കാറൗണ്‍ ഡെമിര്‍ജിയാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
ഒരു വര്‍ഷമായ് നീണ്ടു നില്‍ക്കുന്ന റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെ വിമര്‍ശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സ്‌റ്റേറ്റ് ഓഫ് യൂണിയനില്‍ നടത്തിയ പ്രസംഗത്തില്‍ ഒബാമ പറഞ്ഞത്, ‘വലിയ രാജ്യങ്ങള്‍ ചെറിയ രാജ്യങ്ങളുമായ് വഴക്കു കൂടുതരുതെന്ന പ്രമാണം അമേരിക്ക കാത്തു സൂക്ഷിച്ചിട്ടുണ്ടെന്നാണ്’.
അടുത്ത ദിവസം തന്നെ റഷ്യ മറുപടിയുമായ് രംഗത്തെത്തി : ആരെയാണ് നിങ്ങള്‍ വഴക്കാളിയെന്നു വിളിച്ചത് ?
റഷ്യന്‍ വിദേശകാര്യ മന്ത്രിയായ സെര്‍ഗി ലാവ്‌റോവ് സംഘടിപ്പിച്ച വാര്‍ഷിക ഇയര്‍ ഇന്‍ വ്യൂ വാര്‍ത്താ സമ്മേളനത്തില്‍ ഒബാമയുടെ പ്രസംഗം ‘അമേരിക്ക ലോകം കീഴടക്കാന്‍ ശ്രമിക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നതെന്ന്’ തിരിച്ചടിച്ചു.
‘സംഘട്ടനത്തിന്റെ പാതയാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്, അതും സ്വന്തം നടപടികളെയൊരിക്കലും വിമര്‍ശനാത്മകമായി വിലയിരുത്താതെ. ഒബാമ നടത്തിയ പ്രസംഗം അമേരിക്കയുടെ പ്രധാന തത്ത്വചിന്ത തന്നെയാണ് പുറത്തു കാണിക്കുന്നത് : ഞങ്ങള്‍ ഒന്നാമന്‍മാരാണ് മറ്റുള്ളവരെല്ലാം അത് അംഗീകരിച്ചേ മതിയാവൂ. ‘ ലാവ്‌റോവ് പറഞ്ഞു.
റഷ്യക്കു നേരെയുള്ള ഒബാമയുടെ വിമര്‍ശനം അത്രമാത്രം മര്യാദയിലാത്തതൊന്നുമായിരുന്നില്ല : റഷ്യക്കെതിരെ വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഒബാമ ‘തന്റെ സഖ്യകക്ഷികളുമായുള്ള സൗഹൃദത്തിലും മറ്റുള്ള കാര്യത്തിലും ശക്തമായി നിലകൊള്ളുന്നത് അമേരിക്കയാണ്, തനിച്ച് നിലകൊള്ളുന്ന റഷ്യയാകട്ടെ തന്റെ തകരുന്ന സാമ്പത്തിക വ്യവസ്ഥയുമായ് മല്ലിട്ടുകൊണ്ടിരിക്കുകയാണ്’ എന്നു പറഞ്ഞ് തന്റെ വാദം ന്യായീകരിച്ചു.
കഴിഞ്ഞ മാസങ്ങളില്‍ ഇതാദ്യമായൊന്നുമല്ല കൈയൂക്കിനാല്‍ അമേരിക്ക ലോകം കീഴടക്കാന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപം റഷ്യന്‍ നേതാക്കള്‍ ഉന്നയിക്കുന്നത്.
ഒക്ടോബറില്‍ അന്താരാഷ്ട്ര വിദഗ്ദ്ധരുമായി വാല്‍ദൈ ക്ലബ്ബില്‍ വെച്ച് നടത്തിയ യോഗത്തില്‍ ‘ ശീതയുദ്ധത്തിലെ വിജയിയുടെ ഭാവത്തില്‍ ലോകത്തെ മാറ്റിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യങ്ങള്‍ മുഴുവന്‍ അസ്ഥിരപ്പെടുത്തുകയാണ് അമേരിക്ക ചെയ്യുന്നതെന്ന്’ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു.
‘റഷ്യക്ക് പുതിയൊരു ശീതയുദ്ധത്തിന്റെ ഭാഗമാവാനോ പിന്തുണ നല്‍കാനോ താല്‍പര്യമില്ലെന്നു’ ലാവ്‌റൊവ് ബുധനാഴ്ച്ച തറപ്പിച്ചു പറയുകയുണ്ടായി.
ബലപ്രയോഗത്തിലൂടേയും സമ്മര്‍ദ്ദത്തിലൂടേയും സഖ്യകക്ഷികളാക്കി മാറ്റിയ രാജ്യങ്ങളോട് ഞങ്ങളുടെ രാജ്യത്തെ തകര്‍ക്കാന്‍ പറ്റുന്ന രീതിയിലെല്ലാം തകര്‍ക്കണമെന്നുള്ള ഒബാമയുടേയും വൈസ് പ്രസിഡന്റ് ജോ ബൈഡന്റെയും നിര്‍ബന്ധം അവര്‍ നടത്തിയ പ്രസംഗങ്ങളും വിമര്‍ശനങ്ങളും തെളിവായി കാട്ടി ലാവ്‌റൊവ് തെളിയിക്കാന്‍ ശ്രമിച്ചു.
കിഴക്കന്‍ യുക്രൈനില്‍ നടന്നു വരുന്ന യുദ്ധത്തിലും ആക്രമങ്ങളിലുമുള്ള റഷ്യയുടെ പങ്കിനെ അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും വിമര്‍ശിച്ചു വരികയായിരുന്നു. ഇതിന്റെ ഭാഗമായി കൊണ്ടുവന്ന വിലക്കുകളില്‍ പലപ്പോഴും അമേരിക്കന്‍-യൂറോപ്യന്‍ രാഷ്ട്രീയ നേതാക്കള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വേനല്‍ക്കാലത്ത് നടന്ന ക്രൂരയുദ്ധത്തെ ഓര്‍മ്മപ്പെടുത്തുന്ന രീതിയിലുള്ള ആക്രമണങ്ങളാണ് കിഴക്കന്‍ യുക്രൈനില്‍ കഴിഞ്ഞാഴ്ച്ച റഷ്യന്‍ അനുകൂല മുന്നണി അഴിച്ചു വിട്ടത്. കലാപകാരികളെ സഹായിക്കാന്‍ വേണ്ടി റഷ്യ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കുന്നുണ്ടെന്ന യുക്രൈന്‍ നേതാക്കളുടെ വാദത്തെ റഷ്യ നിഷേധിച്ചെങ്കിലും യു.എസ് സ്ഥാനപതിയായ ജെഫ്‌റി പ്യാറ്റ് ചൊവ്വാഴ്ച പിന്തുണക്കുകയായിരുന്നു.
യുക്രൈന്‍ ഭരണകൂടം തന്നെയാണ് ആഭ്യന്തരകലാപത്തെ ശക്തപ്പെടുത്തുന്നതെന്നും അമേരിക്ക യുക്രൈനിലെ കലാപം റഷ്യയുടേയും പുടിന്റേയും മേല്‍ ചാര്‍ത്താന്‍ ശ്രമിക്കുകയാണെന്നുമാണ് റഷ്യന്‍ ഭരണകൂടം പറയുന്നത്.
അമേരിക്കയുടെ അന്താരാഷ്ട്ര നയങ്ങള്‍ക്ക് സ്വേച്ഛാധിപതിയുടെ ഭാഷയാണെന്ന് പറഞ്ഞ ലാവ്‌റോവ് ശക്തമായ രാഷ്ടത്തിനു യോജിക്കുന്നതല്ല പഴക്കം ചെന്ന ഈ നയങ്ങളെന്നും വാദിച്ചു.
‘മറ്റുള്ള രാജ്യങ്ങളെ കീഴടക്കാന്‍ ശ്രമിക്കാതെ ലോക രാഷ്ട്രങ്ങളെല്ലാം സഹകരണത്തിന്റെ പാത തിരഞ്ഞെടുത്തതില്‍ ഞാന്‍ അതീവ സന്തോഷവാനാണ്. ഒറ്റയ്ക്ക് പോകാന്‍ സാധിക്കാത്തതുകൊണ്ടാണ് ഇറാഖില്‍ ചെയ്തതുപോലുള്ള ഏകീകരണ മാര്‍ഗങ്ങള്‍ തേടാന്‍ അമേരിക്ക നിര്‍ബന്ധിതരായത്. ഏതു സമയവും മാറാവുന്ന വാക്കാണ് അമേരിക്കയുടേത്, വിശ്വാസ വഞ്ചന അമേരിക്കന്‍ രക്തത്തിലും മാംസത്തിലും കട്ടപിടിച്ചു കിടപ്പുണ്ട്. അവര്‍ ഒന്നാമരാനെന്നുള്ള ചിന്ത അമേരിക്കന്‍ ജനിതക ഘടനയുടെ ഭാഗമാണ്, അതുകൊണ്ടു തന്നെ മാറ്റാന്‍ വളരെ പ്രയാസവും.’ റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ യുക്തി ഒടുവില്‍ മെച്ചപ്പെടുമെന്ന കാര്യത്തില്‍ ചെറിയ പ്രതീക്ഷ പ്രകടിപ്പിക്കുന്നതിനു മുമ്പ് ലാവ്‌റോവ് പറഞ്ഞു.