UPDATES

സയന്‍സ്/ടെക്നോളജി

മിസൈലുകള്‍ പറയുന്ന കഥകള്‍; സങ്കീര്‍ണതകള്‍

Avatar

ടീം അഴിമുഖം

റോക്കറ്റുകളെയും മിസൈലുകളെയും അറിഞ്ഞാല്‍ നമ്മുടെ സംഘര്‍ഷഭരിതമായ കാലത്തെ സംഘര്‍ഷങ്ങളെക്കുറിച്ചും മനസ്സിലാക്കാം.

ഇസ്രയേലില്‍നിന്നും തൊടുത്തുവിടുന്ന മിസൈലുകള്‍ നിരവധി ദിവസങ്ങളായി ഗാസയില്‍ മരണവും ദുരിതവും പെയ്യിക്കുന്നു. ഹമാസാണെങ്കില്‍ വളരെ പ്രഹരശേഷി കുറഞ്ഞ റോക്കറ്റുകള്‍കൊണ്ടാണ് പ്രതികരിക്കുന്നത്. അവയില്‍ ഭൂരിഭാഗവും  അയണ്‍ ഡോം എന്ന മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇസ്രയേല്‍ തകര്‍ത്തിടുകയും ചെയ്യുന്നു.

വ്യാഴാഴ്ച്ച MH 17 വിമാനത്തെ തകര്‍ക്കാന്‍ ഉപയോഗിച്ചത് ബക് എന്ന ഭൂതല-ആകാശ മിസൈലാണ്. 1970-കളില്‍ ശീതസമരകാലത്ത്  അമേരിക്കയെ ചെറുക്കാന്‍ കണ്ടുപിടിച്ചത്. മിസൈല്‍ തൊടുത്തത് റഷ്യന്‍ അനുകൂല വിമതരോ, ഉക്രൈന്‍ സൈന്യമോ, റഷ്യന്‍ സേനയോ ആകാം. ഇവര്‍ മൂന്നുകൂട്ടര്‍ക്കും ഈ മിസൈലുണ്ട്. അടുത്തുവരുന്ന വിമാനങ്ങളെയോ, മിസൈലുകളെയോ കണ്ടെത്താനും, അവക്കെതിരെ മിസൈല്‍ തൊടുക്കാനും കഴിയുന്ന നൂതനസംവിധാനമാണിത്. ഇന്ത്യന്‍ നാവികസേനക്ക് ചില കപ്പലുകളില്‍ ഇതിന്റെ ചില വകഭേദ സംവിധാനങ്ങളുണ്ട്.

മിസൈലുകളും റോക്കറ്റുകളും നമ്മള്‍ ഈ പ്രപഞ്ചത്തെ കാണുന്ന രീതിയെ തന്നെ മാറ്റിമറിച്ചിരിക്കുന്നു;അതോടൊപ്പം പരസ്പരം കൊല്ലുകയും ചെയ്യുന്നു. കൊല്ലാനും, ബഹിരാകാശത്തേക്കും, പിന്നീട് ചന്ദ്രനിലേക്കും, ഇനിയൊരുകാലത്ത് അതിനുമപ്പുറത്തേക്കും ആളെ കയറ്റിവിടാനും ഉപയോഗിയ്ക്കുന്ന ഈ പറക്കുംയന്ത്രങ്ങളുടെ കഥ ചൈനയിലാണ് തുടങ്ങുന്നത്. നമ്മുടെ ടിപ്പുസുല്‍ത്താനും ഇവയുടെ പുരോഗതിയില്‍ ചെറിയ ചില പങ്കുവഹിച്ചിട്ടുണ്ട്.

വെടിമരുന്നിനോടൊപ്പം, ചൈനയുടെ ചരിത്രത്തില്‍ പല തരത്തിലുള്ള റോക്കറ്റുകളെക്കുറിച്ചും ധാരാളം പരാമര്‍ശങ്ങളുണ്ട്. എന്തായാലും റോക്കറ്റുകളെക്കുറിച്ച് ചൈനയുടെ ചരിത്രത്തില്‍ ഏറ്റവും വിശ്വസനീയമായ പരാമര്‍ശങ്ങളുണ്ടാകുന്നത് 1000 എ ഡി യോടടുപ്പിച്ചാണ്.

1700-കളുടെ ഒടുവിലാണ് മൈസൂര്‍ റോക്കറ്റുകള്‍ തയ്യാറാവുന്നത്. ഹൈദരാലിയും മകന്‍ ടിപ്പു സുല്‍ത്താനും ബ്രിട്ടീഷുകാര്‍ക്കെതിരെ ഇവയെ വളരെ വിജയകരമായി ഉപയോഗിച്ചു. അവരുടെ സൈനികവിജയങ്ങളില്‍ ഇവ വളരെ നിര്‍ണ്ണായകമായ പങ്കും വഹിച്ചു. അക്കാലത്ത് ലോകത്തിലെ ഏറ്റവും ആധുനികമായ റോക്കറ്റുകളായിരുന്നു മൈസൂര്‍ റോക്കറ്റുകള്‍. കാരണം കൂടുതല്‍ വേഗവും, പരിധിയും സാധ്യമാവുന്ന തരത്തില്‍ ഇരുമ്പ്കുഴല്‍ കൊണ്ടുള്ള തീതുപ്പിയായിരുന്നു (propellant) അതില്‍ ഉപയോഗിച്ചിരുന്നത്. രണ്ടു കിലോമീറ്റര്‍ വരെ ദൂരം അവ സഞ്ചരിച്ചിരുന്നു എന്നത് അന്നത്തെ സാങ്കേതികസാധ്യതകള്‍ വെച്ചുനോക്കുമ്പോള്‍ ഒട്ടും മോശമായിരുന്നില്ല.

ശ്രീരംഗപട്ടണം കീഴടക്കിയതിന്ശേഷം ബ്രിട്ടീഷുകാര്‍ നിരവധി വിക്ഷേപണികളും, റോക്കറ്റുകളും, അവയുടെ ഒഴിഞ്ഞ തൊണ്ടുകളും, ബ്രിട്ടനിലേക്ക് കൊണ്ടുപോയി. ഈ റോക്കറ്റുകളില്‍ പലതിനോടും ഉരുക്ക് കത്തികളും ഘടിപ്പിച്ചിരുന്നു. ശത്രുവിനുമേല്‍ പതിക്കുമ്പോള്‍ വഴിയിലുള്ള സകലതിനെയും അരിഞ്ഞുതള്ളാനുള്ള തന്ത്രം.

മൈസൂര്‍ റോക്കറ്റുകളെ അടിസ്ഥാനമാക്കി ബ്രിട്ടീഷുകാര്‍ കോണ്‍ഗ്രേവ് റോക്കറ്റുകള്‍ വികസിപ്പിച്ചു. നപ്പോളിയനുമായുള്ള യുദ്ധത്തില്‍ (1803-1815) അവരുടെ ഏറ്റവും ഫലപ്രദമായ ആയുധങ്ങളിലൊന്നായിരുന്നു ഇത്. അവിടുന്നിങ്ങോട്ട് റോക്കറ്റുകളുടെ ആധുനികയുഗം കുതിച്ചുയര്‍ന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മനിയുടെ വി-2 റോക്കറ്റുകള്‍ ഫ്രാന്‍സിലും, ബല്‍ജിയത്തിലും എന്തിന്, ബ്രിട്ടനിലും തീമഴ പെയ്യിച്ചു. 300 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ റോക്കറ്റുകള്‍ക്ക് 1000 കിലോഗ്രാം വരെ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു. ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്യുകയും, ജപ്പാനില്‍ യു എസ് ആണവ ബോംബുകള്‍ ഇടുകയും, യുദ്ധം അവസാനിക്കുകയും ചെയ്തതോടെ വിജയികളെല്ലാം വി-2 റോക്കറ്റുകളുടെ സാങ്കേതികവിദ്യ സ്വന്തമാക്കാന്‍ പാഞ്ഞു. പക്ഷേ,അപ്പോഴേക്കും ഒരു വന്‍ശക്തിയായി മാറിയ യു എസായിരുന്നു കാര്യമായ നേട്ടം കൊയ്തത്. നാസികള്‍ക്ക് വേണ്ടി ദീര്‍ഘദൂര റോക്കറ്റുകള്‍ വികസിപ്പിച്ച വെര്‍ണര്‍ വോണ്‍ ബ്രോണ്‍ അടക്കമുള്ള നിരവധി ശാസ്ത്രജ്ഞരെ പിടികൂടി അമേരിക്കയിലേക്ക് കൊണ്ടുപോയി. 

വി-2 സാങ്കേതികവിദ്യയില്‍ നിന്നാണ് യു എസ് തങ്ങളുടെ ബഹിരാകാശ പദ്ധതിക്കുവേണ്ട ആദ്യ റോക്കറ്റുകള്‍ ഉണ്ടാക്കിയത്. അതേസമയത്തുതന്നെ സോവിയറ്റ് യൂണിയനും നൂതനമായ റോക്കറ്റുകള്‍ ഉണ്ടാക്കുകയായിരുന്നു. ഇന്നും റോക്കറ്റുകളും, മിസൈലുകളും ഉണ്ടാക്കുന്നതിലും ബഹിരാകാശ സാങ്കേതികവിദ്യയിലും റഷ്യ ഏറെ മുമ്പിലാണ്.

റോക്കറ്റിന്റെ കൂടെ ചില സംവിധാനങ്ങള്‍കൂടി ചേര്‍ത്താല്‍ ഒരു ആധുനിക മിസൈലായി. എഞ്ചിനില്‍ നിന്നുമുള്ള തള്ളല്‍ കൊണ്ട് കുതിച്ചുയരുന്ന ഒരു ലളിത സംവിധാനമാണ് റോക്കറ്റ് എന്നു ചുരുക്കിപ്പറയാം. ആധുനിക മിസൈലുകള്‍ ഏറെ സങ്കീര്‍ണ്ണമാണ്. അവക്ക് പ്രധാനമായും 4 ഘടകങ്ങളുണ്ട്-വഴികാട്ടി സംവിധാനം, പറക്കല്‍ സംവിധാനം, എഞ്ചിന്‍, പോര്‍മുന.

മിസൈലുകള്‍ സൂക്ഷ്മമായി നിയന്ത്രിക്കപ്പെടുന്നതും മാരകവുമാണ്. 10 കിലോമീറ്റര്‍ ഉയരത്തില്‍ പറന്നിരുന്ന മലേഷ്യന്‍ യാത്രാവിമാനത്തെ ബുക് മിസൈല്‍ സംവിധാനം കണ്ടുപിടിച്ച് പിന്തുടര്‍ന്ന് വീഴ്ത്തിയത് ഇതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. മണിക്കൂറില്‍ 881 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചാണ് മിസൈല്‍ വിമാനത്തെ തകര്‍ത്തത്.

ആധുനികയുഗത്തിന്റെ മാരകസിദ്ധികളുടെ ആദ്യഇരകളല്ല MH 17-ലെ യാത്രക്കാര്‍. പാകിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലും, യെമനിലും, മറ്റ് പല ആഫ്രിക്കന്‍ രാജ്യങ്ങളിലുമുള്ള ഗ്രാമങ്ങളില്‍ അമേരിക്കയുടെ ആളില്ലാ യുദ്ധവിമാനങ്ങള്‍ മിസൈലും തൊടുത്തു പോരുമ്പോള്‍ പൊലിയുന്ന മനുഷ്യജീവനുകള്‍ ഏറെയാണ്. നിരപരാധികളായ മനുഷ്യരാണ് അവരില്‍ ഏറെയും. ലോകത്തിന്റെ ഏത് മൂലയിലുള്ള യുദ്ധത്തിലും, കൂട്ടക്കൊലയിലും, ഒരു ആധുനിക റോക്കറ്റോ, മിസൈലോ വിനാശത്തിന്റെ പോര്‍മുനയുമായി ആഞ്ഞുപതിക്കുന്നത് കാണാനാകും. ഭൂമിയുടെ ഗുരുത്വാകര്‍ഷണ പരിധികളെ ഉല്ലംഘിച്ച് ബഹിരാകാശത്തിന്റെ രഹസ്യങ്ങളിലേക്ക് മനുഷ്യന്‍ പറക്കുന്നതും ഇതുപയോഗിച്ചാണ്. റോക്കറ്റും മിസൈലും പോലെ നമ്മുടെ കാലത്തിന്റെ സങ്കീര്‍ണ്ണമായ വൈരുദ്ധ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ ഏറെയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍