3.6 ബില്ല്യൻ വർഷങ്ങൾക്ക് മുമ്പ് വെള്ളവും ആൻഡ് തടാകങ്ങളും ധാരാളം ഉണ്ടായിരുന്ന ഗ്രഹമാണ് ചൊവ്വ. എന്നാല്‍ അവിടെ ദ്രാവകാവസ്ഥയിലുള്ള ജലം കണ്ടെത്തുന്നത് ഇതാദ്യമാണ്.
ചൊവ്വയിൽ ആദ്യമായി ഒരു വലിയ ഭൂഗർഭ തടാകം കണ്ടെത്തി. ദക്ഷിണധ്രുവത്തിലെ ഹിമമേഖലയിലാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞർ ദ്രാവകരൂപത്തിലുള്ള തടാകം കണ്ടെത്തിയിരിക്കുന്നത്. ഇറ്റാലിയൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ പ്രഫസർ റോബർട്ടോ ഓറോസിയുടെ നേതൃത്വത്തിലുള്ള സംഘമാണു കണ്ടെത്തൽ നടത്തിയത്. ചൊവ്വയുടെ ഉപരിതലത്തിലുള്ള ഹിമമേഖലയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്ന രീതിയിലാണ് തടാകം.
‘ചൊവ്വയിലെ ജലസാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്ന ഈ അതിശയകരമായ കണ്ടെത്തല്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ദീർഘകാലം ജീവിക്കാനുള്ള സാഹചര്യം പ്രദാനം ചെയ്യുന്ന ഒരു ജലസ്രോതസ്സാണ് കണ്ടെത്തിയിരിക്കുന്നത്’, ഓസ്ട്രേലിയയിലെ സ്വിൻബേൻ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ അലൻ ഡഫി പറഞ്ഞു.
3.6 ബില്ല്യൻ വർഷങ്ങൾക്ക് മുമ്പ് വെള്ളവും ആൻഡ് തടാകങ്ങളും ധാരാളം ഉണ്ടായിരുന്ന ഗ്രഹമാണ് ചൊവ്വ. എന്നാല്‍ അവിടെ ദ്രാവകാവസ്ഥയിലുള്ള ജലം കണ്ടെത്തുന്നത് ഇതാദ്യമാണ്. ഭൂമിക്ക് പുറത്ത് ജീവന്‍റെ സാധ്യത അന്വേഷിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് ആവേശം നല്‍കുന്ന കണ്ടെത്തലാണിത്. പുരാതന കാലത്ത് ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോ എന്നും ഇക്കാലത്ത് അതിന് സാധ്യതയുണ്ടോ എന്നും കണ്ടെത്തുന്നതിന് പുതിയ തെളിവുകള്‍ നിര്‍ണ്ണായകമാണ്.
ഈ പ്രത്യേക തടാകത്തിലെ ജലം കുടിവെള്ളമായിരിക്കില്ല. ഉപരിതലത്തിൽ നിന്നും ഒന്നര കിലോമീറ്ററോളം താഴെയായാണ് തടാകം സ്ഥിതി ചെയ്യുന്നത്. ജീവന്‍റെ കണികകള്‍ ഉണ്ടോ എന്നതുതന്നെ ഇനിയും കണ്ടത്തേണ്ട കാര്യമാണ്. ലവണങ്ങളും ധാതുക്കളും വലിയ അളവില്‍ കലര്‍ന്നിരിക്കുന്ന തണുത്തുറഞ്ഞ തടാകത്തില്‍ ജീവന്‍റെ സാധ്യതകള്‍ തീരെ കുറവായിരിക്കുമെന്ന് ചില വിദഗ്ദ്ധർ പറയുന്നു.
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മാര്‍സ് എക്സ്പ്രസ് സ്പേസ്ക്രാഫ്റ്റ് നടത്തിയ നിരീക്ഷണത്തിലാണ് തടാകം പതിഞ്ഞത്. 2003 മുതൽ മാർസ് എക്‌സ്പ്രസ്സ് ചൊവ്വയെ വലംവച്ചു നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ബഹിരാകാശ പര്യവേക്ഷണത്തിനായി വികസിപ്പിച്ചെടുത്ത മാർസിസ് എന്ന റഡാർ സംവിധാനമാണ് പുതിയ കണ്ടെത്തലിന് നിർണായകമായത്. ചൊവ്വയിൽ ദ്രാവകരൂപത്തിൽ ജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളുണ്ടെന്നു വളരെക്കാലമായി അഭ്യൂഹം നിലനിൽക്കുന്നുണ്ട്.