അഴിമുഖം പ്രതിനിധി
സംവരണാനുകൂല്യങ്ങള്‍ പറ്റുന്നതിനായി രോഹിത് വെമുലയുടെ അമ്മ ദളിതാണെന്ന് സ്വയം പ്രഖ്യാപിച്ചു; രോഹിതിനെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയത് സര്‍വ്വകലാശാലയ്ക്ക് എടുക്കാവുന്ന ഏറ്റവും ന്യായയുക്തമായ തീരുമാനം; ജാതി വിവേചനമല്ല മറിച്ച് വ്യക്തിപരമായ പ്രശ്നങ്ങളാണ് 26കാരനായ പിഎച്ച് ഡി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് കാരണം; കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയയും സ്മൃതി ഇറാനിയും അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തത്; ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് മേല്‍ യാതൊരു സമ്മര്‍ദവും ഉണ്ടായിരുന്നില്ല.
മാനവ വിഭവശേഷി മന്ത്രാലയം രൂപീകരിച്ച ഏകാംഗ ജൂഡീഷ്യല്‍ കമ്മീഷന്റെ പ്രധാന കണ്ടെത്തലുകളായി ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തതാണ് ഇത്. രോഹിത് വെമൂല ആത്മഹത്യ ചെയ്തതിന് 11 ദിവസങ്ങള്‍ക്ക് ശേഷം രൂപീകരിക്കപ്പെട്ട ഏകാംഗ കമ്മീഷന്‍ 41 പേജ് റിപ്പോര്‍ട്ടാണ് ഗവണ്‍മെന്റിന് സമര്‍പ്പിച്ചത്. മുന്‍ അലഹബാദ് ജഡ്ജായ എ കെ രൂപന്‍വാണി കഴിഞ്ഞ ആഗസ്റ്റിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏകദേശം അന്‍പതോളം ആളുകളില്‍ നിന്നു മൊഴി ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ ഭൂരിപക്ഷം പേരും സര്‍വ്വകലാശാല അദ്ധ്യാപകരും അനാധ്യാപക ജീവനക്കാരുമാണ്. അഞ്ചു വിദ്യാര്‍ത്ഥികളില്‍ നിന്നു മാത്രമാണ് കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഇതില്‍ രോഹിത് വെമൂലയുടെ ആത്മഹത്യയെ തുടര്‍ന്ന് സമരത്തിന് നേതൃത്വം നല്‍കിയ ജോയിന്‍റ് ആക്ഷന്‍ കൌണ്‍സില്‍ അംഗങ്ങളും ഉള്‍പ്പെടും.