UPDATES

സയന്‍സ്/ടെക്നോളജി

സാംസങ്ങ് നോട്ട് സീരീസ് പൊട്ടിത്തെറിക്ക് പിന്നില്‍

Avatar

ലിഷ അന്ന

കാശ് കിട്ടുമ്പോള്‍ ഒരു നോട്ട് സീരീസ് ഡിവൈസ് മേടിക്കണം എന്നായിരുന്നു ഒരുകാലത്ത് യുവാക്കളുടെ സ്വപ്നം. നാല് പെമ്പിള്ളേര്‍ കൂടുന്നിടത്തൊക്കെ നല്ല സ്റ്റൈലില്‍ സ്റ്റൈലസും കുത്തി നടന്നു. ഹാ .. അതൊക്കെ ഒരുകാലം. സാംസങ്ങ് നോട്ട് സെവന് കഴിഞ്ഞ മാസം മുതല്‍ കണ്ടകശ്ശനിയാണ്. എവിടെ നോക്കിയാലും അപശകുനം. താനേ പൊട്ടിത്തെറിക്കുന്ന ബാറ്ററിയാണ് സാംസംഗിന്‍റെ ഇപ്പോഴത്തെ പേടിസ്വപ്നം. എന്നാല്‍ ആ പേടിസ്വപ്നം എന്നെന്നേക്കുമായി ഇല്ലാതാക്കാനൊരുങ്ങുകയാണ് സാംസങ്ങ് എന്നാണു വാര്‍ത്തകള്‍. നോട്ട് സെവന്‍ സീരീസ് നിര്‍ത്തലാക്കാന്‍ പോവുകയാണത്രെ സാംസങ്ങ്.

ഭാവിയില്‍ ഇറങ്ങാന്‍ പോകുന്ന ഒരു ഫോണിനും സാംസങ്ങിന്‍റെ ഐക്കണിക്ക് ഫാബ്ലറ്റ് ബ്രാന്‍ഡിന്‍റെ പേരുണ്ടാവില്ല. സാംസങ്ങ് കോര്‍പ്പറേറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള ഒരു ഒഫീഷ്യല്‍ ഇങ്ങനെ വെളിപ്പെടുത്തിയതായി Hi-Tech.Mail.ru റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്ന അവസ്ഥ കാരണം നോട്ട് സെവന്‍റെ വിശ്വാസ്യത നഷ്ടപ്പട്ടു. സൗത്ത് കൊറിയ അടക്കമുള്ള മാര്‍ക്കറ്റുകളില്‍ കമ്പനി നടത്തിയ സര്‍വെയില്‍ അമ്പതു ശതമാനം ആളുകള്‍ക്കും നെഗറ്റീവായ അഭിപ്രായമായിരുന്നു. എന്നാല്‍ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ സാംസങ്ങ് ഇതുവരെ തയ്യാറായിട്ടില്ല.

സൗത്ത്‌കൊറിയ ആസ്ഥാനമാക്കിയാണ് ഗാലക്‌സി നോട്ട് സെവന്‍റെ നിര്‍മ്മാണം. ഇപ്പോള്‍ ഇവിടെ നിര്‍മാണം ഒന്നും നടക്കുന്നില്ല. വില്‍പ്പനയും നിര്‍ത്തി വച്ചിരിക്കുകയാണ്. ഇത് ഉപയോഗിക്കരുതെന്ന് സാംസങ്ങ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പ്രശ്‌നം കാരണം സാംസങ്ങിന് 15,375 കോടി രൂപയാണ് നഷ്ടം വന്നിരിക്കുന്നത്.

ലോകം മുഴുവന്‍ സാംസങ്ങിനെ കളിയാക്കുകയാണ് ഇപ്പോള്‍. ആരാന്റമ്മയ്ക്ക് പ്രാന്ത് വരുമ്പോള്‍ കാണാന്‍ നല്ല രസം എന്ന് പറഞ്ഞതുപോലെ നോട്ട് സെവന്‍ പൊട്ടിത്തെറിച്ചത് മൂലമുണ്ടായ സംഭവങ്ങള്‍ തമാശയായി ഷെയര്‍ ചെയ്ത് ആഘോഷിക്കുന്നു. വാഹനങ്ങളും കെട്ടിടങ്ങളുമെല്ലാം ഇതുകാരണം അപകടം പറ്റിയ നിരയില്‍ പെടുന്നു.

കഴിഞ്ഞ മാസം ഇന്ത്യയിലെ എല്ലാ ഫ്ലൈറ്റുകളിലും സാംസങ്ങ് നോട്ട് സെവന്‍ നിരോധിച്ചിരുന്നു. മറ്റു ചില രാജ്യങ്ങളിലും ഇതേപോലെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എന്താണ് ഇങ്ങനെ സംഭവിക്കുന്നതിന് കാരണം എന്ന് സാംസങ്ങിനു പോലും ഇതുവരെ മനസിലായിട്ടില്ല. ബാറ്ററി പ്രശ്‌നം ആണെങ്കില്‍ എന്തുകൊണ്ട് ഇതേ ഘടനയുള്ള ലിഥിയം-അയണ്‍ ബാറ്ററികള്‍ ഉപയോഗിക്കുന്ന മറ്റു ഫോണുകളില്‍ ഇങ്ങനെ സംഭവിക്കുന്നില്ല എന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. പൊട്ടിത്തെറിക്കുന്ന ബാറ്ററികള്‍ നിര്‍മ്മാണത്തിലുണ്ടായ എന്തോ ന്യൂനത കാരണമാണെന്നും അത് വഴിയേ കണ്ടുപിടിക്കണം എന്നുമാണ് സാംസംഗിന്‍റെ നിലപാട്.

 

 

എന്നാല്‍, സാംസംഗിന്റെ തൊഴിലാളി വിരുദ്ധനടപടികളും ഇപ്പോഴത്തെ പ്രശ്നങ്ങളിലേക്ക് നയിച്ചിരിക്കാം എന്ന്‍ അനുമാനിക്കുന്നവരുണ്ട്. എവിടെയാണ് ഈ ബാറ്ററികള്‍ നിര്‍മ്മിച്ചത് എന്ന് അന്വേഷിക്കുകയാണ് ഇപ്പോള്‍ ലോകം. തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലിയും വിശ്രമവും കൊടുക്കാതെയും അപമാനിച്ചും പണിയെടുപ്പിക്കുന്ന വിയറ്റ്‌നാമിലെ സാംസംഗ് ബാറ്ററി പ്ലാന്‍റ് ഇതോടെ മീഡിയയുടെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു. ഒരു ദിവസം പന്ത്രണ്ടു മണിക്കൂര്‍ നിര്‍ത്താതെ ജോലിയെടുക്കുന്ന അമ്പതിനായിരത്തോളം തൊഴിലാളികളാണ് ബാറ്ററി പ്ലാന്റിലുള്ളത്. ഫോണ്‍ പ്രശ്നം തുടങ്ങിയതില്‍ പിന്നെ ഇവരുടെ വേതനത്തില്‍ കുറവ് വരുത്തി. പ്ലാന്റിനുള്ളിലെ പ്രശ്നങ്ങള്‍ ഒന്നും പുറത്തു പറയരുതെന്ന് ഇവര്‍ക്ക് കര്‍ശനനിര്‍ദേശം ഉണ്ട്. വിയറ്റ്നാമില്‍ ഹാനോയ് റൂറല്‍ ഏരിയയില്‍ ആണ് ഈ പ്ലാന്‍റ്. തൊഴിലാളികള്‍ക്ക് വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ കുറവാണിവിടെ. കുറഞ്ഞ ചെലവില്‍ ആഗോള പ്രൊഡക്ഷന്‍ ഹബ്ബായി മാറ്റാന്‍ കോടിക്കണക്കിനു രൂപയാണ് സാംസംഗ് ഇവിടെ ചെലവഴിച്ചത്.

എന്നാല്‍ ഈ അവസരം മുതലെടുത്ത് ആപ്പിളും ഗൂഗിളും വിപണി കൂടുതല്‍ ശക്തമാക്കി. നോട്ട് സെവന് പകരം എന്ത് എന്ന ആലോചന ചെന്ന് നില്‍ക്കുന്നത് പലപ്പോഴും ഐഫോണിലും ഗൂഗിളിന്‍റെ പുതിയ പിക്‌സല്‍ ഡിവൈസിലുമാണ്. ക്രിസ്തുമസ് വിപണിയിലും പ്രീമിയം ഉപഭോക്താക്കളുടെ പ്രധാന ചോയ്‌സ് ഇവയായിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ ചോയ്‌സ്, പിക്‌സല്‍ തന്നെയായിരിക്കും.

‘വലിയ സ്‌ക്രീനുള്ള ഡിവൈസുകള്‍ ആണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് കമ്പം. നോട്ട് സെവന്‍റെ പ്രശ്‌നത്തോടെ സാംസംഗ് വിപണിയില്‍ നിന്നും പിന്‍വലിഞ്ഞു. ഐഫോണ്‍ സെവന്‍ പ്ലസിനും ഗൂഗിള്‍ പിക്‌സലിനും ആളുകള്‍ കൂടുകയും ചെയ്യുന്നു.’ ടെക് അനലിസ്റ്റായ ജെയിംസ് കോഡ്വെല്‍ പറയുന്നു.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ലിഷ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍