അഴിമുഖം പ്രതിനിധി
ജി കാര്‍ത്തികേയന്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര സീറ്റ് ആവശ്യപ്പെട്ട് ആര്‍ എസ് പി രംഗത്തെത്തി. മുമ്പ് തോറ്റിട്ടുണ്ടെങ്കിലും ഇപ്പോള്‍ ജയസാധ്യത ഉള്ള സീറ്റാണ് അരുവിക്കര എന്നും ആര്‍ എസ് പി നേതാവ് വി പി രാമകൃഷ്ണപിള്ള വ്യക്തമാക്കി. കൂടാതെ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ആവശ്യപ്പെടും. അടുത്ത 17-ാം തിയതി ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം ഇത് സംബന്ധിച്ച തീരുമാനമെടുക്കും. തുടര്‍ന്ന് ആവശ്യങ്ങള്‍ യുഡിഎഫിനെ അറിയിക്കാനാണ് തീരുമാനം.
മുന്‍പ് എല്‍ ഡി എഫിലായിരുന്നപ്പോള്‍ ആർ എസ് പിയുടെ സീറ്റായിരുന്നു അരുവിക്കര. എന്നാല്‍ ആര്യനാട് മണ്ഡലമായിരുന്നപ്പോള്‍ 1991 മുതല്‍ അവിടെ യുഡിഎഫിന്റെ ജി കാര്‍ത്തികേയനായിരുന്നു ജയിച്ചിരുന്നത്. 2011ല്‍ മണ്ഡലം അരുവിക്കരയായപ്പോള്‍ ആര്‍ എസ് പിയുടെ അമ്പലത്തറ ശ്രീധരന്‍നായരെയാണ് ജി കാര്‍ത്തികേയന്‍ തോല്‍പ്പിച്ചത്. അതിന് മുന്‍പത്തെ തെരഞ്ഞെടുപ്പില്‍ പ്രമുഖനായ ടിജെ ചന്ദ്രചൂഡനാണ് കാര്‍ത്തികേയനില്‍ നിന്ന് പരാജയത്തിന്റെ രുചിയറിഞ്ഞത്.
ഇതെവരെ ജയിക്കാത്ത മണ്ഡലത്തില്‍ കാര്‍ത്തികേയന്റെ മരണം ഉണ്ടാക്കിയ സഹതാപതരംഗത്തിലൂടെ ഒരു സീറ്റ് ഒപ്പിച്ചെടുക്കുന്നതിനാണ് ആര്‍ എസ് പിയുടെ ശ്രമം. ഇതിലൂടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാണ് ആര്‍ എസ് പി പ്രധാനമായും ലക്ഷ്യമിടുന്നത്.