൃദമ്പതികള്‍ പറഞ്ഞ കാക്കപ്പുള്ളിയാണ് ഇപ്പോള്‍ കേസില്‍ നിര്‍ണായകമായിരിക്കുന്നത്.
ധനുഷിന്റെ ശരീരത്തിലെ അടയാളങ്ങള്‍ ലേസര്‍ ട്രീറ്റ്‌മെന്റ് വഴി മാച്ച് കളഞ്ഞെന്ന് തെളിഞ്ഞതായാണ് ചില മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് തെറ്റാണെന്നും അറിയുന്നുണ്ട്. മധുരൈ മെഡിക്കല്‍ കോളേജില്‍ ഡോ. എംആര്‍ വൈരമുത്തു രാജ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടില്‍ ധനുഷിന്റെ ശരീരത്തില്‍ കാക്കപ്പുള്ളിയില്ലെന്നാണ് പറയുന്നത്. കൂടാതെ ശസ്ത്രക്രിയയിലൂടെ ധനുഷ് ഈ അടയാളങ്ങള്‍ മാച്ച് കളഞ്ഞിട്ടുണ്ടാകാമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് മധുരയിലെ കതിരേശന്‍-മീനാക്ഷി ദമ്പതിമാരാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ധനുഷ് തങ്ങളുടെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും പ്രായം ചെന്ന തങ്ങളുടെ ചെലവിലേക്ക് പ്രതിമാസം 65,000 രൂപ വീതം നല്‍കണമെന്നുമായിരുന്നു ആവശ്യം. ധനുഷിന്റേതെന്ന് പറയുന്ന ജനന സര്‍ട്ടിഫിക്കറ്റും മറ്റ് ആശുപത്രി രേഖകളും ഉള്‍പ്പെടെയാണ് ദമ്പതിമാര്‍ ഹാജരാക്കിയത്. ഫെബ്രുവരി 28നാണ് മെഡിക്കല്‍ സംഘം കോടതിയില്‍ വച്ച് ധനുഷിന്റെ ശരീരത്തിലെ അടയാളങ്ങള്‍ പരിശോധിച്ചത്.
ഇന്നലെ ഈ റിപ്പോര്‍ട്ട് ഉദ്ദരിച്ച് ചില തമിഴ് മാധ്യമങ്ങളാണ് ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സയിലൂടെ മാച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വ്യാജമാണെന്ന് ഡോക്ടര്‍മാര്‍ തന്നെയാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വൃദ്ധ ദമ്പതികളുടെ അവകാശവാദം നിഷേധിച്ച ധനുഷ് താന്‍ നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച ആശുപത്രി രേഖകളും അദ്ദേഹം കോടതിയില്‍ ഹാജരാക്കി.