UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാഫ് സുസുക്കി കപ്പ് ഫുട്‌ബോള്‍; മാലിക്കും അഫ്ഗാനും തകര്‍പ്പന്‍ ജയം

അഴിമുഖം പ്രതിനിധി

സ്വന്തംകാണികളുടെ മുന്നില്‍ സാഫ് സുസൂക്കി കപ്പ് ഫുട്‌ബോളില്‍ ഭൂട്ടാന് മേല്‍ മാലിദ്വീപിന്റെ ആധികാരികജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാലിയുടെ വിജയം.ക്യാപ്റ്റന്‍ അശ്വാഖ് അലിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ മാലി ടീം ഭൂട്ടാനുമേല്‍ തുടക്കം മുതലേ മേധാവിത്വം പ്രകടിപ്പിച്ചു. അഞ്ചാം നമ്പര്‍ താരം ഇമാസ് അഹമ്മദിലൂടെ മാലിയുടെ ആദ്യഗോള്‍ (1-0).ഇരുപതാം മിനിട്ടില്‍ ഷെറിന്‍ ഡോര്‍ജിയുടെ ഗോളില്‍ സ്വതസിദ്ധമായ ശാന്തതയോടെ ഭൂട്ടാന്‍ കളിയിലേക്കു തിരിച്ചുവന്നു (1-1). ഫൗളുകളോ പിഴക്കാര്‍ഡുകളോ അകന്നുനിന്ന മത്സരത്തിന്റെ 32 ാം മിനിട്ടില്‍ അബ്ദുള്ള അശുധുള്ളയിലൂടെ മാലി വീണ്ടും മുന്നില്‍ എത്തി (2-1). ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പെ മാലിക്ക് അനുകൂലമായി നാല് കോര്‍ണര്‍ കിക്കുകള്‍ ലഭിച്ചു. രണ്ടാം പകുതിയിലും മാലിക്ക് തന്നെയായിരുന്നു മുന്‍തൂക്കം. വേഗതയില്‍ ചിലപ്പോഴെല്ലാം ഭൂട്ടാന്‍ മാലിക്ക് മുന്നില്‍ എത്തിയെങ്കിലും ഗോളിലേക്ക് എത്തിയില്ല. 71 ാം മിനിട്ടില്‍ ക്യാപ്റ്റന്‍ അശ്വാഖ് അലി മൂന്നാംഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി (3-1).

മികച്ച കളിയാണ് മാലിദ്വീപിന്റേതെന്ന് ദ് ഹിന്ദു ദിനപത്രത്തിലെകളിയെഴുത്തുകാരന്‍ എന്‍.കെ. പ്രവീണ്‍ വിലയിരുത്തി. ഈ സീസണിലെമികച്ച ഫോമിലാണ് മാലി. 18 ദിവസത്തോളം മലേഷ്യയില്‍ പരിശീലനം പൂര്‍ത്തിയാക്കിയാണ് ടീം സാഫ്കപ്പിനെത്തിയിരിക്കുന്നത്. ക്യാപ്ടന്‍ അശ്വാഖ്അലിഏഷ്യയിലെതന്നെ മികച്ച താരങ്ങളില്‍ഒരാളാണ്. ആദ്യദിവസത്തെ ശ്രീലങ്ക നേപ്പാള്‍മത്സരം ഏകപക്ഷീയമായിരുന്നു. ഭൂട്ടാന്‍ ഉണര്‍ന്നുകളിച്ചതോടെരണ്ടാം പകുതി നന്നായി. പ്രവീണ്‍ പറഞ്ഞു.

ചുവപ്പ് ജേഴ്‌സി അണിഞ്ഞു കളിക്കളത്തിലിറങ്ങിയ മാലിക്കാര്‍ക്ക് ആവേശം പകരാന്‍ തിരുവനന്തപുരത്തെ മാലിദ്വീപുകാര്‍ മൈതാനത്ത് എത്തിയത് സാഫ്കപ്പിലെ രണ്ടാമത്തെ മത്സരത്തെ ശ്രദ്ധേയമാക്കി. നഗരത്തിലും സമീപത്തുമായി പതിനായിരത്തോളം മാലിക്കാര്‍ താമസിക്കുന്നുണ്ട്. മാലി കോണ്‍സുലേറ്റ് സംഘാടകരില്‍ നിന്നും 25,000 ടിക്കറ്റുകള്‍ നേരിട്ട് വാങ്ങിയിട്ടുണ്ട്. ഈ ടിക്കറ്റുകള്‍ കളി കാണാന്‍ താല്പര്യമുള്ള മാലിക്കാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. പതാകകളും ടീം ജേഴ്‌സിക്ക് സമാനമായ നിറത്തിലുള്ള ബനിയനുകളും ശിരോവസ്ത്രവും ധരിച്ച് എത്തിയവര്‍ ഗ്യാലറിയെ ‘മാലി’ മയമാക്കി. ആദ്യദിവസത്തെ വിരസത ഒട്ടൊന്നകന്നത് മാലിക്കാരുടെ ആഗമനത്തോടെയാണ്. ക്രിസ്തുമസ് ദിനമായ ഇന്ന് ആതിഥേയരായ ഇന്ത്യ ശ്രീലങ്കയുമായി മത്സരിക്കും.

ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ അഫ്ഗാന്‍ തകര്‍പ്പന്‍ വിജയം. നിലവിലുള്ള ചാമ്പ്യന്മാരായ അഫ്ഗാന്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ബംഗ്ലാദേശിനെ തോല്‍പിച്ചത്. 29 ാം മിനിട്ടില്‍ മാസിച്ച് സൈഖാനി, 31 ാം മിനിട്ടില്‍ ക്യാപ്ടന്‍ ഫൈസെ, 41 ല്‍ സുബൈര്‍ അമറി, 69 ാം മിനിട്ടില്‍ ഖൈബര്‍ അമാനി തുടങ്ങിയവര്‍ വിജയഗോളുകള്‍ക്ക് ഉടമകളായി.

കളിക്കളത്തില്‍ നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍