UPDATES

വായന/സംസ്കാരം

ഇങ്ങനെയാണെങ്കില്‍ കലോത്സവം കോടതിയില്‍ നടത്തിയാല്‍ പോരേ? അപ്പീലോത്സവത്തെ കളിയാക്കി ജോയ് മാത്യു

തലസ്‌ഥാനത്തിരിക്കുന്ന ബ്യൂറൊക്രാറ്റുകളുടെ കീശവീർപ്പിക്കുന്ന ഒന്നാകരുത്‌ വരും വർഷങ്ങളിലെങ്കിലും ഈ കലോൽസവം എന്ന് അപേക്ഷിക്കട്ടെ

57-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരില്‍ കൊടിയിറങ്ങി. കലാകിരീടം പതിനൊന്നാം തവണയും കോഴിക്കോട് സ്വന്തമാക്കി. വിജിലന്‍സിന്റെ നിരീക്ഷണത്തില്‍ നടത്തിയ കലോത്സവത്തില്‍ അഭിമാനിക്കാനുള്ളതിനെക്കാള്‍ കൂടുതല്‍ തലകുനിപ്പിക്കുന്ന കാര്യങ്ങളാണ് അരങ്ങേറിയത്. രണ്ട് വിധികര്‍ത്താക്കള്‍ക്കും ഒരു പരിശീലകനും എതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എന്നത്തേയും പോലെ അപ്പീലുകളുടെ പ്രവാഹം തന്നെയായിരുന്നു ഇത്തവണയും. കലോത്സവത്തിന്റെ അന്തഃസത്തയെ ഇല്ലാതാക്കുന്നതിന് തുല്യമാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍. ഈ കലോത്സവം ആര്‍ക്ക് വേണ്ടിയാണ് നടത്തുന്നത് എന്ന വലിയ ചോദ്യം ബാക്കി വെച്ചാണ് കണ്ണൂര്‍ കലോത്സവം കൊടിയിറങ്ങുന്നത്.

കലോത്സവത്തിലെ അപ്പീല്‍ ആധിക്യത്തിനെതിരെ ആഞ്ഞടിക്കുകയാണ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ നടനും സംവിധായകനുമായ ജോയ് മാത്യു. ‘സത്യത്തിൽ ഈ മാമാങ്കത്തിനു പേരിടേണ്ടത്‌ അപ്പീലോൽസവം’എന്നാണ് എന്നു പറഞ്ഞുകൊണ്ടാണ് ജോയ് മാത്യുവിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം;

സംസ്‌ഥാന യുവജനോൽസവം അവസാനിച്ചു. സത്യത്തിൽ ഈ മാമാങ്കത്തിനു പേരിടേണ്ടത്‌ അപ്പീലോൽസവം എന്നാണ്. അത്രമാത്രം അപ്പീലുകളാണു ഒറ്റദിവസം തന്നെ ഫയൽ ചെയ്തതത്രെ!ഇത്‌ കലയോടുള്ള ഉൽക്കടമായ അഭിനിവേശം കൊണ്ടാണെന്ന് കരുതുന്നുണ്ടെങ്കിൽ, അത്‌ വിഡ്ഡിത്തമാണ്. ഗ്രേസ്‌ മാർക്ക്‌ എന്ന ഒരേയൊരു പ്രലോഭനമാണിതിന്റെ പിന്നിൽ എന്നാർക്കാണറിയാത്തത്‌‌!

മൽസരത്തിൽ പങ്കെടുക്കുന്ന ആർക്കും വിധി നിർണ്ണയത്തെ ചോദ്യം ചെയ്ത്‌ കോടതിയിൽ പോകാം- (എന്തൊരു കോമഡിയാണിത്‌ ! അങ്ങിനെയെങ്കിൽ എന്തിനാണു പാവം വിധികർത്താക്കൾ ഉറക്കമൊഴിഞ്ഞിരുന്നു വിധി നിർണ്ണയിക്കുന്നത്‌? കോടതിയിൽത്തന്നെ കലോത്സവം നടത്തിയാൽപ്പോരെ?

എന്തുകൊണ്ടാണു രക്ഷിതാക്കൾ ഇങ്ങനെ കലാസ്നേഹികളായത്‌? കലയോടുള്ള സ്നേഹം കൊണ്ടാണെന്ന് ധരിച്ചെങ്കിൽ നിങ്ങൾക്ക്‌ തെറ്റി-ഇതിന്റെ ഉത്തരമാണു ഗ്രേസ്‌ മാർക്ക്‌! ലക്ഷങ്ങൾ വാരിയെറിയാൻ കെൽപ്പുള്ള രക്ഷിതാക്കൾ ഉണ്ടെങ്കിൽ മക്കൾ കഷ്ടപ്പെട്ട്‌ പഠിക്കണമെന്നില്ല. ഗ്രേസ്‌ മാർക്കിന്റെ ബലത്തിൽ അവർ പരീക്ഷ എന്ന കടമ്പ കടന്ന് മെഡിസിനോ എഞ്ചിനീറിംഗിനോ എളുപ്പത്തിൽ പ്രവേശനം നേടുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ, കലാ വാസനയുള്ളവർ, മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലിരുന്നു ഉറക്കമൊഴിഞ്ഞു അവർ കഷ്ടപ്പെട്ട്‌ പഠിച്ചത്‌ വെറുതെയാവുന്നു.

ചുരുക്കത്തിൽ പണമെറിഞ്ഞ്‌ വാങ്ങാവുന്ന ഒന്നായി മാറുന്നു മാർക്കുകൾ. യഥാർത്ഥ കലാപ്രതിഭകൾ പണക്കൊഴുപ്പിനു മുന്‍പിൽ തോറ്റുപോകുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി തുടരുന്ന ഈ അപ്പീലോൽസവം പണമുള്ള രക്ഷിതാക്കളുടേത്‌ മാത്രമായി മാറി.

ഇപ്പോൾ ഇതാ സാധാരണക്കാരന്റെ പാർട്ടി എന്നവകാശപ്പെടുന്ന ഇടതുപക്ഷം അധികാരത്തിൽ വന്നിട്ടും ഇത്തരം കാര്യങ്ങളിലൊന്നും ഒരു അഴിച്ച്‌ പണിയും നടത്താത്തതെന്താണ്? ഏതർത്ഥത്തിലാണു ഇടതുപക്ഷം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകുന്നത്‌?വിപ്ലവം പറയുന്ന ഇടതുപക്ഷ വിദ്യാർത്ഥി സംഘടന ഇക്കാര്യത്തിൽ എന്തുകൊണ്ടാണു ഇടപെടാത്തത്‌?

അപ്പീലോൽസവം കഴിഞ്ഞ്‌ ഒരു മണിക്കൂറിന്നുള്ളിൽ അപ്പീൽ വേദികൾ വൃത്തിയാക്കികൊടുത്ത ഇടതുപക്ഷ യുവജന പ്രസ്ഥാനമെങ്കിലും ഇക്കാര്യത്തിൽ ഇടപെടും എന്ന് നമുക്കാശിക്കാമോ?

പണമുള്ള രക്ഷിതാക്കളുടേയും സ്കൂളുകളുടേയും ഈ അപ്പീലോൽസവത്തിന്റെ വേദികളിൽ പണമെറിഞ്ഞ്‌ ഗ്രേസ്‌ മാർക്ക്‌ വാങ്ങിക്കാൻ കഴിയാത്ത കുട്ടികൾക്ക്‌ അവരുടെ കലാഭിരുചി പ്രകടിപ്പിക്കാൻ അവസരമൊരുക്കുമ്പോഴാണ് ഇടതുപക്ഷം സാധാരണക്കാരന്റെ പക്ഷമാകുന്നത്‌

അല്ലാതെ തലസ്‌ഥാനത്തിരിക്കുന്ന ബ്യൂറൊക്രാറ്റുകളുടെ കീശവീർപ്പിക്കുന്ന ഒന്നാകരുത്‌ വരും വർഷങ്ങളിലെങ്കിലും ഈ കലോൽസവം എന്ന് അപേക്ഷിക്കട്ടെ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍