UPDATES

സയന്‍സ്/ടെക്നോളജി

ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറി; സാംസങ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു

700 ഓളം ഗവേഷകരെയും എഞ്ചിനീയര്‍മാരെയുമാണ് കമ്പനി അന്വേഷണത്തിനായി രംഗത്തിറക്കിയത്

സാംസങിന്റെ ഗാലക്‌സി നോട്ട് 7 ശ്രേണിയിലെ മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണം മോശം ബാറ്ററിയാണെന്ന് കമ്പനി. കമ്പനിയുടെ അഭിമാന ഉല്‍പന്നമായി പുറത്തിറക്കിയ ഗാലക്‌സി 7 കഴിഞ്ഞ വര്‍ഷം കമ്പനി പിന്‍വലിക്കേണ്ടി വന്നതിന്റെ വിശദീകരണം തിങ്കളാഴ്ചയാണ് ദക്ഷിണ കൊറിയന്‍ കമ്പനി പുറത്തിറക്കിയത്. കമ്പനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ പുറത്ത് പ്രസിഡന്റെ പാര്‍ക് ജെയുന്‍-ഹൈക്ക് സ്ഥാനം വരെ നഷ്ടപ്പെട്ട കാലത്ത് ബില്യണ്‍ കണക്കിന് രൂപയുടെ നഷ്ടവും വലിയ വിശ്വാസചോര്‍ച്ചയും നേരിടേണ്ടി വന്ന സംഭവമായിരുന്നു ഗാലക്‌സി 7-ന്റെ നിര്‍മ്മാണ പിഴവ്.

ആഭ്യന്തര, സ്വതന്ത്ര അന്വേഷണങ്ങള്‍ ബാറ്ററിയുടെ പിഴവിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് ഉണ്ടായ അസൗകര്യങ്ങള്‍ക്കും ആശങ്കകള്‍ക്കും കമ്പനി മാപ്പ് ചോദിച്ചിട്ടുണ്ട്. ആപ്പിളിന്റെ ഐഫോണുമായി മത്സരിക്കാനാണ് സാംസങ് ഗാലക്‌സി 7 കമ്പോളത്തില്‍ ഇറക്കിയത്.

700 ഓളം ഗവേഷകരെയും എഞ്ചിനീയര്‍മാരെയുമാണ് കമ്പനി അന്വേഷണത്തിനായി രംഗത്തിറക്കിയത്. 2,00,000 ഫോണുകളും 30,000 ബാറ്ററികളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ അന്വേഷണത്തിലാണ് ബാറ്ററിയുടെ നിര്‍മ്മാണപ്പിഴവ് കണ്ടെത്തിയത്. മറ്റൊരു കമ്പനിയാണ് ബാറ്ററി നിര്‍മ്മിച്ചിരുന്നത്. ചൈനീസ് നിര്‍മ്മാതാക്കളായ എടിഎല്‍ എന്ന കമ്പനിയാണ് ബാറ്ററികള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നത് എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നു.

എന്നാല്‍ ബാറ്ററി നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടികളൊന്നും സ്വീകരിക്കാന്‍ സാംസങ് ഉദ്ദേശിക്കുന്നില്ലെന്ന് കമ്പനിയുടെ മൊബൈല്‍ വ്യാപാര വിഭാഗത്തിന്റെ തലവന്‍ കോ ഡോങ്-ജിന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവിധ നിര്‍മ്മാതാക്കളില്‍ നിന്നായി 1,000 അനുബന്ധ ഘടങ്ങളാണ് ഗാലക്‌സി ഏഴില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അടുത്ത മാസം മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വച്ച് പുറത്തിറക്കാനിരുന്ന ഗാലക്‌സി നോട്ട് 8 വൈകിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ പുതിയ ഫോണ്‍ വിപണിയില്‍ എത്തിക്കൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍