സ്വേച്ഛാധികാരത്തിന്റെ തലപ്പത്ത് മോദിയുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളുമൊക്കെ അതിന്റെ മികച്ച ഉദാഹരണങ്ങള്‍ കൂടിയാണ്.
ആദ്യം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായും ഇപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായുമുള്ള വി.കെ ശശികലയുടെ ഉയര്‍ച്ച അത്ര അസാധാരണമായ ഒന്നല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന അധികാരപ്രമത്തതയുടെ ഒടുവിലുത്തെ സംഭവവികാസം മാത്രമാണത്. അതിന്റെ തലപ്പത്ത് നരേന്ദ്ര മോദിയുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളുമൊക്കെ അതിന്റെ മികച്ച ഉദാഹരണങ്ങള്‍ കൂടിയാണ്.
ജയലളിതയുടെ സഹായിയില്‍ നിന്ന് സംസ്ഥാന മുഖ്യമന്ത്രിക്ക് പദത്തിലേക്ക് ഒരു തെരഞ്ഞെടുപ്പില്‍ പേലാും മത്സരിക്കാതെ ശശികല എത്തുമ്പോള്‍ അത് തമിഴ് രാഷ്ട്രീയത്തില്‍ മാത്രം വിശേഷവിധിയായി എന്തെങ്കിലും സംഭവിക്കുന്നു എന്ന് കണക്കാക്കേണ്ടതില്ല. അത് ചിലപ്പോള്‍ ഒരു ഇടുങ്ങിയ വിശദീകരണമായിരിക്കാം. കാരണം തമിഴ് രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ സ്ഥാനം വിധേയത്വത്തിനാണെന്നും അത് അങ്ങേയറ്റം നാടകീയവും അതിശയോക്തി നിറഞ്ഞതാണെന്നുമുള്ള വസ്തുതകള്‍ നിലനില്‍ക്കുമ്പോള്‍.
എന്നാല്‍ ആഗോളതലത്തില്‍ തന്നെ ഇത്തരം സ്വേച്ഛാധികാര പ്രവണതകള്‍ ഏറി വരുന്നതും ഡൊണാള്‍ഡ് ട്രംപ് എന്ന വലിയ ഉദാഹരണം മുന്നില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ 21-ാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ ശശികലയുടെ ഉദാഹരണം ഈ പ്രവണത നമുക്കിടയിലും ശക്തമാണ് എന്നതിന്റെ തെളിവാണ്. അത് അങ്ങേയറ്റം ഭീതിപ്പെടുത്തുന്നതുമാണ്.
അല്ലെങ്കില്‍ നമ്മുടെ രാഷ്ട്രീയത്തിലേക്ക്, അതിന്റെ തലപ്പത്തേക്ക് നോക്കൂ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏതെങ്കിലും വിഷയത്തില്‍ ഉപദേശം നല്‍കുന്നതിന് വിദഗ്ദ്ധരുടെ ഒരു സംഘമുണ്ടോ എന്നോ അദ്ദേഹം ആരില്‍ നിന്നെങ്കിലും ഉപദേശം തേടാറുണ്ടോ എന്നൊന്നും നമുക്കറിയില്ല. ഉദാഹരണത്തിന് നോട്ട് നിരോധ തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിഞ്ഞത് പ്രഖ്യപാനത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പു മാത്രമാണ്. സുപ്രീം കോടതിയിലേക്കും ഹൈക്കോടതികളിലേക്കുമുള്ള ജഡ്ജിമാരുടെ നിയമനം അജ്ഞാതമായ കാരണങ്ങളാല്‍ നീണ്ടു പൊയ്‌ക്കൊണ്ടിരിക്കുന്നു.
ഈ സര്‍ക്കാരിന്റെ വിദേശകാര്യ നയം തീരുമാനിക്കുന്നതിലോ അത് രുപപ്പെടുത്തുന്നതിലോ ഇന്ത്യന്‍ നയതന്ത്ര വിദഗ്ദ്ധര്‍ക്ക് വലിയ റോളില്ല എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നു കഴിഞ്ഞു.
മോദിയുടെ പി.എം.ഒ എന്നത് അധികാര പ്രമത്തതയുടെ ഏറ്റവും വലിയ സ്ഥലമാണ് എന്നതാണ് ശരി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹം എന്തുകൊണ്ട് ആ പദവിയിലെത്തി എന്നതിന്റെ ഏക കാരണം അദ്ദേഹം രാജീവ് ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും മകനാണ് എന്നതാണ്. എന്താണ് രാഹുല്‍ ഗാന്ധിയെ നയിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ ഒരേയൊരു കാര്യത്തില്‍ തീര്‍ച്ചയുള്ളത് തന്നെക്കുറിച്ച് അദ്ദേഹത്തിന് ഒരു തീര്‍ച്ചയുമില്ല എന്ന കാര്യത്തില്‍ മാത്രമാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉദിച്ചയുര്‍ന്ന പുതിയ താരമാണ് അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍ തനിക്കൊപ്പത്തിനൊപ്പം നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥയുള്ളയാളല്ല അദ്ദേഹം. അതുകൊണ്ടു തന്നെ ഒരു പ്രശാന്ത് ഭൂഷണോ ഒരു യോഗേന്ദ്ര യാദവോ അദ്ദേഹത്തിനൊപ്പമില്ല. തന്റെ തോന്നലുകളാണ് കെജ്‌രിവാളിനെ നയിക്കുന്നത്, മറിച്ച് കൂടിയാലോചനകളല്ല.
മമതാ ബാനര്‍ജി, നവീന്‍ പട്‌നായിക്, മായാവതി… ആ പട്ടിക നീളുകയാണ്.
അതായത്, ഒരു ജനാധിപത്യ ഇന്ത്യയെ ഭരിക്കുന്നത് ഇത്തരത്തിലുള്ള സ്വേച്ഛാധികാര പ്രവണതയുള്ള നേതാക്കളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടു തന്നെ ശശികലയും അവരില്‍ ഒരാളെപ്പോലെയാകുന്നതില്‍ എന്താണ് പ്രശ്‌നം? അപ്പോള്‍ ശശികലയ്ക്കും മറ്റ് നേതാക്കള്‍ക്കും വ്യത്യസ്ത മാനദണ്ഡങ്ങള്‍ പാടില്ല എന്നു പറയേണ്ടി വരും.