അഴിമുഖം പ്രതിനിധി
രാജ്യത്ത് സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവേ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഗ്രാമീണ മേഖലയിലുള്ള ആളുകള്‍ സഹകരണ പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലാണെന്ന് നിരീക്ഷിച്ച കോടതി, പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ നടപടികള്‍ എടുക്കണമെന്നും നിര്‍ദേശിച്ചു.
സഹകരണ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ നിന്നുള്ള സഹകരണ ബാങ്കുകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ബാങ്കുകളുടെ പരാതി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച പരാതികളെല്ലാം തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുക. അതേസമയം സഹകരണ ബാങ്കുകളില്‍ നെറ്റ് ബാങ്കിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതാണ് അവയെ ഒഴിച്ചുനിര്‍ത്താന്‍ കാരണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറല്‍ പറഞ്ഞു. സഹകരണബാങ്കുകള്‍ക്ക് വ്യാജനോട്ടുകള്‍ കണ്ടെത്താന്‍ മതിയായ സംവിധാനമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.