അഴിമുഖം പ്രതിനിധി
സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയില്‍ പ്രോസിക്യുഷന് അപ്രതീക്ഷിത തിരിച്ചടി. ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവെവിടെ എന്ന് കോടതി ചോദിച്ചു. കോടതിയില്‍ ഊഹാപോഹങ്ങള്‍ പറയരുത് എന്നും വ്യക്തമായ തെളിവുകള്‍ നല്‍കണം എന്നും കോടതി പറഞ്ഞു.
സൗമ്യ ട്രെയിനില്‍ നിന്ന് ചാടിയതിനു സാക്ഷികള്‍ ഉണ്ട്. എന്നാല്‍ ഗോവിന്ദച്ചാമി തള്ളിയിട്ടതിന് സാക്ഷികള്‍ ഇല്ല. സൗമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ഗോവിന്ദച്ചാമി സൗമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തുവെന്ന് ബോധ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി പറഞ്ഞു.
സാഹചര്യ തെളിവുകള്‍ മാത്രമായിരുന്നു പ്രൊസിക്യൂഷന്റെ അടിസ്ഥാനം. സൗമ്യയെ തളളിയിട്ടത് ഗോവിന്ദച്ചാമിയാണ് എന്ന് തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ല. മരണകാരണമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നും കോടതി നിരീക്ഷിച്ചു.
സൗമ്യയുടേത് അപകട മരണം ആയിരുന്നു എന്നും ഇത് ബലാല്‍സംഗം ആയി ചിത്രികരിച്ചു മാധ്യമ വേട്ടയിലൂടെ ഗോവിന്ദച്ചാമിയെ കുറ്റക്കാരന്‍ ആക്കുകയായിരുന്നു എന്നുമാണ് പ്രതിഭാഗം വക്കീല്‍ ബിഎ ആളൂര്‍ വാദിച്ചത്.
സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിത്താഴെയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊന്ന കേസില്‍ ഏക പ്രതിയായ ഗോവിന്ദച്ചാമിക്ക് തൃശൂര്‍ അതിവേഗ കോടതിയാണ് വധ ശിക്ഷ വിധിച്ചത്. ഈ ഉത്തരവിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതിയുടെ ഉത്തരവ് ശരിവെയ്ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സുപ്രീംകോടതിയില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയും ഗോവിന്ദച്ചാമിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തതോട് കൂടി പ്രോസിക്യുഷന് കേസില്‍ ഉള്ള പ്രതീക്ഷ നഷ്ടപ്പെടുന്ന അവസ്ഥയാണ്.