അഴിമുഖം പ്രതിനിധി
മാവോയിസ്റ്റ നേതാവ് രൂപേഷിനും ഭാര്യ ഷൈനയെയും മറ്റ് മൂന്നുപേര്‍ക്കെതിരെയും യുഎപിഎ ചുമത്തി. എന്നാല്‍ ഇവരെ പൊലീസ് കസ്റ്റഡയില്‍ വേണമെന്ന വാദം തള്ളിക്കൊണ്ട് അടുത്തമാസം മൂന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കോയമ്പത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്.
ഇതിനിടയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടയില്‍, തങ്ങളെ ആന്ധ്രയില്‍ നിന്ന് തട്ടിക്കൊണ്ടുവരുകയായിരുന്നുവെന്ന് രൂപേഷ് മാധ്യമങ്ങളോട് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഭാര്യ ഷൈനയോടൊപ്പം ചികിത്സയ്ക്കായി എത്തിയപ്പോഴാണ് പൊലീസ് തട്ടിക്കൊണ്ടുപോന്നതെന്ന് രൂപേഷ് പറഞ്ഞു. ഷൈന കോടതിയിലും തനിക്ക് വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്നാണ് തങ്ങളെ പിടികൂടിയെന്ന വാര്‍ത്ത പൊലീസ് കെട്ടിച്ചമച്ചതാണെന്നും രൂപേഷ് പറഞ്ഞു. എന്നാല്‍ പൊലീസ് പറയുന്നത്, മാവോയിസ്റ്റ് യോഗത്തില്‍ പങ്കെടുക്കാനായി കോയമ്പത്തൂരില്‍ വന്നതാണെന്ന് രൂപേഷ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നാണ്.
അതേസമയം രൂപേഷും സംഘവും നിരാഹാരം തുടങ്ങിയതിനെ തുടര്‍ന്നാണ് ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ബന്ധിതരായതെന്നും പറയുന്നുണ്ട്.