UPDATES

ട്രെന്‍ഡിങ്ങ്

യുപിയില്‍ കൊള്ളസംഘം വാഹനം ആക്രമിച്ചു നാലു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു, ഒരാളെ കൊന്നു

ഗര്‍ഭിണിയായ ബന്ധുവിന് ഓപ്പറേഷനുള്ള പണവുമായി പോകുന്നതിനിടയിലായിരുന്നു ദുരന്തം

ഗര്‍ഭിണിയായ ബന്ധുവിന് ഓപ്പറേഷനു വേണ്ടിയുള്ള പണവുമായി ആശുപത്രിയിലേക്കു പോയ കുടുംബത്തെ ആക്രമിച്ച കൊള്ളസംഘം നാലു സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ഒരു യുവാവിനെ വെടിവച്ചു കൊല്ലുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ് നഗര്‍ ജില്ലയില്‍ യമുന എക്‌സ്പ്രസ് വേയില്‍ വിജനമായൊരു ഭാഗത്തുവച്ചായിരുന്നു സംഭവം നടന്നത്. വാഹനം തടഞ്ഞുനിര്‍ത്തിയ കൊള്ളംസംഘം സ്ത്രീകളെ വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സഗം ചെയ്യുകയായിരുന്നു. കൊള്ളക്കാരെ എതിര്‍ക്കാന്‍ ശ്രമിച്ച 38 കാരനെയാണു വെടിവച്ചു കൊന്നത്.

എട്ടുപേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ജേവാറിലെ സോവാത്ത ഗ്രാമത്തിലുള്ള ഇവര്‍ ഇവിടെ നിന്നും പുറപ്പെട്ട് എട്ടു കിലോമീറ്റര്‍ ദൂരം എത്തിയപ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്. കാറില്‍ ഉണ്ടായിരുന്നവരുടെ കൈവശം ഉണ്ടായിരുന്ന 47,000 രൂപയും സ്ത്രീകളുടെ ആഭരണങ്ങളും കൊള്ളക്കാര്‍ കൈക്കലാക്കി.

ആക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരിയെ ആയിരുന്നു പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ബുധനാഴ്ച രാത്രിയാണ് അടിയന്തിരമായി ഓപ്പറേഷന്‍ വേണ്ടിവരുമെന്ന വിവരം ആശുപത്രിയില്‍ നിന്നും അറിയിച്ചത്. ഇതേ തുടര്‍ന്നു പുലര്‍ച്ചെ ഒരു മണിക്കാണു കൊല്ലപ്പെട്ട യുവാവ്, ഭാര്യ, മകന്‍, മൂത്ത സഹോദരി, സഹോദരന്റെ ഭാര്യ, അനന്തിരവള്‍, എന്നിവര്‍ സുഹൃത്തിന്റെ കാറില്‍ ആശുപത്രിയിലേക്കു പോയത്. സുഹൃത്തിന്റെ ഭാര്യയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

യാത്രയ്ക്കിടയില്‍ ശബ്ദം കേട്ടാണു ഇവര്‍ കാര്‍ നിര്‍ത്തുന്നത്. ഡ്രൈവര്‍ ഇറങ്ങി പരിശോധിക്കുമ്പോള്‍ രണ്ടു ടയറുകള്‍ പൊട്ടിയ നിലയില്‍ കണ്ടെത്തി. ടയര്‍ മാറാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു കൊള്ള സംഘത്തിന്റെ അപ്രതീക്ഷിതമായ ആക്രമണം. ആറുപേര്‍ സംഘത്തില്‍ ഉണ്ടായിരുന്നതായാണു ഇരകളില്‍ ഒരാള്‍ പിന്നീട് വെളിപ്പെടുത്തിയത്. ഇവരുടെ കൈവശം നാടന്‍ തോക്കുകളും കത്തികളും ഇരുമ്പുവടികളും ഉണ്ടായിരുന്നു. ആദ്യം അവര്‍ ആകാശത്തേക്കു വെടിയുതിര്‍ക്കുകയും കൈയില്‍ കരുതിയിരുന്ന ഇരുമ്പുവടികള്‍ കൊണ്ട് തങ്ങളെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്നും വെളിപ്പെടുത്തലില്‍ വ്യക്തമാക്കുന്നു.
ഞങ്ങള്‍ അവരോട് ഒരുപാട് യാചിച്ചുനോക്കിയെങ്കിലും ചെവിക്കൊള്ളാതെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടയില്‍ അവര്‍ സ്ത്രീകളെ വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അമ്മാവനെ അവര്‍ വെടിവച്ചത്; കാറില്‍ ഉണ്ടായിരുന്ന കൊല്ലപ്പെട്ട യുവാവിന്റെ അനന്തിരവന്‍ പറയുന്നു.

ഇരകളായവരെ ഇന്നലെ രാവിലെ 11 മണിയോടെയാണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്രൂരമായ പീഢനത്തിനാണു സ്ത്രീകള്‍ വിധേയരായതെന്നു ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ പറയുന്നു. സ്ത്രീകളെ കൈകള്‍ ബന്ധിച്ചശേഷമാണു പീഡിപ്പിച്ചിരിക്കുന്നതെന്നു പരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാര്‍ വിവരം പറയുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അക്രമികളെ കണ്ടുപിടിക്കുന്നതിനായി ഊര്‍ജ്ജിതമായ ശ്രമം നടത്തുകയാണെന്നു പൊലീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍