മൂന്നു മൽസരങ്ങളിൽനിന്ന് ജപ്പാൻ നാലു മഞ്ഞക്കാർഡ് മാത്രം വാങ്ങിയപ്പോൾ, സെനഗൽ താരങ്ങൾ ആറു മഞ്ഞക്കാർഡ് വാങ്ങി. ഇത് സെനഗലിന് വിനയായി
കൊളംബിയക്കെതിരെ ഒരു സമനില മാത്രം മതിയായിരുന്നു സെനഗലിന്, വിരസമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച കൊളംബിയക്ക് മുന്നിൽ ഏകപക്ഷീയമായ ഒരു ഗോളിന് അടിയറവ് പറയുകയായിരുന്നു.74–ാം മിനിറ്റിൽ യെറി മിനായാണ് കൊളംബിയക്കു വേണ്ടി ഗോൾ നേടിയത്.
മത്സരത്തിന്റെ 12–ാം മിനിറ്റിൽ ആണ് മികച്ച അവസരം പിറന്നത്. കൊളംബിയക്ക് വേണ്ടി കിന്റോ എടുത്ത ഫ്രീകിക്ക് പോസ്റ്റിലേക്ക് കയറി എന്നു തോന്നിച്ചെങ്കിലും സെനഗൽ കീപ്പർ ഡൈവ് ചെയ്ത് സേവ് ചെയ്തു. 25-–ാം മിനുട്ടിൽ മാനെയെ ബോക്‌സിൽ വീഴ്ത്തിയതിനു റഫറി പെനാൽറ്റി വിധിച്ചു എങ്കിലും വാർ പെനാൽറ്റി അല്ല എന്ന് വിധിക്കുകയായിരുന്നു. ഇതിനിടയിൽ ഹാമിഷ് റോഡ്രിഗസ് പരിക്കേറ്റ് പുറത്തു പോയത് കൊളംബിയക്ക് തിരിച്ചടിയായി.
സെനഗലിനെ ഞെട്ടിച്ചു കൊണ്ട് 74–ാം മിനിറ്റിൽ യെറി മിന ഹെഡറിലൂടെ ഗോൾ നേടി കൊളംബിയയെ മുന്നിൽ എത്തിച്ചു. ഗോൾ വീണതോടെയാണ് സെനഗൽ ഉണർന്നു കളിക്കാൻ തുടങ്ങിയത്, എന്നാൽ ഉറച്ചു നിന്ന കൊളംബിയൻ ഗോൾ കീപ്പർ ഓസ്പിനയെ മറികടക്കാൻ ആയില്ല.
ജാൻ ബെഡ്നരേക് നേടിയ ഗോളിൽ ആണ് പോളണ്ട് ജപ്പാനെ മറി കടന്നത്. ഫിഫയുടെ ഫെയർ പ്ലേ റൂളിലൂടെയാണ് ജപ്പാൻ തോൽവിയിലും അടുത്ത റൗണ്ടിലേക്ക് കയറുന്നത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഫെയർ പ്ലേ റൂൾ ഉപയോഗിച്ച് ഒരു ടീം ഗ്രൂപ്പ് സ്റ്റേജ് കടക്കുന്നത്. തങ്ങളുടെ ആറാം ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് ജപ്പാൻ നോക്ക് ഔട്ട് റൗണ്ടിൽ എത്തുന്നത്. ജപ്പാനെതിരെ 59ാം മിനിറ്റിലാണ് പോളണ്ടിന് വേണ്ടി ബെഡ്നാർക്ക് വിജയഗോൾ നേടിയത്. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ പോളണ്ട് നേരത്തേ പുറത്തായിരുന്നു. ആശ്വാസ ജയം എന്ന ചാരിതാർഥ്യത്തോടെ പോളിഷ് പടയ്ക്കു റഷ്യയിൽ നിന്നും വിമാനം കയറാം.
നേരത്തെ പോയിന്റ്, ഗോൾ ശരാശരി, അടിച്ച ഗോൾ തുടങ്ങിയവയിലെല്ലാം ഗ്രൂപ് എച്ചിൽ ജപ്പാനും സെനഗലും തുല്യത പാലിച്ചതോടെയാണ് ഫെയർപ്ലേയിലൂട ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിർണയിച്ചത്. മൂന്നു മൽസരങ്ങളിൽനിന്ന് ജപ്പാൻ നാലു മഞ്ഞക്കാർഡ് മാത്രം വാങ്ങിയപ്പോൾ, സെനഗൽ താരങ്ങൾ ആറു മഞ്ഞക്കാർഡ് വാങ്ങി. ഇത് സെനഗലിന് വിനയായി.