UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു നിമിഷം കൊണ്ട് അടിച്ചുകൊടുക്കപ്പെടുന്ന ഭീകരവാദി സര്‍ട്ടിഫിക്കറ്റുകള്‍ ഒരു കൂവല്‍കൊണ്ട് മാഞ്ഞു പോകുന്ന ദേശപ്പെരുമകള്‍

Avatar

റിബിൻ കരീം 

ഫ്രാന്‍സിസ്കോ സാഗ്ടിസിന്‍റെ’നീണ്ട രാത്രി’ എന്നൊരു നോവലുണ്ട് 1970കളില്‍ അര്‍ജന്‍റീനയില്‍ നിലനിന്ന ഏകാധിപത്യഭരണത്തിന്‍റെ നൃശംസതയുടെ ആവിഷ്കാരമായ ഈ കൃതിയുടെ അവസാനത്തെ അധ്യായം ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ഒരു റിപ്പോര്‍ട്ടാണ്. 19 വയസ്സുമുതല്‍ 41 വയസ്സുവരെയുള്ള 13 വ്യക്തികളുടെ പേരുകള്‍ മാത്രമടങ്ങുന്ന അവസാനത്തെ അധ്യായത്തിലെ വിദ്യാര്‍ഥിയും കവിയും അധ്യാപകനും വക്കീലും തൊഴിലാളിയുമെല്ലാം1976 മാര്‍ച്ചിനും 1977 ജൂലൈ മാസങ്ങള്‍ക്കുമിടയില്‍ അര്‍ജന്‍റീനയുടെ വിവിധ ഭാഗങ്ങളില്‍നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തശേഷം അപ്രത്യക്ഷരായവരാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകളനുസരിച്ച് അക്കാലയളവില്‍ അര്‍ജന്‍റീനയില്‍ അപ്രത്യക്ഷരായവര്‍30,000 പേരാണ്. ഭരണകൂട ഭീകരതയുടെ നടുക്കുന്ന ഈ ചരിത്രം കഥയും കവിതയും ചലച്ചിത്രവും ഓര്‍മകളും ഇനിയും അവസാനിക്കാത്ത പ്രതിഷേധങ്ങളുമായി അര്‍ജന്‍റീനയിലെയും ലാറ്റിനമേരിക്കയുടെയും പൊതുമണ്ഡലത്തില്‍ അണയാത്ത കനലായി നിരന്തരം പ്രത്യക്ഷപ്പെടുന്നു. ഇതൊരു അർജന്റീനയുടെ മാത്രം അവസ്ഥ അല്ല മനുഷ്യാവകാശ ലംഘനങ്ങൾ അധികം ഉള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ പേരും ആംനസ്റ്റിഇന്‍റര്‍നാഷണൽ പുറത്തു വിട്ടിരുന്നു.

ഇന്നത്തെ സുപ്രഭാതം പിറന്നത് ജനാധിപത്യ മതേതര വിശ്വാസികൾക്ക് ആശ്വാസം പകരുന്ന ഒരു വാര്‍ത്തയുമായാണ്.ദേശീയ ഗാനത്തെ അപമാനിച്ചു എന്നതിന്റെ പേരിലും ഫെയ്സ്ബുകിൽ “ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല” എന്നു തുടങ്ങുന്ന ഒരു സിനിമാ പാട്ടിലെ വരികൾക്ക് പാരഡി തീർത്തുകൊണ്ട് ദേശീയതയെ അപമാനിച്ചു എന്നും ആരോപിച്ച് കൊണ്ട് ഇന്ത്യൻ പീനൽ കോഡിന്റെ 124 A, 66 A കൂടാതെ 1971ൽ പാസാക്കിയ പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നീ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത സല്‍മാന്‍ എന്ന വിദ്യാര്‍ഥിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു.  

നേരത്തെ തിരുവനന്തപുരം ജില്ല കോടതി സൽമാന് ജാമ്യം നിഷേധിക്കുകയും കൊലപാതകത്തെക്കാൾ വലിയ കുറ്റമാണ്സല്‍മാന്‍ ചെയ്തതെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. 

മലയാളത്തിലെ ഏറ്റവും നല്ല ഭ്രമാത്മക സൃഷ്ടികള്‍ നടത്തിയിട്ടുണ്ടാവുക പൊലീസുകാരും അവരെ പിന്തുടര്‍ന്ന് മാധ്യമങ്ങളും ആയിരിക്കും എന്ന് തോന്നുന്നു.  ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ സുപ്രീം കോടതി അനുശാസിക്കുന്ന ചില നടപടി ക്രമങ്ങളുണ്ട് സല്‍മാന്‍റെ കാര്യത്തില്‍ ഇവ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. രാജ്യം നിരോധിച്ച ഏതോ സംഘടന പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്ന പ്രതീതി മുന്‍പ് യാതൊരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത സൽമാന് മേല്‍ ഉണ്ടായത് എന്തുകൊണ്ടായിരിക്കും എന്ന് ഗൌരവതരമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

ജനാധിപത്യത്തിൽ അറിവ് ആണ് പ്രധാനം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നാണ് നമ്മുടെത്. ജനാധിപത്യക്രമത്തിന്‍റെ കടന്നുവരവോടെ അപ്രസക്തമായ ഫാഷിസം അതിന്‍റെ അദ്യശ്യമായ സങ്കീര്‍ണതകളോടെ പുതിയ കാലത്തും സജീവമായി നിലനില്‍ക്കുന്നു എന്നതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ ആണ് സോനാ സോറി മുതൽ അബ്ദുള്‍ നാസർ മദനി വരെ നീളുന്ന പട്ടിക.

സോഷ്യൽ മീഡിയയിൽ ഒരു കൂട്ടര് സൽമാന് “രാജ്യദ്രോഹ” പട്ടം ഇതിനോടകം ചാർത്തി കഴിഞ്ഞു.  ദേശീയ ചിഹ്നങ്ങളും ബിംബങ്ങളും അടിച്ചേല്‍പ്പിക്കുന്നതിലൂടെ സ്റ്റേറ്റും കോടതിയും പൊതുബോധത്തിനു വഴി കാട്ടിക്കൊടുത്ത് പൌരന്റെ വ്യക്തി സ്വാതന്ത്രത്തിനു മേലുള്ള കടന്നു കയറ്റം പൂര്‍ത്തിയാക്കുകയാണ്. സൽമാൻ ചെയ്തത് രാജ്യദ്രോഹ കുറ്റം ആണെന്ന് നിരീക്ഷിക്കുന്നവർ രാജ്യദ്രോഹം എന്നാൽ എന്താണ് എന്ന് കൂടി വ്യക്തമാക്കാൻ തയ്യാറാകണം.  സര്‍ക്കാരിന്റെയോ രാജഭരണത്തിന്റെയോ അധികാരത്തിനെതിരെ ജനങ്ങളെ ഇളക്കിവിടുക എന്നതാണ് രാജ്യദ്രോഹം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഒരാളെ ഭീകരവാദി ആയി സ്റ്റേറ്റ് മുദ്ര കുത്തിയാൽ അവൾ/അവൻ പിന്നീട് എല്ലാ കാലത്തും സ്റ്റേറ്റിന്റെ മാത്രമല്ല പൊതുസമൂഹത്തിന്റെയും നോട്ടപ്പുള്ളി ആയിരിക്കും. യു എ പി എ, 66 എ പോലെ ഉള്ള നിയമങ്ങള്‍ നടപ്പില്‍ വരുമ്പോൾ ഭരണകൂടത്തിനു ലഭിക്കുന്ന സ്വാതന്ത്രത്തിന്റെ അനിർവചനീയമായ അഴിഞ്ഞാട്ടങ്ങളിലൊന്നു മാത്രമാണ് സൽമാൻ വിഷയം. 

മുസ്ലീം ചെറുപ്പക്കാരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും എന്നാല്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നത് നമ്മുടെ പത്ര മാധ്യമങ്ങളുടെ ഒരു സ്ഥിരം വിനോദമാണ്. സൽമാൻ വിഷയത്തിൽ പോലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായ പാളിച്ചകൾ ചൂണ്ടി കാണിക്കാനോ സല്‍മാന്റെ അറസ്റ്റിനെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്കര്‍ അദ്ധ്യക്ഷനായുള്ള സല്‍മാന്‍ ജസ്റ്റിസ്‌ ഫോറം നടത്തിയ വാർത്താ സമ്മേളനങ്ങളും കുറിപ്പുകളും  പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാനോ മുഖ്യധാര മാധ്യമങ്ങള്‍തയാറായിട്ടില്ല എന്നത് നിരാശാജനകം ആണ്.

സല്‍മാനെ കൂട്ടം ചേർന്ന് ആക്രമിക്കുന്നവരെ ഏറെ മുറിവേൽപ്പിച്ചിട്ടുള്ളത് അയാളുടെ ദേശീയതയോടുള്ള അവജ്ഞ ആയിരിക്കണം. അതൊരു കുറ്റം ആയി കാണുക പ്രയാസം ആണ്. കൃത്യമായ കാഴ്ചപ്പാടും രാഷ്ട്രീയവും ഉള്ള അദ്ദേഹത്തോട് നമുക്ക് വിയോജിക്കാം, വിമർശിക്കാം. അതിനപ്പുറത്തേക്കുള്ള അടിച്ചേൽപ്പിക്കലുകൾ ഭൂഷണം അല്ല.

കൊലപാതകത്തെക്കാൾ വലിയ കുറ്റം എന്ന് കണ്ടെത്തിയ ജില്ലാ കോടതിയെ മറികടന്ന്‍ ഹൈക്കോടതി സൽമാന് ജാമ്യം അനുവദിച്ചത് ഏറെ പ്രതീക്ഷ ഉണര്ത്തുന്നു. ആശങ്കകൾ ഇനിയും ബാക്കി നില്ക്കുന്നുണ്ട്. എന്നിരുന്നാൽ പോലും കോടതികൾ കുറച്ചു കൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പൊതുജന വികാരം മാനിച്ചു അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നശേഷം വർഷങ്ങൾ കഴിഞ്ഞു ആ പ്രസ്താവനപിന്‍വലിക്കുന്നു എന്ന് പറയേണ്ടി വന്നത് എന്തുകൊണ്ടെന്ന്സ്വയം വിചിന്തനം നടത്താൻ കോടതികൾ തയ്യാറാവണം.

നീതി,നിയമം തുടങ്ങിയ പദാവലികളുടെ അര്‍ഥം ചോര്‍ന്നുപോവുകയും വ്യക്തികള്‍ നിസ്സഹായരായിത്തീരുകയുംചെയ്യുന്ന ഭരണകൂട ഭീകരതയുടെ ഇരകള്‍ നമുക്ക് മുന്നില് ഏറെയുണ്ട്.  റാബ്രി ദേവിയും, ശശി തരൂരും ചെയ്തതിനപ്പുറം ഒന്നും സല്‍മാന്‍ ചെയ്തെന്നു  ഞാൻ കരുതുന്നില്ല ഒരേ സ്വഭാവം ഉള്ള കുറ്റങ്ങളിൽ ഇരട്ട നീതി കൽപ്പിക്കുന്നത് ജനാധിപത്യ രാജ്യത്തിനും കോടതികള്‍ക്കും കളങ്കം തന്നെയാണ്.

നദിക്കരയിലെ വൃക്ഷം കണ്ണീരുപോലെ ഇലകള്‍ പൊഴിക്കുന്നു എന്നും അത് തീരത്ത് വീണ്ടും വീണ്ടും കണ്ണീര് പരത്തുന്നുവെന്നും ഒരു കവിതയില്‍ അഡോണിസ്. നീതി കിട്ടാതെ മരിക്കുന്ന മനുഷ്യരുടെ കണ്ണുനീര്‍ ഒരു സമുദ്രത്തോളം വലുപ്പത്തിൽ നമ്മുടെ മുൻപിൽ ഉണ്ട്. ആ ശ്രേണിയിലേക്ക് സല്‍മാനെപ്പോലെ ഉള്ള ചെറുപ്പക്കാരെ കൂട്ടി ചേര്‍ക്കുന്നത് കൊണ്ട് നഷ്ടപ്പെടുന്നത് ഇന്നിന്റെ നിലപാടുകളുള്ള യുവജനതയെയാണ്‌. ഒരു നിമിഷം കൊണ്ട് ആര്‍ക്കും ഭീകരവാദി സര്‍ട്ടിഫിക്കറ്റ് അടിച്ചു കൊടുക്കാം. ഒരു ജന്മം മുഴുവൻ അത് പേറി ജീവിക്കേണ്ടി വരുന്നത് മരണത്തിനു തുല്യമാണ്.

കാലഹരണപ്പെട്ട രാജ്യദ്രോഹ നിയമങ്ങൾ, സാധാരണ പൗരന്മാരെ മാത്രം ബാധിക്കുന്ന യു എ പി എ, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വെക്കുന്ന 66 എ, സല്‍മാനെതിരെ ചുമത്തിയ 124A (124 A യെ കുറിച്ച് ഗാന്ധി തന്നെ പറയുന്നത് “Sedition is the prince among the political sections of the Indian Penal Code designed to suppress the liberty of the citizen.”  എന്നാണ്) തുടങ്ങിയ  നിയമങ്ങൾ എല്ലാം തന്നെ ഭേദഗതി ചെയ്യുകയോ ഇവയുടെ വ്യാപകമായുള്ള   ദുരുപയോഗം അവസാനിപ്പിക്കാൻ കോടതികൾ അടിയന്തിരമായി   നടപടികൾ സ്വീകരിക്കുകയോ ചെയ്യണം. അല്ലാത്ത പക്ഷം 1000 അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ജുഡീഷ്യറിയുടെ ആപ്ത വാക്യത്തിന് യാതൊരു വിലയും ഇല്ലാതെ ആയിപ്പോകും.

 

നസീര്‍ കെ സി

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘പിറവി’ എന്ന സിനിമ റിലീസ് ചെയ്തത് 1989 ലാണ്. ദേശീയ അവാര്‍ഡ് ഉള്‍പ്പടെ മുപ്പതോളം പുരസ്കാരങ്ങള്‍ ഈ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ രാജന്‍ തിരോധാനമാണ്‌ ഈ സിനിമയുടെ പ്രമേയ പരിസരം എന്നാണ് വിലയിരുത്തപ്പെടുന്നത്. സാമൂഹികമോ രാഷ്ട്രീയമോ ആയ വിലയിരുത്തലുകള്‍ക്കും വിമര്‍ശനങ്ങല്‍ക്കുമപ്പുറത്ത് വൈയക്തികമായ ദുഖങ്ങളുടെ ആവിഷ്ക്കാരമായാണ് ഈ സിനിമ കലാശിക്കുന്നത്. വ്യവസ്ഥ നിസ്സഹായരാക്കുന്ന വ്യക്തികളുടെ ആത്മദുഃഖങ്ങള്‍ എന്ന് അല്പം സാമൂഹ്യശാസ്ത്രം കലര്‍ത്തിപ്പറയുകയും ആവാം. ആലോചിച്ചാല്‍ രസകരമായ ഒരു വൈരുധ്യം ഇതിലുണ്ട്. വ്യവസ്ഥാ വിമര്‍ശനത്തിന്‍റെ ആയുധമായി ഉപയോഗിക്കാവുന്ന ഒരു സിനിമ വ്യവസ്ഥയാല്‍ താരാട്ടപ്പെടുന്ന വൈചിത്ര്യം നാമിവിടെ കാണുന്നുണ്ട്. മുപ്പതോളം പുരസ്കാരങ്ങള്‍ക്ക് ഈ സിനിമ അര്‍ഹമായത് അതുകൊണ്ടാണ്. ‘പിറവി’ എന്ന സിനിമ കാണാതെ തന്നെ മകനെ  അന്വേഷിച്ച് അലയാന്‍ ഇടയായ അച്ഛന്‍റെ ദുഃഖങ്ങള്‍ നമ്മള്‍ അറിഞ്ഞിരുന്നു. ഭ്രാന്തോളം എത്തിയ ഒരമ്മയുടെ സങ്കടങ്ങളും ഓരോ മലയാളിയെയും പിന്തുടരുന്നുണ്ടായിരുന്നു. എന്നാല്‍  രാജന്‍ സംഭവം അധികാരത്തിന്‍റെ മേല്‍വിലാസത്തില്‍ നടന്ന അവസാനത്തെ അനീതിയായിരുന്നില്ല എന്നു നാം കണ്ടുകൊണ്ടിരിക്കുന്നു.

ജനാധിപത്യത്തിന്‍റെ ഇരുമ്പുലക്ക
ഹിംസ ഭരണകൂടത്തിന്‍റെ ഒരു ശീലമാണ്. നിയമം അതിന്‍റെ കയ്യില്‍ പലപ്പോഴും ഒരു ഇരുമ്പുലക്കയായി മാറുന്നു. രാജനെതിരെ ഉപയോഗിച്ച അതേ ഇരുമ്പുലക്കയാണ് എത്രയോ കാലങ്ങള്‍ക്ക് ശേഷം ഉദയകുമാര്‍ എന്ന ചെറുപ്പക്കാരനെതിരെ പ്രയോഗിച്ചത്. രാജനേക്കാള്‍ നിസ്സഹായനായിരുന്നു അയാള്‍. പൊളിറ്റിക്സിന്‍റെ തിളങ്ങുന്ന മേല്‍ക്കുപ്പായം അയാള്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് പോലീസ് റിക്കാര്‍ഡിലൊഴിച്ച് ചരിത്രത്തിലൊന്നും അയാളുടെ പേര് രേഖപ്പെടുത്തപ്പെടുകയില്ല. ഒരു ഓണക്കാലത്ത് അയാളുടെ കയ്യില്‍ മൂവായിരം രൂപ ഒരുമിച്ചുണ്ടായി എന്നതാണ് അയാളുടെ കുറ്റം. ഈ മൂവായിരം രൂപയിലായിരുന്നുവത്രേ അയാളെ അറസ്റ്റ് ചെയ്ത പോലീസിന്‍റെ കണ്ണ്. വൃദ്ധയായ അമ്മയ്ക്ക് ഓണപ്പുടവയെടുക്കാന്‍ ഇറങ്ങിയ അയാളുടെ ജീവചരിത്രം അങ്ങനെ പോലീസ് കസ്റ്റഡിയില്‍ അവസാനിച്ചു.  ഇപ്പോഴിതാ ഒന്നു കൂവിയതിന്‍റെ പേരില്‍ നിത്യജീവിതത്തിന്‍റെ ചിത്രപടത്തില്‍ നിന്ന് മറ്റൊരു ചെറുപ്പക്കാരനെ അടര്‍ത്തിക്കൊണ്ടു പോയിരിക്കുന്നു. ഒരു കൂവല്‍ പോലും ശേഷിച്ചിട്ടില്ലാത്ത യുവതലമുറയുടെ പ്രതികരണരാഹിത്യത്തെ വിമര്‍ശിക്കുന്നവര്‍ തന്നെയാണ് ആ ചെറുപ്പക്കാരനെ ക്രൂശിക്കാന്‍ ആവശ്യപ്പെടുന്നത്. ഒരു കൂവല്‍കൊണ്ട് മാഞ്ഞു പോകുന്ന ദേശപ്പെരുമകളെ ഓര്‍ത്ത് നിരാശപ്പെടുകയല്ലാതെ മറ്റെന്തു ചെയ്യാനാണ്.

ബുക്ക്‌ തീഫ് 
ബുക്ക്‌തീഫ് എന്ന പ്രശസ്തമായ ഒരു സിനിമയുണ്ട്. നാസികാലത്തെ പുസ്തക പ്രേമിയായ ഒരു ജര്‍മ്മന്‍ പെണ്‍കുട്ടിയുടെ കഥയാണത്. ഹിറ്റ്‌ലര്‍ യൂത്ത് മൂവ്മെന്റില്‍ അംഗങ്ങളായ അവളും സുഹൃത്തും നാസി നൃശംസതകള്‍ കണ്ടുകണ്ട് ഒടുവില്‍ അവര്‍ക്കെതിരാവുന്നു. അനീതിയുടെ ആ തെരുവില്‍ അവള്‍ക്കുമാത്രമല്ല, എല്ലാവര്‍ക്കും ശ്വാസം മുട്ടുന്നുണ്ട്. എന്നാല്‍ നാക്കുകള്‍ ബന്ധിക്കപ്പെട്ട് അവര്‍ നിശബ്ദരാക്കപ്പെട്ടിരിക്കുന്നു. ഹിറ്റ്‌ലര്‍ സ്തുതിക്കല്ലാതെ വായ തുറക്കാന്‍ അനുവാദമില്ല. അതുകൊണ്ടാവണം വിജനമായ ഉദ്യാനത്തില്‍ ചെന്ന് ആ പെണ്‍കുട്ടി ഇങ്ങനെ വിളിച്ചു പറയുന്നു. ‘I hate Hitler’. തൊണ്ടയില്‍ കുരുങ്ങിപ്പോയ ഒരു കുഞ്ഞു കൂവല്‍ ആണത്.

ഓരോ ഭരണകൂടവും അനിവാര്യമായ തിന്മകളിലേക്ക് എത്തിച്ചേരും. അതുകൊണ്ടാണ് തലയ്ക്ക് വെളിവുള്ള എല്ലാ ചിന്തകരും ഭരണകൂടത്തിന് എതിരായിത്തീര്‍ന്നത്‌. ഭരണകൂടങ്ങള്‍ കൊഴിഞ്ഞു പോകുന്നതിനേക്കാള്‍ മനോഹരമായ ചരിത്ര സന്ദര്‍ഭം മനുഷ്യന് ഭാവന ചെയ്യാനാവില്ല. ഭരണകൂടം എന്ന തിന്മയെയാണ് എല്ലാ വിപ്ലവങ്ങളും ലക്ഷ്യം വെക്കുന്നത്. എത്രമേല്‍ ജീര്‍ണ്ണിച്ചിട്ടും കൊഴിഞ്ഞുപോകാത്ത സര്‍ക്കാരിനെതിരെ ഒരുമിച്ചു കൂവുന്നതിനെയാണ് നാം വിപ്ലവം എന്നു വിളിക്കുന്നത്‌. ഒരു തിയേറ്ററിനകത്ത് നടന്ന സംഭവങ്ങള്‍ സാരമായി കണക്കിലെടുക്കപ്പെടുന്നത് അമ്പരപ്പ് ഉളവാക്കുന്നതാണ്. ടിക്കെറ്റെടുത്ത് വരുന്നവരെ സിനിമ കാണാന്‍ അനുവദിക്കാതെ കൂവലും ബഹളവും നിരന്തരമായി ഉണ്ടാക്കുന്ന ഫാന്‍സുകാരെ നിയന്ത്രിക്കാന്‍ ഇവിടെ യാതൊരു സംവിധാനവുമില്ല. അപ്പോഴാണ്‌ ഒരു കൂവല്‍ രാജ്യരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന കണ്ടുപിടിത്തം. സാധാരണക്കാരില്‍ ഭയം സൃഷ്ടിക്കാന്‍ വേണ്ടി നടത്തുന്ന ബോധപൂര്‍വമായ ശ്രമം മാത്രമാണ് ഇത്. നിസ്സാരമായ നിയമലംഘനങ്ങളെ ഗുരുതരമായ രാജ്യദ്രോഹ പ്രശ്നമായി പെരുപ്പിച്ചെടുക്കുന്നത് പ്രാകൃത രീതിയാണ്. വികസിത ജനാധിപത്യ ബോധത്തിന് ഒട്ടും ഉള്‍ക്കൊള്ളാനാവാത്ത നടപടിയാണിത്‌. നാം ഫാസിസത്തിന്‍റെ വഴിയില്‍ ശരിയായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നതിന്‍റെ സൂചനയാണിത്. വികസിത ജനാധിപത്യത്തിന്‍റെ രീതികള്‍ പരിചയമില്ലാത്ത നമ്മുടെത് പോലെയുള്ള രാഷ്ട്രീയ നേതൃത്വത്തിന് മാത്രമേ ഇത്തരമൊരു തീരുമാനം എടുക്കാന്‍ കഴിയൂ.

രാജ്യദ്രോഹികള്‍
വ്യാഖ്യാത എഴുത്തുകാരി അരുന്ധതി റോയി ഇപ്പോള്‍ നമ്മുടെ സ്ഥിരം രാജ്യദ്രോഹികളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. കാശ്മീര്‍ പ്രശ്നത്തില്‍ ദേശസ്നേഹത്തിന്‍റെ പതിവു രീതികള്‍ വിട്ട് തനിക്ക് ശരിയെന്നു തോന്നിയ അഭിപ്രായം പറഞ്ഞതിന്‍റെ പേരിലാണ് അവര്‍ ആദ്യം രാജ്യദ്രോഹിയായത്. പിന്നെ ഇന്ത്യയുടെ ഉത്തര ഭാഗത്ത് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന നഗ്നമായ ചൂഷണം, ദളിത്‌പീഡനം എന്നിവയ്ക്കെതിരെ സംസാരിച്ചതും അവരെ രാജ്യദ്രോഹി ലിസ്റ്റിലെ പതിവുകാരിയാക്കുന്നു. ഇന്ത്യയിലെ വന്‍കിട കമ്പനികളും കുത്തകകളും നടത്തുന്ന വനവിഭവങ്ങളുടെ കൊള്ളയടിക്കല്‍, ഖനിജദ്രവ്യങ്ങള്‍ ഉള്‍പ്പടെ പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം തുടങ്ങി ദേശീയസമ്പത്ത് പണക്കാരിലേക്ക് മാത്രം ചോരുന്നതിനെ കുറിച്ച് അവര്‍ നടത്തിയ പ്രഭാഷണങ്ങളും പ്രസിദ്ധീകരിച്ച പുസ്തകങ്ങളും അവരുടെ രാജ്യദ്രോഹത്തിനു ഒന്നാന്തരം തെളിവുകളാണ്. ഭൂഗര്‍ഭ അറകളില്‍ നിന്ന് ദേശീയ നിക്ഷേപങ്ങള്‍ കോരിക്കൊണ്ടുപോകുന്ന ഖനി മുതലാളിമാര്‍ രാജ്യം ഭരിക്കുമ്പോള്‍ അരുന്ധതിയെ പോലുള്ളവര്‍ രാജ്യദ്രോഹികള്‍ ആകാതെ തരമില്ല. പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന രാജ്യദ്രോഹ കേസുകളില്‍ ഭൂരിഭാഗവും അരുന്ധതിയെ പോലെയുള്ളവരാണ്‌. ഉയര്‍ന്ന സാമൂഹ്യബോധം കൊണ്ടും മനുഷ്യ സ്നേഹത്താലും ഭരണകൂടവിമര്‍ശങ്ങള്‍ നടത്തുന്നവരാണ്.  ഭരണ നയങ്ങളുടെ കാപട്യങ്ങള്‍ തുറന്നു കാണിക്കുന്നു എന്നതാണ് അവര്‍ ചെയ്യുന്ന കുറ്റം. അവരെ നിശ്ശബ്ദരാക്കുക വഴി പണമുതലാളിത്തത്തിന്‍റെ ചൂഷങ്ങണള്‍ക്ക് എളുപ്പ വഴി തുറന്നു കൊടുക്കുക ഭരണകൂടങ്ങളുടെ ബാധ്യതയാണ്. കാരണം അവരെ ഭരണത്തിലേറാന്‍ സഹായിച്ചത് ഈ പണച്ചാക്കുകളും കുത്തകകളും ആണല്ലോ.

ബെസ്റ്റ് ഓഫ് അഴിമുഖം 

സല്‍മാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് കള്ളക്കേസില്‍-സല്‍മാന്‍ ജസ്റ്റിസ് ഫോറം
ദേശീയത കടന്നു വരുന്ന നിമിഷങ്ങള്‍ അഥവാ ദേശദ്രോഹികള്‍ സൃഷ്ടിക്കപ്പെടുന്ന വിധം
സദാചാര കേരള പോലീസ്
കേരളം എന്ന ഭ്രാന്താലയം
സദാചാര മലയാളിയെ സമരം പഠിപ്പിക്കേണ്ടി വരുമ്പോള്‍

നിശ്ശബ്ദരായ എഴുത്തുകാര്‍ക്കിടയില്‍ ഒരു കൂവല്‍ ബാക്കിയാക്കിയവരൊക്കെ അവരുടെ ശിഷ്ടകാലം കോടതി വരാന്തയില്‍ ജീവിച്ചു തീര്‍ക്കേണ്ടി വരും എന്നുവേണം കരുതാന്‍. ഒരുപക്ഷെ യു ആര്‍ അനന്തമൂര്‍ത്തി ഭാഗ്യം ചെയ്തയാളാണ്. അദ്ദേഹം മരിച്ചപ്പോള്‍ വിലാപയാത്രയേക്കാള്‍ കൂടുതല്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടന്നുവത്രേ. നമ്മുടെ ദേശീയത പുരോഗമിക്കുന്നു എന്നതിന് ഇതിനേക്കാള്‍ കൂടുതല്‍ തെളിവ് ആവശ്യമില്ല. ഒറ്റയ്ക്ക് കൂവുന്നവര്‍ എളുപ്പത്തില്‍ ഇരയാക്കപ്പെടുന്നു. അവര്‍ക്കുവേണ്ടി കൂവാന്‍ പലപ്പോഴും ആരും ഉണ്ടാവുകയില്ല.

ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്‌ ദേശസ്നേഹത്തിന്‍റെ മൊത്തക്കുത്തകയായ സംഘപരിവാരമാണ്. കേരളത്തിലെ ഭരണകൂടവും മണ്ടത്തരം കൊണ്ടും ഫാസിസ്റ്റ് മനോഭാവം കൊണ്ടും അവരോട് മത്സരത്തിലാണെന്ന് അടുത്തകാലത്തെ ചില സംഭവങ്ങള്‍ കൊണ്ട് തെളിയിച്ചു കഴിഞ്ഞു. സല്‍മാന്‍റെ അറസ്റ്റ് മാത്രമല്ല, ഈയിടെ കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന്‍ ഉണ്ടായ ചില കാര്യങ്ങളും അതിന്‍റെ തെളിവാണ്. ആ കൊലപാതകത്തിന് പിന്നിലെ പ്രേരണകള്‍ വളരെ വ്യക്തമാണ്. രാഷ്ട്രീയമോ വ്യക്തിപരമോ ആയ കാരണങ്ങള്‍ അതിന്‍റെ പിന്നില്‍ ഉണ്ടായിരിക്കാം. എന്തായാലും കേരളാ പോലീസിന് അഴിക്കാന്‍ പറ്റാത്ത കുരുക്കുകളൊന്നും അതിലുണ്ടായിരുന്നില്ല എന്നു വ്യക്തം. സാധാരണ സംഭവത്തെ പെരുപ്പിക്കുകയും പര്‍വതീകരിക്കുകയും ചെയ്യുക എന്നത് ഫാസിസത്തിന്‍റെ രീതിയാണ്. കണ്ണു കൊണ്ട് കാണാവുന്നതിനെ ഭൂതക്കണ്ണാടിയിലൂടെ നോക്കുന്നതില്‍ ഒരു ഫാസിസ്റ്റ് ഉദ്വേഗമുണ്ട്. നമ്മുടെ ആഭ്യന്തര വകുപ്പിനെ പിടികൂടിയിരിക്കുന്നത് ഈ രോഗമാണ്. ജനാധിപത്യ ശരീരത്തില്‍ അര്‍ബുദമായി പെരുകുന്ന ഈ ആതുരതയ്ക്ക് അടിയന്തര ചികിത്സ ആവശ്യമാണ്‌.        

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച നസീര്‍ കെ സിയുടെ ലേഖനം

മണ്ടേലയെ ഗാന്ധിയനാക്കുന്നതിനു മുമ്പ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍