അപ്രതീക്ഷിതമായുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം മൂലം സമുദ്ര നിരപ്പ് ക്രമാതീതമായി ഉയരുന്നതാണ് ഇതുപോലുള്ള കൊടുങ്കാറ്റുകൾക്കും ചുഴലിക്കാറ്റുകൾക്കും കാരണമെന്നാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ പറയുന്നത്.
കാലാവസ്ഥ വ്യതിയാനമാണ് ഇഡൈ ചുഴലിക്കാറ്റുപോലുള്ള വലിയ പ്രകൃതി ക്ഷോഭങ്ങൾക്ക് കാരണമെന്ന കണ്ടെത്തലുമായി വിദഗ്ദർ രംഗത്ത്. മനുഷ്യരുടെ നിലവിട്ട പ്രവർത്തികളാണ് കാലാവസ്ഥ വ്യതിയാനങ്ങൾക്ക് കാരണം. എന്നാൽ പ്രകൃതിയ്ക്ക് ഏറ്റവുമധികം തകരാറുണ്ടാക്കുന്നവരല്ല, മറിച്ച് താരതമ്യേനെ അപകടമുണ്ടാക്കാത്ത മേഖലയിലുള്ളവരാണ് ഇതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നതെന്നും മൊസാംബിക്കിലും സിംബാവെയിലും ഉണ്ടായ പ്രകൃതി ദുരന്തങ്ങളെ ഉദാഹരിച്ച് കൊണ്ട് ഗവേഷകർ സൂചിപ്പിക്കുന്നു.
മൊസാംബിക്കിലെ ശരാശരി കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ യൂറോപ്പിലെ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് എത്രയോ കുറവാണ്. പക്ഷെ കാർബൺ ഡൈ ഓക്‌സൈഡ് അമിതമാകുന്നത് കൊണ്ടുള്ള ആഗോള താപനത്തിന്റെ ഫലം ഇപ്പോൾ അനുഭവിക്കേണ്ടി വന്നത് മൊസാംബിക്ക് ജനതയാണ്. പ്രകൃതിയുടെ വിരോധാഭാസത്തെ കുറിച്ച് കാലാവസ്ഥ വിദഗ്ധനും ഗ്രീൻ പീസ് പ്രവർത്തകനുമായ മേൽ ഇവാൻസ് സൂചിപ്പിക്കുന്നു.
അപ്രതീക്ഷിതമായുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം മൂലം സമുദ്ര നിരപ്പ് ക്രമാതീതമായി ഉയരുന്നതാണ് ഇതുപോലുള്ള കൊടുങ്കാറ്റുകൾക്കും ചുഴലിക്കാറ്റുകൾക്കും കാരണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഒരു സീസണിൽ കൊടും ചൂടാണെങ്കിൽ അടുത്ത സീസണിൽ തുടർച്ചയായ മഴയായിരിക്കും. ഇത് സമുദ്രനിരപ്പ് മുൻ വർഷങ്ങളേക്കാൾ വളരെ അധികം കൂട്ടിയേക്കാം. ഭീകര പ്രത്യാഘാതങ്ങളായിരിക്കും നമ്മെ കാത്തിരിക്കുന്നതെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.
ആഗോള താപനമാണ് മറ്റൊരു വില്ലൻ. “ആഗോള താപനവും ചുഴലിക്കാറ്റിന്റെ തീവ്രതയും തമ്മിൽ വളരെ വ്യക്തമായ ബന്ധമുണ്ട്. പാരീസ് ഉടമ്പടിയിൽ പറയുന്നതുപോലെയുള്ള നിർദേശങ്ങൾ പാലിക്കാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണ്. അതിനായി കാർബൺ പുറന്തള്ളുന്നതിന്റെ അളവ് പരമാവധി കുറച്ച് കൊണ്ടുവരേണ്ടതുണ്ട്.” ലണ്ടനിൽ നിന്നുള്ള ശാസ്ത്ര ഗവേഷകൻ പൗലോ സെപ്പി ദി ഗാർഡിയനോട് പറയുന്നു.
ഇത്തരമൊരു പ്രകൃതി ദുരന്തത്തിന്റെ വക്കിൽ നിൽക്കുമ്പോൾ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കിയും കെട്ടിടങ്ങൾ പരമാവധി ഉറപ്പോടെ നിർമ്മിച്ചും ജനസംഖ്യ നിയന്ത്രിച്ചും മാത്രമേ നമ്മുക്ക് പ്രതിരോധിക്കാനാകൂ. ഈ അടുത്ത ദിവസമാണ് മൊസാംബിക്, സിംബാവെ എന്നീ രാജ്യങ്ങളില്‍ ചുഴലിക്കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൊസാംബിക്കിൽ മാത്രം 1000 പേർ മരിച്ചിരിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിംബാവെയിലും നൂറുകണക്കിനാളുകൾ മരിച്ചിട്ടുണ്ട്. 2 മില്യനോളം ജനതയെ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിടുന്ന കണക്കുകൾ.