UPDATES

മുടി പിരിച്ചുകെട്ടാന്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിക്കരുതെന്ന് നിര്‍ദേശം

അഴിമുഖം പ്രതിനിധി

സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ മുടി രണ്ടായി പിരിച്ചു കെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷന്റെ നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവര്‍ക്കു കമ്മിഷന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ സ്‌കൂളിലെ അച്ചടക്കത്തിന്റെ ഭാഗമായി കുട്ടികള്‍ മുടി കെട്ടി ഒതുക്കി വയ്ക്കണമെന്നു സ്ഥാപന മേധാവിക്കു നിഷ്‌കര്‍ഷിക്കാമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

മുടി രണ്ടായി പിരിച്ചു കെട്ടണമെന്നു സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുവെന്നു കാണിച്ച് കാസര്‍കോട് ചീമേനി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ.നസീര്‍, സി.യു.മീന എന്നിവരുടെ നിര്‍ദേശം.

പിരിച്ചു കെട്ടുന്നത് മൂലം മുടിക്ക് ദുര്‍ഗന്ധം ഉണ്ടാവുകയും മുടിയില്‍ ചെറിയ കായകള്‍ രൂപപ്പെടുകയും തുടര്‍ന്ന് മുടി പൊട്ടിപ്പോവുകയും ചെയ്യുന്നതായും ഇതൊഴിവാക്കുന്നതിന് പെണ്‍കുട്ടികള്‍ രാവിലെ കുളിക്കാതെ സ്‌കൂളിലെത്താന്‍ നിര്‍ബന്ധിതരാകുന്നതായും പരാതിയില്‍ ചൂണ്ടികാണിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ മാനസികമായും ആരോഗ്യപരമായും ദോഷമായി ബാധിക്കുന്ന തരത്തില്‍ മുടി വേര്‍തിരിച്ച് പിരിച്ചു കെട്ടാന്‍ നിര്‍ബന്ധിക്കുന്നത് ബാലവകാശ ലംഘനമാണെന്നും കമ്മിഷന്‍ നീരീക്ഷിച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി ഒരു മാസത്തിനകം അറിയിക്കാനും കമ്മിഷന്‍ ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍