UPDATES

തിരുവോണം വാമന ജയന്തിയെന്ന് ആര്‍ എസ് എസ്; വാമനന്‍ സ്വാതന്ത്ര്യ സമര സേനാനിയെന്ന് ശശികല ടീച്ചര്‍

അഴിമുഖം പ്രതിനിധി

ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യത്തെ തിരുത്തിക്കുറിച്ച് ആര്‍ എസ് എസ്. വാമനന്‍ പാതാളത്തില്‍ ചവിട്ടിത്താഴ്ത്തിയ മഹാബലി ചക്രവര്‍ത്തി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിനമല്ല തിരുവോണമെന്നാണ് ആര്‍.എസ്. എസിന്റെ വാദം. വാമനന്റെ മുഖചിത്രവുമായി ഇറങ്ങിയ പുതിയ ലക്കം കേസരിയിലാണ് ആര്‍ എസ് എസ് ഈ വാദവുമായി രംഗത്ത് വന്നിട്ടുള്ളത്. തിരുവോണം എന്നാല്‍ വാമനാവതാര ദിനമാണെന്നും ശ്രാവണമാസത്തിലെ തിരുവോണം വാമനജയന്തിയാണെന്നും സംഘപരിവാര്‍ അവകാശപ്പെടുന്നു.

സത്യസന്ധനും നീതിമാനും ധര്‍മിഷ്ടനുമായ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തിയിട്ടില്ല. തന്റെ ഐശ്വര്യത്തില്‍ അഹങ്കരിച്ച മഹാബലിയുടെ അഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് വാമനന്‍ ചെയ്തത്. തന്റെ ഭക്തനായ മഹാബലിയെ വാമനന്‍ ചിരഞ്ജീവിയാക്കി മാറ്റി.

മഹാബലി കേരളം ഭരിച്ചിട്ടില്ല. മഹാബലിയുടെ സാമ്രാജ്യം ഉത്തരേന്ത്യയിലായിരുന്നു. അദ്ദേഹം അശ്വമേധയാഗങ്ങള്‍ നടത്തിയത് നര്‍മദാ നദിയുടെ തീരത്തെ തീര്‍ത്ഥഭൂമിയിലാണെന്നും കേസരി പറയുന്നു. മഹാബലി കേരളം കാണാന്‍ വരുന്നു എന്ന കഥ ജനങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി പിന്നീട് കൂട്ടിച്ചേര്‍ത്തത് ആകാമെന്നും. നമ്മുടെ ഇടയില്‍ ചില കുത്സിതബുദ്ധികള്‍ മനഃപൂര്‍വം പടച്ചിറക്കുന്ന മഹാബലിയുടെ പാതാളകഥ പോലുള്ള കെട്ടുകഥകളെ ജനമനസുകളില്‍ നിന്ന് തൂത്തെറിയമെന്നും ആര്‍.എസ്.എസ് പറയുന്നു.

ഓണത്തപ്പനായിട്ട് വാമന മൂര്‍ത്തിയെയാണ് പൂജിക്കുന്നത്. കുടവയറും കപ്പടാമീശയുമായി ഓലക്കുടയുമായി വരുന്ന മഹാബലിയാണ് ഓണത്തപ്പനെന്ന് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. മണ്ണുകൊണ്ടും ചാണകം കൊണ്ടും മറ്റും തൃക്കാക്കര അപ്പനെയുണ്ടാക്കി പൂക്കളമിട്ട് അടനിവേദ്യം സമര്‍പ്പിക്കുന്നത് തൃക്കാക്കരയിലെ വാമനമൂര്‍ത്തിക്കാണ്, മഹാബലിക്കല്ലെന്നും മുഖപത്രത്തില്‍ പറയുന്നു. പരശുരാമ അവതാരം വാമനാവതാരത്തിന് ശേഷമായിരിക്കെ മഹാബലിയുടെ കാലത്ത് കേരളം ഉണ്ടായിട്ടേ ഇല്ല. വിളവെടുപ്പ് ഉത്സവവും പുതുവത്സര പിറവിയും ഒരുമിച്ച് ആഘോഷിക്കാം എന്ന കാഴ്ച്ചപ്പാടായിരിക്കണം ഓണമഹോത്സവത്തിന് തുടക്കമെന്നാണ് കേസരിയുടെ വാദം.

കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയാണ് വാമനനെന്നാണ്  വിശ്വഹിന്ദുനേതാവ് ശശികല ടീച്ചറുടെ  അഭിപ്രായം. മഹാബലി പോലും ആരാധിക്കുന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനന്‍. അതിനെ ഇകഴ്ത്താന്‍ ഓണം പ്രയോജനപ്പെടുത്തരുതെന്നും ശശികല ടീച്ചര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ പ്രതികരണത്തിലാണ് ശശികല ടീച്ചര്‍ നിലപാട് വ്യക്തമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍