UPDATES

എഡിറ്റര്‍

മോദിയുടെ നോട്ട് പിന്‍വലിക്കല്‍ പ്രസംഗം ലൈവല്ലെന്ന് വെളിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന് ഭീഷണി

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ എട്ടിന് രാത്രി നടത്തിയ നോട്ട് നിരോധന പ്രഖ്യാപനം മുന്‍കൂട്ടി ചിത്രീകരിച്ചതാണെന്നും തത്സമയ പ്രക്ഷേപണം അല്ലായിരുന്നുവെന്നും ആരോപിച്ച ദൂര്‍ദര്‍ശനിലെ മാധ്യമപ്രവര്‍ത്തകന് വധഭീഷണികളുടെ പ്രവാഹം. തന്നെ തട്ടിക്കൊണ്ടുപോകും എന്നുള്‍പ്പെടെ നിരവധി ഭീഷണി ഫോണ്‍ വിളികള്‍ ലഭിക്കുന്നതായി ദൂര്‍ദര്‍ശന്റെ വാര്‍ത്ത വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സത്യേന്ദ്ര മുരളി പറയുന്നു. വിദ്വേഷ സന്ദേശങ്ങളുടെ പ്രവാഹത്താല്‍ മുങ്ങിയിരിക്കുകയാണ് അദ്ദേഹത്തി്‌ന്റെ ഫേസ്ബുക്ക് പേജും.

ഡല്‍ഹി പ്രസ് ക്ലബില്‍ ഈ മാസം 24ന് നടത്തിയ പത്രസമ്മേളനത്തില്‍ വച്ചാണ് പ്രധാനമന്ത്രിയുടെ പ്രസംഗം മൂന്‍കൂട്ടി റെക്കോഡ് ചെയ്യപ്പെട്ടതാണെന്ന് മുരളി ആരോപിച്ചത്. പത്രസമ്മേളനത്തില്‍ തന്റെ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്തിയതാണ് സത്യേന്ദ്രയ്ക്ക് വിനയായത്. പത്രസമ്മേളനത്തിന് ശേഷം നിരവധി പേര്‍ അഭിനന്ദിച്ചുകൊണ്ട് വിളിച്ചിരുന്നെങ്കിലും അതുപോലെ തന്നെ ഭീഷണി കോളുകളും വരുന്നുണ്ടെന്നും അദ്ദേഹം ക്യാച്ചിനോട് പറഞ്ഞു.
പത്രസമ്മേളനത്തിന് ശേഷം ഉച്ചയ്ക്ക് 1.30നുള്ള തന്റെ പതിവ് ഷിഫ്റ്റിനായി മുരളി കോപ്പര്‍നിക്കസ് റോഡിലെ ദൂര്‍ദര്‍ശന്‍ ഓഫീസില്‍ എത്തിയിരുന്നു. ഓഫീസില്‍ വച്ചുതന്നെ മുരളി ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പതിവ് ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ എത്തരുതെന്നും ഇതിനിടയില്‍ ഒരു സഹപ്രവര്‍ത്തകന്‍ മുരളിയെ ഉപദേശിച്ചിരുന്നു.

ജയ്പൂര്‍കാരനായ മുരളി 2013ലാണ് ദൂരദര്‍ശന്‍ വാര്‍ത്താവിഭാഗത്തില്‍ എത്തിയത്. പ്രധാനമന്ത്രിയുടെ പ്രസംഗം മുന്‍കൂട്ടി റെക്കോഡ് ചെയ്യപ്പെട്ടതാണെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ തന്റെ കൈയിലുണ്ടെന്ന് അദ്ദേഹം ക്യാച്ചനോട് ആവര്‍ത്തിച്ചു. വിഷയത്തെ സംബന്ധിച്ച് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ഇതിനായി സുപ്രീം കോടതിയിലെ ഒരു മുതിര്‍ന്ന അഭിഭാഷകനെ അദ്ദേഹം കണ്ടിരുന്നു. എന്നാല്‍ ഭീഷണിയെ കുറിച്ച് പോലീസില്‍ പരാതിപ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില വ്യക്തിപരമായ കാരണങ്ങളാലാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/kiGVlw

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍