വിജയം എതിരില്ലാത്ത രണ്ടു ഗോളിന്
റഷ്യൻ ലോകകപ്പിന്റെ ആദ്യ ക്വാർട്ടർ മത്സരത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ ഉറുഗ്വേക്ക് മേൽ ഫ്രാൻസിന് ആധികാരിക ജയം. അവസാന എട്ടു ടീമുകളിൽ ലാറ്റിനമേരിക്കയെ പ്രതിനിധീകരിക്കാൻ ബ്രസീലിനെ തനിച്ചാക്കി ഉറുഗ്വേ മടങ്ങും. ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ഫ്രഞ്ച് പടയുടെ വിജയം. ഗ്രീസ്മാനും, വറീനയുമാണ് ഉറുഗ്വേയ് പ്രതിരോധം തകർത്തു ഗോളുകൾ നേടിയത്. ഇന്ന് നടക്കുന്ന ബ്രസീൽ – ബെൽജിയം മത്സര വിജയികളെ ആയിരിക്കും ഫ്രാൻസ് സെമിയിൽ നേരിടുക.
ഉറുഗ്വേയ് ഒരു സുവർണാവസരം നഷ്ടപ്പെടുത്തി കൊണ്ടാണ് മത്സരം ആരംഭിച്ചത്, സുവാരസിന്റെ അളന്നു മുറിച്ച ക്രോസ് കളക്ട് ചെയ്യാൻ സ്റ്റുവാനി എത്തിയില്ല, കവാനിയുടെ അഭാവം ഉറുഗ്വൻ മുന്നേറ്റ നിരയിൽ ആദ്യ നിമിഷം മുതൽ പ്രകടമാകുന്നു. ആദ്യമൊന്ന് പ്രതിരോധത്തിലായി എങ്കിലും പതിയെ താളം വീണ്ടെടുത്ത ഫ്രാന്‍സിന്റെ ആദ്യ അറ്റാക്കിങ് ഹെര്‍ണാണ്ടസിന്റെ ഷോട്ട് പുറത്തേക്ക് പോവുമ്പോൾ മത്സരത്തിന് പത്ത് മിനുട്ട് പ്രായം.
ഗോൾ രഹിതമായ ആദ്യ അരമണിക്കൂറിൽ പതിനാറാം മിനുട്ടിൽ ആണ് ഫ്രഞ്ച് പടയുടെ നല്ലൊരു നീക്കം നടന്നത്.ജിറൂഡും എംബാപ്പയും ചേർന്നൊരുക്കിയ നീക്കം പക്ഷെ ഗോളി വിഫലമാക്കി. ഫ്രാന്‍സ് പതുക്കെ കളിയിലേക്ക് തിരിച്ചെത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് പന്ത് കയ്യടക്കം വെക്കുന്നതിലും പാസ് കൃത്യതയിലും കൃത്യമായ മുൻതൂക്കം സൂക്ഷിച്ച ഫ്രാൻസിന് മത്സരത്തിന്റെ നാല്‍പ്പതാം മിനുട്ടിൽ അതിനുള്ള പ്രതിഫലവും ലഭിച്ചു.
ഗ്രീസ്മാന്റെ ഫ്രീകിക്കിൽ നിന്ന് റാഫേൽ വരാനേയാണ് ഹെഡ്ഡറിലൂടെ ഗോൾ നേടിയത്. ബന്റകൗർ ടൊലീസോയെ ഫൗൾ ചെയ്തതിന് കിട്ടിയ കിക്കാണ് വലതു പാർശ്വത്തിൽ നിന്ന് ഗ്രീസ്മാൻ ബോക്സിലേയ്ക്ക് പായിച്ചത്. സ്കോർ 1 – 0 ഉറുഗ്വേയുടെ പേരുകേട്ട പ്രതിരോധ നിര ഒടുവില്‍ ഫ്രാന്‍സിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരൊറ്റ ഗോള്‍ പോലും വഴങ്ങാതെ വന്ന ഉറുഗ്വേയ് പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്‌കോർ ഫ്രാൻസ് 1 – ഉറുഗ്വേയ് 0
രണ്ടാം പകുതിയിലും ഫ്രാൻസ് തങ്ങളുടെ ആധിപത്യം തുടർന്നു. ദിശാബോധം നഷ്ടപ്പെട്ട സുവാരസും കൂട്ടരും നല്ല നീക്കങ്ങൾ മെനയുന്നതിൽ അമ്പേ പരാജയപ്പെട്ടു. നാല്‍പ്പത്തി എട്ടാം മിനുട്ടിൽ ഗ്രീസ്മാന്റെ നല്ലൊരു നീക്കം തടഞ്ഞെങ്കിലും ലീഡ് ഉയർത്തുന്നതിൽ നിന്ന് ഫ്രാൻസിനെ ഏറെ നേരം അകറ്റി നിർത്താൻ ആയില്ല. ബോക്‌സിന് പുറത്ത് നിന്ന് ഗ്രീസ്മാന്‍ തൊടുത്ത ഒരു ലോങ് റേഞ്ച് ഷോട്ട്, ഉറുഗ്വേയ് ഗോളിയുടെ കൈയില്‍ തട്ടി വലയിലേക്ക്, സ്‌കോർ ഫ്രാൻസ് 2 – 0 ഉറുഗ്വേയ്. മത്സരത്തിന് ഒരു മണിക്കൂർ പ്രായം.
ഇരട്ടഗോൾ വീണതോടെ കൂടുതൽ നിരാശരായ ഉറുഗ്വേ താരങ്ങൾ ഫ്രഞ്ച് മുന്നേറ്റ നിരക്കാരുമായി വാക്കു തർക്കത്തിലും കയ്യേറ്റത്തിലും ഏർപ്പെടാൻ ആരംഭിച്ചു. അറുപത്തിയേഴാം മിനുട്ടിൽ എംബാപ്പയെ ഫൗള്‍ ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. വാക്കേറ്റത്തിനും ഉന്തുതള്ളിനുമൊടുവില്‍ എംബാപ്പെയ്ക്കും യുറുഗ്വായുടെ ക്രിസ്റ്റ്യാന്‍ റോഡ്രിഗ്യൂസിനും മഞ്ഞ കാർഡ്. എഴുപത്തിമൂന്നാം മിനുട്ടിൽ വീണ്ടും ഫ്രാൻസിന്റെ മിന്നൽ നീക്കം. ടോലിസ്‌റ്റോയുടെ ഉഗ്രന്‍ ഷോട്ട് പോസ്റ്റിന് തൊട്ടുമുകളിലൂടെ മൂളിപറക്കുന്നു. നാഹിറ്റന്‍ നാന്‍ഡെസിന് പകരം ജോനാഥന്‍ യുറേറ്റാവിസ്‌കായ കളത്തിൽ ഇറക്കി ഉറുഗ്വേയ്.
സുവാരസിന്റെ നേതൃത്വത്തിൽ അവസ്സാന പത്തു മിനുട്ടിൽ ഫ്രഞ്ച് പാളയത്തിൽ ചില നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നും ഗോളിൽ കലാശിച്ചില്ല. എണ്‍പത്തിയെട്ടാം മിനുട്ടിൽ ഫ്രാന്‍സിന്റെ രണ്ടാം മാറ്റം എംബാപ്പെയെ കയറ്റി പകരം ഔസ്മാന്‍ ഡെംബലെ കളത്തിൽ ഇറക്കി. അവസാന മിനുട്ടികളിൽ ഗോൾ വഴങ്ങാതിരിക്കാൻ ഫ്രാൻസ് പ്രതിരോധം ശക്തമാക്കിയതോടെ ഉറുഗ്വേയ് അനിവാര്യമായ തോൽവിയിലേക്ക്. അവസാന സ്‌കോർ ഫ്രാൻസ് 2 – 0 ഉറുഗ്വേയ്.