“കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, നോട്ട് നിരോധനത്തിന്റെ ദുരിതഫലങ്ങള്‍, തൊഴിലില്ലായ്മ – ഇതെല്ലാം പ്രശമാണ്. എന്നാല്‍ ബിജെപി ഇതൊന്നും പരിഗണിക്കുന്നില്ല”.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങള്‍ ചോദിച്ചും ലോക്ജനശക്തി പാര്‍ട്ടി നോതാവും കേന്ദ്ര മന്ത്രിയുമായി രാംവിലാസ് പാസ്വാനും പാര്‍ട്ടി എംപിയായ മകന്‍ ചിരാഗ് പാസ്വാനും. കോണ്‍ഗ്രസ് വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ബിജെപി ക്ഷേത്രങ്ങളെക്കുറിച്ചാണ് പറയുന്നത് എന്ന് ചിരാഗ് പാസ്വാന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് കര്‍ഷകരുെട പ്രശ്‌നവും തൊഴിലില്ലായ്മയും മറ്റും ഉയര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിയാണെങ്കില്‍ മതവും ക്ഷേത്രവും പറഞ്ഞുനടന്നു.
ലോക്‌സഭ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഭിന്നതയില്‍ ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുകയാണ് എല്‍ ജെ പി. ഡിസംബര്‍ 31നകം സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം വേണമെന്ന് പാസ്വാന്‍ ബിജെപിയെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ആര്‍ജെഡിയും കോണ്‍ഗ്രസും ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം, ഉപേന്ദ്ര കുശ്വാഹയുടെ ആര്‍ എല്‍ എസ് പി, ശരദ് യാദവിന്റെ ലോക് താന്ത്രിക് ജനതാ ദള്‍ എന്നിവയുമടങ്ങുന്ന മഹാസഖ്യം രൂപീകരിക്കപ്പെട്ടു.
നിലവില്‍ ബിഹാറിലെ ആകെയുള്ള 40ല്‍ 16 സീറ്റ് വിതം ബിജെപിയും ജെഡിയുവും മത്സരിക്കാനും ബാക്കി എട്ട് സീറ്റുകളില്‍ ആറെണ്ണം എല്‍ ജെ എസ് പിക്കും രണ്ട് സീറ്റ് ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടിയായ ആര്‍ എല്‍ എസ് പിക്കും എന്നായിരുന്നു. കുശ്വാഹയുടെ പാര്‍ട്ടി മുന്നണി വിടുകയും ചെയ്തു. എന്നാല്‍ ഈ രണ്ട് സീറ്റുകളും ബിജെപിയും ജെഡിയുവും പങ്കിടുകയാണ് ചെയ്തത്. തങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ വേണമെന്നാണ് എല്‍ ജെ എസ് പി ആവശ്യപ്പെടുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന സൂചന രാം വിലാസ് പാസ്വാനും ചിരാഗ് പാസ്വാനും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റിലാണ് എല്‍ജെപി മത്സരിച്ചത്. ഇതില്‍ ആറിലും ജയിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് അടുത്തു. ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഡിസംബര്‍ 31നകം പ്രശ്‌നം പരിഹരിക്കണം. ബിജെപി പ്രസിഡന്റ് എന്‍ഡിഎ നേതാക്കളുടെ യോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച – ബിഹാര്‍ മൃഗസംരക്ഷണ മന്ത്രിയും എല്‍ജെപി നേതാവും രാംവിലാസ് പാസ്വാന്റെ സഹോദരനുമായ പശുപതി കുമാര്‍ പരസ് പറഞ്ഞു. അതേസമയം സീറ്റ് വിഭജനം മാത്രമല്ല പ്രശ്‌നമല്ലെന്ന് എല്‍ജെപി നേതാക്കള്‍ പറയുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, നോട്ട് നിരോധനത്തിന്റെ ദുരിതഫലങ്ങള്‍, തൊഴിലില്ലായ്മ – ഇതെല്ലാം പ്രശമാണ്. എന്നാല്‍ ബിജെപി ഇതൊന്നും പരിഗണിക്കുന്നില്ല. മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇതാണ് വ്യക്തമാക്കുന്നത് എന്നും എല്‍ജെപി നേതാവ് പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷം എത്ര പേര്‍ക്ക് തൊഴില്‍ നല്‍കി തുടങ്ങിയ ചോദ്യങ്ങളെല്ലാം ഉന്നയിച്ചിരുന്നു.
ബിഹാര്‍ ജനസംഖ്യയുടെ 16 ശതമാനം ദലിതുകളാണ്. പാസ്വാന്‍ സമുദായക്കാര്‍ അഞ്ച് ശതമാനം വരെയുണ്ട്. ദലിതര്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുള്ള പാര്‍ട്ടികള്‍ എല്‍ജെപിയും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മും (ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച) പിന്നെ നിതീഷ് കുമാറിന്റെ ജെഡിയുവുമാണ്. ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമായി കഴിഞ്ഞു. ടിഡിപിയും കുശ്വാഹയുടെ ആര്‍ എല്‍ എസ് പിയും എന്‍ഡിഎ വിട്ട കാര്യം ബിജെപിയെ ചിരാഗ് പാസ്വാന്‍ ഓര്‍മ്മിപ്പിച്ചിരുന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് വിജയം നേടിയ കോണ്‍ഗ്രസിനെ ചിരാഗ് അഭിനന്ദിക്കുകയും ചെയ്തിരുന്നു. നോട്ട് നിരോധനത്തിന്റെ ഗുണഫലങ്ങള്‍ അന്വേഷിച്ചും ചോദ്യങ്ങള്‍ ചോദിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കും ചിരാഗ് കത്തയിച്ചിട്ടുണ്ട്. അതേസമയം എന്‍ഡിഎയില്‍ തന്നെ തുടരുമെന്നും ചിരാഗ് പറഞ്ഞു.
ബിഹാറില്‍ കുശ്വാഹയ്ക്ക് പിന്നാലെ പാസ്വാനും? ബിജെപിക്ക് മേല്‍ സമ്മര്‍ദ്ദമേറുന്നു