പുനപ്പരിശോധനാ ഹരിജകളും റിട്ട് ഹരജികളുമാണ് ശബരിമല കേസ് സംബന്ധിച്ച് സുപ്രീംകോടതി പരിഗണിക്കുന്നത്.
ശബരിമലയിൽ സ്ത്രീപ്രവേശനം അരുതെന്ന മുൻ നിലപാടിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പിൻവാങ്ങുന്നു. സർക്കാർ നിലപാടിനൊപ്പം സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് നിലപാടെടുക്കാനാണ് പുതിയ തീരുമാനം. ഇത് സുപ്രീംകോടതിയെ അറിയിക്കും. മനോരമയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ചൊവ്വാഴ്ചയാണ് സ്ത്രീപ്രവേശനം സംബന്ധിച്ച പുനപ്പരിശോധനാ ഹരജികൾ സുപ്രീംകോടതി പരിഗണിക്കുന്നത്. ബോർഡ് നിലപാട് മാറ്റിയതോടെ ബോർഡിന്റെ വക്കിലായിരുന്ന ബീന മാധവൻ കേസിൽ നിന്നും പിൻവാങ്ങിയിട്ടുണ്ട്. പകരം പിഎസ് സുധീർ വാദിക്കും.
പുനപ്പരിശോധനാ ഹരിജകളും റിട്ട് ഹരജികളുമാണ് ശബരിമല കേസ് സംബന്ധിച്ച് സുപ്രീംകോടതി പരിഗണിക്കുന്നത്. വിധി നടപ്പാക്കുന്നതിന്റെ വൈഷമ്യങ്ങളും തൽസ്ഥിതി റിപ്പോർട്ടും ഇതിനകം തയ്യാറായിട്ടുണ്ട്.
കോടതിയിൽ കേസ് വന്ന കാലം മുതൽ ദേവസ്വം ബോർഡ് സ്ത്രീപ്രവേശനത്തിന് എതിരായ നിലപാടാണ് എടുത്തു വന്നിരുന്നത്. സർക്കാരിന്റെ നിലപാട് മാത്രമാണ് മാറിവന്നിരുന്നത്. ഇതില്‍ ഇതാദ്യമായി മാറ്റം വന്നിരിക്കുകയാണ്. സര്‍ക്കാർ സ്ത്രീപ്രവേശനത്തെ ശക്തമായി അനുകൂലിക്കുകയാണ്. എൽഡിഎഫിന്റെ ഉറച്ച പിന്തുണയും സർക്കാരിനുണ്ട്. സ്ത്രീപ്രവേശനത്തിനെതിരായി സമരം ചെയ്യുന്നവരെക്കുറിച്ച് വ്യക്തത കൈവന്ന സാഹചര്യത്തിലാണ് ബോർഡും സർക്കാരിന്റേതിന് സമാനമായ നിലപാടെടുക്കണമെന്ന നയം രൂപപ്പെട്ടതെന്നത് ശ്രദ്ധേയമാണ്.