സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘മൂന്നാമത്തെ കൈ’ എന്ന കഥയില്‍ കഥാകാരന്റെ തന്നെ ചില ആത്മഗതങ്ങള്‍ ഉണ്ട്.
‘എങ്കിലും എഴുത്തിനെ സംബന്ധിച്ച് വ്യക്തിപരമായ ചില നിലപാടുകള്‍ എനിക്കുണ്ട് കേട്ടോ. കഥ തന്നെയാണ് ജീവിതം എന്നൊക്കെ പറയുന്ന കേട്ടുമടുത്ത സങ്കല്‍പ്പങ്ങളെ ഞാനപ്പടി സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് ഏറ്റവും പുതിയ സിദ്ധാന്തങ്ങളെ കണ്ണുമടച്ചു അംഗീകരിച്ചു കളഞ്ഞു എന്ന് അര്‍ത്ഥമാക്കരുത്. ചര്‍ച്ചകളും നിലപാടുകളും കാലാകാലങ്ങളായി വേഷം മാറി വരുമ്പോഴും ജീവിതത്തിന്റെ ആഴങ്ങളില്‍ ചുരണ്ടി മാറ്റാന്‍ പറ്റാത്ത ചില സത്യങ്ങള്‍ ചോര പോലെ കട്ട പിടിച്ച് നില്ക്കുന്നുണ്ട്.
വേദനയുടേയും മരണത്തിന്റേയും നിറം കറുപ്പാണെന്ന്
കണ്ണീരിനു ചവര്‍പ്പാണെന്നു.
നിലവിളികള്‍ക്ക് വിവര്‍ത്തനമില്ലെന്നു.’
പൊതുവെ ഉത്തരാധുനിക സാഹിത്യത്തിന്റെ കള്ളികളില്‍ അടയാളപ്പെടുത്തുന്ന സന്തോഷിന്റെ ഇസങ്ങളോടുള്ള നീരസമാണ് ‘മൂന്നാമത്തെ കയ്യിലെ’ ഈ വാക്കുകള്‍. കഥയിലെ ആധുനികത, ഉത്തരാധുനിക തുടങ്ങിയ ശ്രേണികള്‍ക്കപ്പുറം ജീവിതത്തിന്റെ നേര്‍ക്ക് പിടിച്ച കണ്ണാടി പോലെ തെളിമയുള്ള രചനാ പദ്ധതി ആണ് അദ്ദേഹത്തിന്റെ മേന്മ. ആധുനികതയുടെ അടയാളങ്ങള്‍ ആയിരുന്ന അസ്തിത്വ വാദവും, മരണം എന്ന സദാ അലട്ടുന്ന ബോധവും മഷിയിട്ട് നോക്കിയാല്‍ കാണില്ല സന്തോഷ് എച്ചിക്കാനം കഥകളില്‍. മറിച്ച്, ജീവിതത്തോടുള്ള ഒടുങ്ങാത്ത ആസക്തി കഥകളില്‍ ഉണ്ട് താനും. ജീവിതം എങ്ങനെ കാലഘട്ടത്തോടും വിപണി നിര്‍മ്മിതമായ മൂല്യങ്ങളോടും ബോധങ്ങളോടും ഉള്ള പ്രതിരോധ ഉപകരണം ആക്കാം എന്നതാണ് അദ്ദേഹത്തെ ആകുലപ്പെടുത്തുന്നത്. കഥകളില്‍ കാണുന്ന നര്‍മ്മത്തിന്റെ അടിയൊഴുക്ക് കഥയുടെ കൗശലം എന്നതിലുപരി പ്രതിരോധത്തെ തീക്ഷ്ണമാക്കുന്നു. കൊമാല, മൂന്നാമത്തെ കൈ, ചരമക്കോളം, ഉടലുകള്‍ വിഭവ സമൃദ്ധിയില്‍, ക്രീഡാലോലം തുടങ്ങിയ കഥകള്‍ നേര്‍ ദൃഷ്ടാന്തങ്ങള്‍ ആണ്.
മാധ്യമ രംഗത്തെ ആരോഗ്യകരമല്ലാത്ത മത്സരത്തിന്റെ ഏറ്റവും ദയനീയമായ ചിത്രമാണ് ‘ചരമക്കോളം’. സ്‌കൂളില്‍ വെച്ച് മരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഫോട്ടോ തപ്പി മരണവാര്‍ത്ത അറിഞ്ഞിട്ടില്ലാത്ത കുട്ടിയുടെ അമ്മയുടേയും അമ്മൂമ്മയുടേയും അടുത്തേക്ക് യാത്ര തിരിക്കുന്ന പ്രാദേശിക പത്രപ്രവര്‍ത്തകന്റെ നിസ്സഹായതയാണ് ഈ കഥ. ഫോട്ടോ ഇല്ലാത്ത മരണവാര്‍ത്ത കൊടുത്താല്‍ പ്രൊബേഷന്‍ പിരീഡില്‍ ഉള്ള ജോലി ഇല്ലാതാകും എന്ന യാഥാര്‍ത്ഥ്യം ‘ഡെമോക്ലിസ്സിന്റെ വാള്‍ ‘ പോലെ അയാളുടെ മേല്‍ തൂങ്ങുന്നുണ്ട്. ആളുകള്‍ ഏറ്റവും അധികം വായിക്കുന്നത് ചരമ പേജ് ആണെന്ന് റിപ്പോര്‍ട്ടുകളും ഉണ്ടത്രെ. ഈ ഒരു നിസ്സഹായതയില്‍ നിന്നും അതിജീവനത്തിനുള്ള മാര്‍ഗ്ഗം തിരയുന്നിടത്താണ് അദ്ദേഹത്തിന്റെ മിക്ക കഥകളും അവസാനിക്കുന്നത്.
1997-ല്‍ പ്രസിദ്ധീകരിച്ച ‘ഉഭയജീവിതം’ എന്ന കഥയില്‍ അതിജീവനത്തിനായുള്ള കലഹമാണ് തന്റെ കഥകള്‍ എന്ന് അദ്ദേഹം വിളംബരം ചെയ്യുന്നു. ‘ഇതൊരു കുഴിയാണ്, നാം പെട്ടുപോയ കുഴി. കയറുന്തോറും വലിച്ച് താഴെ ഇടുന്ന മരിച്ചവന്റെ കണ്ണ് പോലെ ഏകാന്തമായ ഒരിടം. ഇതിനെ എങ്ങനെ അതിജീവിക്കാം’ ഉഭയജീവിതം(ഈ കഥയോട് കൂടിയാണ് സന്തോഷ് ഏച്ചിക്കാനം മലയാളകഥയുടെ ആധുനികതയുടെ വരമ്പുകളില്‍ നിന്നും ഉത്തരാധുനികതയുടെ പാടങ്ങളിലേക്ക് യാത്ര തുടങ്ങിയത് എന്ന് നിരൂപകമതം).
അതിജീവനത്തിന്റെ കഥകളില്‍ ഏറ്റവും ശ്രദ്ധേയമായ കഥയാണ് ‘അബ്ബാസ് എന്ന കച്ചവടക്കാരന്‍’. ഒരുപാട് ബിസിനസ് ആശയങ്ങള്‍ മനസ്സില്‍ കൊണ്ട് നടക്കുകയും അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ പറ്റാതെ കൂട്ടുകാരുടെ കളിയാക്കലുകള്‍ക്ക് ഇരയാവുകയും ചെയ്യുന്ന അബ്ബാസ്, ഒടുവില്‍ ചണനൂലുകള്‍ കൊണ്ട് മഞ്ഞ പനിനീര്‍ ഉണ്ടാകുന്ന ഒറ്റമാജിക്കുമായി കുടുംബം പുലര്‍ത്താന്‍ ഇറങ്ങുന്നതാണ് കഥാബിന്ദു. അബ്ബാസിന്റെ പരാജയം എന്ന വായനയേക്കാള്‍ ജീവിതത്തെ എങ്ങനെ അബ്ബാസ് തിരിച്ച് പിടിക്കുന്നു എന്നതാണ് കൂടുതല്‍ ഉചിതം.
വേറൊരു ശ്രദ്ധേയമായ കാര്യം, കഥ പറച്ചിലിന്റെ ഭാവ നിര്‍മ്മിതിയാണ്. അല്ലെങ്കില്‍, ആദ്യപാദം തൊട്ട് അന്ത്യം വരെയുള്ള സ്വാഭാവികമായ ഒഴുക്കാണ്. കഥാന്ത്യത്തില്‍ അപ്രതീക്ഷിതമായ പരിണതികള്‍ ഉണ്ടാകാമെങ്കിലും ആ പരിണതികള്‍ വളരെ സ്വാഭാവികമായി വായനക്കാരനെ ബോധിപ്പിക്കുക എന്നത് കഥയെഴുത്തിന്റെ ക്രാഫ്റ്റ് തെളിയിക്കുന്നു. ‘ഗ്രന്ഥ ലോകം ‘ എന്ന കഥ ഉദാഹരിക്കാം. വളരെ പഴയ ലോഡ്ജ് ആണ് കഥാപരിസരം. എബ്രഹാം അവിടുത്തെ ഒരു അന്തേവാസി ആണ്. വായനയുടെ വലിയ ലോകമാണ് അയാള്‍ക്ക്. ദസ്‌തെവ്‌സ്‌കിയുടെ ‘കരമസോവ് ബ്രദേഴ്‌സ് ‘ ആണ് അയാള്‍ വായിച്ചു കൊണ്ടിരിക്കുന്നത് .’കുറ്റവും ശിക്ഷയും’ അയാളുടെ ശേഖരത്തില്‍ ഉണ്ട്. കഥാകൃത്ത് അബ്രഹാമിനെ കൗതുകത്തോടെ നോക്കി കാണുകയാണ്.
‘ഈ ലോകത്ത് ഒരു എഴുത്തുകാരന്റെ ജീവിതം അര്‍ത്ഥ പൂര്‍ണ്ണമാകാന്‍ അബ്രഹാമിനെ പോലെ ഒരേയൊരു വായനക്കാരന്‍ മാത്രം മതി ‘ എന്ന് കഥാകൃത്ത് പറയുന്നു.
‘പെദ്രോ പരാമയിലൂടെ മരിച്ചവര്‍ക്കൊപ്പം ആരോഗ്യനികേതനില്‍ നവഗ്രാമത്തിലെ ചെളി പുരണ്ട നാട്ടു വഴികളിലൂടെ മൃത്യുവിന്റെ സ്പന്ദനം അളന്നും എബ്രഹാം അലഞ്ഞു തിരഞ്ഞു.
അബ്രഹാമിന്റെ വായനാമുറിയില്‍ നിന്നും മഞ്ഞ പൂമ്പാറ്റകള്‍ പാറി വരുന്നത് കണ്ടു കമരുദ്ദീന്‍ പറഞ്ഞു ‘അദ്ദേഹം ഇപ്പോള്‍ മര്‍ക്കെസിനെ വായിക്കുകയാണ് ‘ബഷീറിന്റെ ‘ശബ്ദങ്ങള്‍’ പൂര്‍ത്തിയാക്കിയ ദിവസം അബ്രഹാമിന്റെ ഇരു ചെവികളും ഒരു മുയലിന്റെതു പോലെ തെരുവിന്റെ മിടിപ്പുകളിലെക്ക് ജാഗ്രത്തായിരിക്കുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു ‘ പെട്ടെന്നൊരു ദിവസം എബ്രഹാം മരണപ്പെടുന്നു. അയാളുടെ ബോഡി മറവു ചെയ്യാന്‍ കഥാകാരന്‍ ഉള്‍പ്പെടെ മൂന്നു നാല് സുഹൃത്തുക്കള്‍ ഓടിനടക്കുന്നു. തിരികെ ലോഡ്ജില്‍ എത്തിയപ്പോഴാണ് അവര്‍ അറിയുന്നത് ശവവും വഹിച്ച് ഒരാള്‍ പോയെന്നു. അയാളുടെ മേല്‍വിലാസം രജിസ്റ്ററില്‍ കുറിച്ചിട്ടിരുന്നു. അത് ഇപ്രകാരം ആയിരുന്നു,
‘ഫിയോദൊര്‍ മിഖൈലൊവിച്ച് ദാസ്‌തെവ്‌സ്‌കി ,
സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ്,
റഷ്യ’
എഴുത്തിന്റെ അടയാളപ്പെടുത്തലുകളില്‍, കല ഇന്നും ഒരു പ്രതിരോധ ആയുധമാണ് എന്ന് സന്തോഷ് എച്ചിക്കാനം ഓര്‍മ്മപെടുത്തുന്നു. അത് തന്നെയാണ് പ്രതീക്ഷയും.
ശ്രീകാന്ത്
സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘മൂന്നാമത്തെ കൈ’ എന്ന കഥയില്‍ കഥാകാരന്റെ തന്നെ ചില ആത്മഗതങ്ങള്‍ ഉണ്ട്.
‘എങ്കിലും എഴുത്തിനെ സംബന്ധിച്ച് വ്യക്തിപരമായ ചില നിലപാടുകള്‍ എനിക്കുണ്ട് കേട്ടോ. കഥ തന്നെയാണ് ജീവിതം എന്നൊക്കെ പറയുന്ന കേട്ടുമടുത്ത സങ്കല്‍പ്പങ്ങളെ ഞാനപ്പടി സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് ഏറ്റവും പുതിയ സിദ്ധാന്തങ്ങളെ കണ്ണുമടച്ചു അംഗീകരിച്ചു കളഞ്ഞു എന്ന് അര്‍ത്ഥമാക്കരുത്. ചര്‍ച്ചകളും നിലപാടുകളും കാലാകാലങ്ങളായി വേഷം മാറി വരുമ്പോഴും ജീവിതത്തിന്റെ ആഴങ്ങളില്‍ ചുരണ്ടി മാറ്റാന്‍ പറ്റാത്ത ചില സത്യങ്ങള്‍ ചോര പോലെ കട്ട പിടിച്ച് നില്ക്കുന്നുണ്ട്.
വേദനയുടേയും മരണത്തിന്റേയും നിറം കറുപ്പാണെന്ന്
കണ്ണീരിനു ചവര്‍പ്പാണെന്നു.
നിലവിളികള്‍ക്ക് വിവര്‍ത്തനമില്ലെന്നു.’
പൊതുവെ ഉത്തരാധുനിക സാഹിത്യത്തിന്റെ കള്ളികളില്‍ അടയാളപ്പെടുത്തുന്ന സന്തോഷിന്റെ ഇസങ്ങളോടുള്ള നീരസമാണ് ‘മൂന്നാമത്തെ കയ്യി’ലെ ഈ വാക്കുകള്‍. കഥയിലെ ആധുനികത, ഉത്തരാധുനിക തുടങ്ങിയ ശ്രേണികള്‍ക്കപ്പുറം ജീവിതത്തിന്റെ നേര്‍ക്ക് പിടിച്ച കണ്ണാടി പോലെ തെളിമയുള്ള രചനാ പദ്ധതി ആണ് അദ്ദേഹത്തിന്റെ മേന്മ. ആധുനികതയുടെ അടയാളങ്ങള്‍ ആയിരുന്ന അസ്തിത്വ വാദവും, മരണം എന്ന സദാ അലട്ടുന്ന ബോധവും മഷിയിട്ട് നോക്കിയാല്‍ കാണില്ല സന്തോഷ് എച്ചിക്കാനം കഥകളില്‍. മറിച്ച്, ജീവിതത്തോടുള്ള ഒടുങ്ങാത്ത ആസക്തി കഥകളില്‍ ഉണ്ട് താനും. ജീവിതം എങ്ങനെ കാലഘട്ടത്തോടും വിപണി നിര്‍മ്മിതമായ മൂല്യങ്ങളോടും ബോധങ്ങളോടും ഉള്ള പ്രതിരോധ ഉപകരണം ആക്കാം എന്നതാണ് അദ്ദേഹത്തെ ആകുലപ്പെടുത്തുന്നത്. കഥകളില്‍ കാണുന്ന നര്‍മ്മത്തിന്റെ അടിയൊഴുക്ക് കഥയുടെ കൗശലം എന്നതിലുപരി പ്രതിരോധത്തെ തീക്ഷ്ണമാക്കുന്നു. കൊമാല, മൂന്നാമത്തെ കൈ, ചരമക്കോളം, ഉടലുകള്‍ വിഭവ സമൃദ്ധിയില്‍, ക്രീഡാലോലം തുടങ്ങിയ കഥകള്‍ നേര്‍ ദൃഷ്ടാന്തങ്ങള്‍ ആണ്.
മാധ്യമ രംഗത്തെ ആരോഗ്യകരമല്ലാത്ത മത്സരത്തിന്റെ ഏറ്റവും ദയനീയമായ ചിത്രമാണ് ‘ചരമക്കോളം’. സ്‌കൂളില്‍ വെച്ച് മരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഫോട്ടോ തപ്പി മരണവാര്‍ത്ത അറിഞ്ഞിട്ടില്ലാത്ത കുട്ടിയുടെ അമ്മയുടേയും അമ്മൂമ്മയുടേയും അടുത്തേക്ക് യാത്ര തിരിക്കുന്ന പ്രാദേശിക പത്രപ്രവര്‍ത്തകന്റെ നിസ്സഹായതയാണ് ഈ കഥ. ഫോട്ടോ ഇല്ലാത്ത മരണവാര്‍ത്ത കൊടുത്താല്‍ പ്രൊബേഷന്‍ പിരീഡില്‍ ഉള്ള ജോലി ഇല്ലാതാകും എന്ന യാഥാര്‍ത്ഥ്യം ‘ഡെമോക്ലിസ്സിന്റെ വാള്‍ ‘ പോലെ അയാളുടെ മേല്‍ തൂങ്ങുന്നുണ്ട്. ആളുകള്‍ ഏറ്റവും അധികം വായിക്കുന്നത് ചരമ പേജ് ആണെന്ന് റിപ്പോര്‍ട്ടുകളും ഉണ്ടത്രെ. ഈ ഒരു നിസ്സഹായതയില്‍ നിന്നും അതിജീവനത്തിനുള്ള മാര്‍ഗ്ഗം തിരയുന്നിടത്താണ് അദ്ദേഹത്തിന്റെ മിക്ക കഥകളും അവസാനിക്കുന്നത്.
1997-ല്‍ പ്രസിദ്ധീകരിച്ച ‘ഉഭയജീവിതം’ എന്ന കഥയില്‍ അതിജീവനത്തിനായുള്ള കലഹമാണ് തന്റെ കഥകള്‍ എന്ന് അദ്ദേഹം വിളംബരം ചെയ്യുന്നു. ‘ഇതൊരു കുഴിയാണ്, നാം പെട്ടുപോയ കുഴി. കയറുന്തോറും വലിച്ച് താഴെ ഇടുന്ന മരിച്ചവന്റെ കണ്ണ് പോലെ ഏകാന്തമായ ഒരിടം. ഇതിനെ എങ്ങനെ അതിജീവിക്കാം’ ഉഭയജീവിതം (ഈ കഥയോട് കൂടിയാണ് സന്തോഷ് ഏച്ചിക്കാനം മലയാളകഥയുടെ ആധുനികതയുടെ വരമ്പുകളില്‍ നിന്നും ഉത്തരാധുനികതയുടെ പാടങ്ങളിലേക്ക് യാത്ര തുടങ്ങിയത് എന്ന് നിരൂപകമതം).
അതിജീവനത്തിന്റെ കഥകളില്‍ ഏറ്റവും ശ്രദ്ധേയമായ കഥയാണ് ‘അബ്ബാസ് എന്ന കച്ചവടക്കാരന്‍’. ഒരുപാട് ബിസിനസ് ആശയങ്ങള്‍ മനസ്സില്‍ കൊണ്ട് നടക്കുകയും അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ പറ്റാതെ കൂട്ടുകാരുടെ കളിയാക്കലുകള്‍ക്ക് ഇരയാവുകയും ചെയ്യുന്ന അബ്ബാസ്, ഒടുവില്‍ ചണനൂലുകള്‍ കൊണ്ട് മഞ്ഞ പനിനീര്‍ ഉണ്ടാകുന്ന ഒറ്റമാജിക്കുമായി കുടുംബം പുലര്‍ത്താന്‍ ഇറങ്ങുന്നതാണ് കഥാബിന്ദു. അബ്ബാസിന്റെ പരാജയം എന്ന വായനയേക്കാള്‍ ജീവിതത്തെ എങ്ങനെ അബ്ബാസ് തിരിച്ച് പിടിക്കുന്നു എന്നതാണ് കൂടുതല്‍ ഉചിതം.
വേറൊരു ശ്രദ്ധേയമായ കാര്യം, കഥ പറച്ചിലിന്റെ ഭാവ നിര്‍മ്മിതിയാണ്. അല്ലെങ്കില്‍, ആദ്യപാദം തൊട്ട് അന്ത്യം വരെയുള്ള സ്വാഭാവികമായ ഒഴുക്കാണ്. കഥാന്ത്യത്തില്‍ അപ്രതീക്ഷിതമായ പരിണതികള്‍ ഉണ്ടാകാമെങ്കിലും ആ പരിണതികള്‍ വളരെ സ്വാഭാവികമായി വായനക്കാരനെ ബോധിപ്പിക്കുക എന്നത് കഥയെഴുത്തിന്റെ ക്രാഫ്റ്റ് തെളിയിക്കുന്നു. ‘ഗ്രന്ഥ ലോകം ‘ എന്ന കഥ ഉദാഹരിക്കാം. വളരെ പഴയ ലോഡ്ജ് ആണ് കഥാപരിസരം. അബ്രഹാം അവിടുത്തെ ഒരു അന്തേവാസി ആണ്. വായനയുടെ വലിയ ലോകമാണ് അയാള്‍ക്ക്. ദസ്‌തെവ്‌സ്‌കിയുടെ ‘കരമസോവ് ബ്രദേഴ്‌സ് ‘ ആണ് അയാള്‍ വായിച്ചു കൊണ്ടിരിക്കുന്നത് .’കുറ്റവും ശിക്ഷയും’ അയാളുടെ ശേഖരത്തില്‍ ഉണ്ട്. കഥാകൃത്ത് അബ്രഹാമിനെ കൗതുകത്തോടെ നോക്കി കാണുകയാണ്.
‘ഈ ലോകത്ത് ഒരു എഴുത്തുകാരന്റെ ജീവിതം അര്‍ത്ഥ പൂര്‍ണ്ണമാകാന്‍ അബ്രഹാമിനെ പോലെ ഒരേയൊരു വായനക്കാരന്‍ മാത്രം മതി ‘ എന്ന് കഥാകൃത്ത് പറയുന്നു.
‘പെദ്രോ പരാമയിലൂടെ മരിച്ചവര്‍ക്കൊപ്പം ആരോഗ്യനികേതനില്‍ നവഗ്രാമത്തിലെ ചെളി പുരണ്ട നാട്ടു വഴികളിലൂടെ മൃത്യുവിന്റെ സ്പന്ദനം അളന്നും അബ്രഹാം അലഞ്ഞു തിരഞ്ഞു.
അബ്രഹാമിന്റെ വായനാമുറിയില്‍ നിന്നും മഞ്ഞ പൂമ്പാറ്റകള്‍ പാറി വരുന്നത് കണ്ടു കമരുദ്ദീന്‍ പറഞ്ഞു; ‘അദ്ദേഹം ഇപ്പോള്‍ മാര്‍ക്കേസിനെ വായിക്കുകയാണ് ‘ബഷീറിന്റെ ‘ശബ്ദങ്ങള്‍’ പൂര്‍ത്തിയാക്കിയ ദിവസം അബ്രഹാമിന്റെ ഇരു ചെവികളും ഒരു മുയലിന്റെതു പോലെ തെരുവിന്റെ മിടിപ്പുകളിലെക്ക് ജാഗ്രത്തായിരിക്കുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു’; പെട്ടെന്നൊരു ദിവസം അബ്രഹാം മരണപ്പെടുന്നു. അയാളുടെ ബോഡി മറവു ചെയ്യാന്‍ കഥാകാരന്‍ ഉള്‍പ്പെടെ മൂന്നു നാല് സുഹൃത്തുക്കള്‍ ഓടിനടക്കുന്നു. തിരികെ ലോഡ്ജില്‍ എത്തിയപ്പോഴാണ് അവര്‍ അറിയുന്നത് ശവവും വഹിച്ച് ഒരാള്‍ പോയെന്നു. അയാളുടെ മേല്‍വിലാസം രജിസ്റ്ററില്‍ കുറിച്ചിട്ടിരുന്നു. അത് ഇപ്രകാരം ആയിരുന്നു,
‘ഫിയോദൊര്‍ മിഖൈലൊവിച്ച് ദാസ്‌തെവ്‌സ്‌കി ,
സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ്,
റഷ്യ’
എഴുത്തിന്റെ അടയാളപ്പെടുത്തലുകളില്‍, കല ഇന്നും ഒരു പ്രതിരോധ ആയുധമാണ് എന്ന് സന്തോഷ് എച്ചിക്കാനം ഓര്‍മ്മപെടുത്തുന്നു. അത് തന്നെയാണ് പ്രതീക്ഷയും.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക