അഴിമുഖം പ്രതിനിധി
വിദേശ ആയുധ കമ്പനികള്‍ ഇന്ത്യയിലെ ആയുധ ഇടപാട് ദല്ലാളുകള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ നല്‍കിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ബിബിസിയും ഗാര്‍ഡിയനും (The Guardian) പുറത്തുവിട്ടത് ഇന്നലെയാണ്.
ആയുധക്കച്ചവട ഇടനിലക്കാരന്‍ സുധീര്‍ ചൌധരിയും കുടുംബവും അയാളുടെ അടുത്ത സഹായികളും നിയന്ത്രിക്കുന്ന കമ്പനികളിലേക്ക് വെറും 12 മാസങ്ങള്‍ക്കുളില്‍ ഏതാണ്ട് 100 ദശലക്ഷം പൌണ്ട് (730 കോടി രൂപയോളം) നിക്ഷേപിച്ചതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്; ബ്രിട്ടീഷ് കമ്പനി റോള്‍സ് റോയിസ്, ചൌധരിയുമായി ബന്ധപ്പെട്ട സ്ഥാപനത്തിന് 10 ദശലക്ഷം പൌണ്ടാണ് നല്കിയത്. ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന ഈ മുന്‍ ഡല്‍ഹിക്കാരന്റെ അഭിഭാഷകര്‍ ബിബിസിയോട് പറഞ്ഞത്, ചൌധരി “സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ കൊടുക്കുകയോ, പ്രതിരോധ ഇടപാടുകളില്‍ നിയമവിരുദ്ധ ദല്ലാളായി പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല,” എന്നാണ്.
ചൌധരി കുടുംബം നിയന്ത്രിക്കുന്ന കമ്പനികളുടെ വിവിധ അക്കൌണ്ടുകളിലേക്ക് വന്‍തോതില്‍ പണം എത്തിയ ഒക്ടോബര്‍ 2, 2008-ലെ ഒരു ബാങ്കിടപാട് രേഖയും ഹിന്ദു ദിനപത്രത്തിന് ലഭിച്ചിരുന്നു. ഇതിന് മുമ്പ് വിവിധ ആയുധ ഇടപാടുകളുടെ പേരില്‍ ചൌധരിക്കെതിരെ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിട്ടുണ്ട്. തെഹല്‍ക്ക ശബ്ദരേഖയില്‍ അയാളുടെ പേര് വന്നതില്‍പ്പിന്നെ ചൌധരിയും കുടുംബവും ലണ്ടനിലാണ് താമസം. സര്‍ക്കാര്‍ കരാറുകളെ വളഞ്ഞവഴിക്ക് ഉപയോഗിയ്ക്കുന്ന അനഭിമതരായ ഇടനിലക്കാരുടെ കൂട്ടത്തിലാണ് സിബിഐ ചൌധരിയെ ഉള്‍പ്പെടുത്തിയിരിക്കുന്നതും.
റോള്‍സ് റോയിസ് ഒരു ഇന്ത്യന്‍ ദല്ലാളിന് 10 ദശലക്ഷം പൌണ്ട് രഹസ്യമായി നല്കി എന്നാണ് ബിബിസിയുടെ അന്വേഷണാത്മക പരിപാടിയായ പനോരമ അവകാശപ്പെടുന്നത്. എന്നാല്‍ കോഴയോടും അഴിമതിയോടും തങ്ങള്‍ ഒരു വിട്ടുവീഴ്ച്ചയും കാണിക്കില്ലെന്നാണ് റോള്‍സ് റോയിസ് പറയുന്നത്.
2014-ല്‍ റോള്‍സ് റോയിസിനെ സംബന്ധിച്ച് യു.കെയിലെ ഗുരുതരമായ തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തുന്ന കാര്യാലയം സുധീര്‍ ചൌധരിയെയും മകന്‍ ഭാനുവിനെയും പിടികൂടിയിരുന്നു. എന്നാല്‍ രണ്ടു പേരേയും കൂറ്റം ചുമത്താതെ വിട്ടു. അനഭിമത ഇടനിലക്കാരുടെ പട്ടികയില്‍ തങ്ങള്‍ ഉള്ളതായി ഒരു വിവരവും തങ്ങള്‍ക്കറിയില്ല എഎന്നാണ് സുധീര്‍ ചൌധരിയുടെ അഭിഭാഷകന്റെ വാദം.
ഇന്ത്യന്‍ പ്രതിരോധ രംഗത്തെ ഒരു പ്രധാന കളിക്കാരാനാണ് റോള്‍സ് റോയിസ്. മറ്റ് പലതിനുമൊപ്പം വ്യോമസേനയുടെ നൂതന പരിശീലന വിമാനം Hawk-ന്റെ എഞ്ചിന്‍ അതിന്റെയാണ്.
ഹാവ്ക് ഇടപാടിനെക്കുറിച്ചും റിപ്പോര്‍ട്ട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ബിബിസി പറയുന്നത് ചൌധരിയുടെ മകന്‍ ഭാനു ഒരു ആയുധ കമ്പനി ഉദ്യോഗസ്ഥനായ പീറ്റര്‍ ജിഞ്ചരിനൊപ്പം 2007-ല്‍ സ്വിറ്റ്സര്‍ലണ്ടിലേക്ക് പോയിരുന്നു എന്നാണ്. ആ യാത്രയില്‍ ഒരു രഹസ്യ ബാങ്ക് അക്കൌണ്ടിലേക്ക് ജിഞ്ചര്‍ ലക്ഷക്കണക്കിന് പൌണ്ട് കൈമാറി. ‘Portsmouth’ എന്ന പേരിലാണ് ആ അക്കൌണ്ട് തുറന്നത്. ബാങ്ക് രേഖകള്‍ കാണിക്കുന്നത് ആ അക്കൌണ്ടില്‍ ഒരു ദശലക്ഷത്തിലേറെ സ്വിസ് ഫ്രാങ്ക് ഉണ്ട് എന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ സര്‍ക്കാരിന് ഹാവ്ക് വിമാനം വിറ്റതിലെ ഒരു പ്രധാന മധ്യസ്ഥനായിരുന്നു BAE Systems-ത്തിന്റെ ഇന്ത്യയിലെ പ്രസിഡണ്ട് എന്ന നിലയില്‍ ജിഞ്ചര്‍. എല്ലാ വിമാനങ്ങള്‍ക്കും റോള്‍സ് റോയിസ് എഞ്ചിനായിരുന്നു, ഇടപാട് കമ്പനിയെ സംബന്ധിച്ച് 400 ദശലക്ഷം പൌണ്ട് മൂല്യമുള്ളതും.
എന്നാല്‍ ഹാവ്ക് ഇടപാടില്‍ ചൌധരിക്ക് പങ്കില്ലെന്ന് അയാളുടെ അഭിഭാഷകര്‍ ബിബിസിയോട് പറഞ്ഞു. “ചൌധരി ജിഞ്ചര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ കോഴ നല്‍കിയിട്ടില്ല. ജിഞ്ചര്‍ കൈകാര്യം ചെയ്ത ബാങ്ക് അക്കൌണ്ടിനെക്കുറിച്ചോ അതില്‍ എത്ര പണം ഇട്ടെന്നതിനെക്കുറിച്ചോ ചൌധരിക്ക് അറിവില്ല.” റോള്‍സ് റോയിസുമായി തങ്ങള്‍ക്ക് ഒരുകാലത്തും ഒരിടപാടും ഉണ്ടായിട്ടില്ലെന്നും അയാള്‍ പറയുന്നു.
സുധീര്‍ ചൌധരി
റഷ്യന്‍ പണമിടപാട്
റഷ്യയുമായുള്ള ഇന്ത്യയുടെ വന്‍ ആയുധ ഇടപാടുകളില്‍ സംശയം ജനിപ്പിച്ചുകൊണ്ട്, റഷ്യന്‍ ആയുധ കമ്പനികള്‍ ചൌധരിക്കും കുടുംബത്തിനും വലിയ തുക കൈമാറിയെന്ന് ബി ബി സി/ ഗാര്‍ഡിയന്‍ ഹിന്ദുവുമായി പങ്കുവെച്ച രേഖകള്‍ കാണിക്കുന്നു. ചൌധരിയുടെ സ്വിസ് ബാങ്ക് അക്കൌണ്ടുകളില്‍ നിന്നും ചോര്‍ന്ന വിവരങ്ങള്‍ അനുസരിച്ച് 12 മാസക്കാലയളവില്‍ മാത്രം റഷ്യന്‍ കമ്പനികള്‍ 100 ദശലക്ഷം പൌണ്ടാണ് അയാളുടെ കുടുംബ കമ്പനികളിലേക്ക് കൈമാറിയത്.
ചൌധരി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനി ബെലിനിയ സര്‍വീസസ് ലിമിറ്റഡിന് 2007 ഒക്ടോബറിനും 2008 ഒക്ടോബറിനും ഇടയ്ക്ക് 39. 2 ദശലക്ഷം പൌണ്ടാണ് കിട്ടിയത്. കൊട്ടേജ് കണ്‍സല്‍റ്റന്‍റസ് എന മറ്റൊരു കമ്പനിക്ക് ഇതേ കാലയളവില്‍ 32.8 ദശലക്ഷം പൌണ്ട് ലഭിച്ചു. മൂന്നാം കമ്പനി കാര്‍ടര്‍ കണ്‍സള്‍ട്ടന്‍ന് 23 ദശലക്ഷം പൌണ്ട് ലഭിച്ചു.
ചോര്‍ന്ന രേഖകളിലൊന്ന് കാണിക്കുന്നത് ചൌധരിക്ക് പണം നല്കിയ റഷ്യന്‍ ആയുധ കമ്പനികളിലൊന്ന് ക്രൂയിസ് മിസൈലുകള്‍ ഉണ്ടാക്കുന്നവയാണെന്ന് റിപ്പോര്‍ടില്‍ പറയുന്നു.
പണമിടപാട് സമയത്ത് തന്നെ ചിലതില്‍ സ്വിസ് ബാങ്കായ ClaridenLeu സംശയം പ്രകടിപ്പിച്ചിരുന്നു. അവരുടെ സിംഗപ്പൂരിലുള്ള കേന്ദ്രം പണം വെട്ടിപ്പ് വിരുദ്ധ മുന്നറിയിപ്പ് നല്കുകയും ബാങ്കിന്റെ അപായ കൈകാര്യ സംഘം ചൌധരിയുടെയും കുടുംബത്തിന്റെയും അക്കൌണ്ടുകള്‍ അവലോകനം ചെയ്യുകയും ചെയ്തു. ബാങ്ക് എന്തെങ്കിലും നടപടി എടുത്തോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ ചോര്‍ന്ന രേഖകള്‍ കാണിക്കുന്നത് പണമടവ്, മറ്റിടപാടുകള്‍ക്കുള്ള പ്രോത്സാഹനമായി വസ്തു/സേവന വില്‍പ്പനക്കാര്‍ തങ്ങളുടെ കക്ഷിയുടെ ഉത്പന്നമോ സേവനങ്ങളോ വാങ്ങുന്ന തരം വ്യാപാരം നടത്തുന്നവരാണ് എന്നാണ്.
ഇത്തരം പണമിടപാട് (offset payment) ഇന്ത്യന്‍ പ്രതിരോധ രംഗത്ത് പതിവാണ്. എന്നാല്‍ ചൌധരിയോ അയാളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളോ ഇന്ത്യയിലെ അംഗീകരിക്കപ്പെട്ട ആയുധ ഇടപാടുകാരോ offset വ്യാപാരം നടത്തുന്നവരോ അല്ല. ഇന്ത്യ ഒപ്പിട്ട ഏതെങ്കിലും പ്രതിരോധ ഇടപാടില്‍ നികുതി വെട്ടിപ്പ് കേന്ദ്രങ്ങള്‍ വഴി ഇത്തരം ഇടപാട് നടന്നതായും അറിവില്ല. ഇന്ത്യയിലേക്കുള്ള നിക്ഷേപമോ കരാരോ ഉണ്ടാക്കുന്നതിന്റെ പങ്കാണ് ഈ പണമിടപാട്. ചോര്‍ന്ന രേഖകള്‍ അനുസരിച്ച് ClaridenLeu ചൌധരി കുടുംബത്തെ, ‘ഏതാണ്ട് 2 ബില്ല്യണ്‍ യു.എസ് ഡോളര്‍ ആസ്തിയുള്ള ധനികര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്.