UPDATES

സയന്‍സ്/ടെക്നോളജി

ചന്ദ്രനിലേക്ക് ആദ്യ സ്‌പെയ്‌സ് ടൂറിസ്റ്റിനെ അയ്ക്കാന്‍ സ്പെയ്സ് എക്സ്!

സെപ്റ്റംബര്‍ 13-ന് സ്പെയ്സ് എക്സ് (SpaceX) ചന്ദ്ര യാത്രയുടെ കരാറില്‍ ആദ്യ യാത്രക്കാരനുമായി ഒപ്പിട്ടു എന്നാണ് വിവരം.

ചന്ദ്രനിലേക്കുള്ള ആദ്യ വിനോദ സഞ്ചാരി എത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി സ്പെയ്സ് എക്സ്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങാതെ ബഹിരാകാശ വാഹനം ഒരു പ്രദക്ഷിണം വെച്ചുള്ള യാത്രയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 13-ന് സ്പെയ്സ് എക്സ് (SpaceX) ചന്ദ്ര യാത്രയുടെ കരാറില്‍ ആദ്യ യാത്രക്കാരനുമായി ഒപ്പിട്ടു എന്നാണ് വിവരം. എന്നാല്‍ ഇതിന്റെ മറ്റ് സമയമോ കാര്യങ്ങളോ കമ്പനിയുടെ സ്ഥാപകന്‍ എലോണ്‍ മസ്‌ക് വെളിപ്പെടുത്തിയിട്ടില്ല.

കമ്പനിയുടെ മെഗാ-റോക്കറ്റായ ‘ബിഎഫ്ആര്‍’ (ബിഗ് ഫാല്‍ക്കന്‍ റോക്കറ്റ്) ആയിരിക്കും ഇതിനായി ഉപയോഗിക്കുന്നത്. ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ ബിഎഫ്ആറിന്റെ പണി പൂര്‍ത്തീകരിച്ച ശേഷം പരീക്ഷണ പറക്കല്‍ നടത്തുമെന്ന് ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ ചില ആളുകള്‍ പറയുന്നത്, ബിഎഫ്ആര്‍ അടുത്ത പത്ത് വര്‍ഷത്തിന് മധ്യേ മനുഷ്യരെ ചന്ദ്രന് ചുറ്റും പ്രദക്ഷിണം വയ്ക്കാനുള്ള യാത്രയില്‍ ഉള്‍പ്പെടുത്തില്ലെന്നാണ്.

സാധാരണ ആളുകള്‍ക്ക് ബഹിരാകാശത്തേക്ക് പോകുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് സ്പെയ്സ് എക്സ് ലക്ഷ്യമിടുന്നതെന്ന് ഈ പദ്ധതിയെ കുറിച്ച് കമ്പനി ട്വീറ്റ് ചെയ്തു. ഉടന്‍ തന്നെ യാത്രക്കാരന്റെ പേരു-വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തും. പൊതുശ്രദ്ധ പിടിച്ചു പറ്റുന്നതിന്റെ ഭാഗമായി ഈ റോക്കറ്റിന്റെ മാതൃക പുറത്ത് വിടുമെന്ന് മസ്‌ക് വ്യക്തമാക്കി. ചരിത്രത്തിലെ മറ്റ് റോക്കറ്റിനെക്കാളും ശക്തമായതും വലിപ്പമേറിയതുമായ റോക്കറ്റായിരിക്കും ഇതെന്ന് മസ്‌ക് മുന്‍പ് സൂചിപ്പിച്ചു.

2017-ന്റെ തുടക്കത്തിലാണ് മസ്‌ക് രണ്ട് സ്പെയ്സ് ടൂറിസ്റ്റുകളെ ഈ വര്‍ഷം അവസാനം ചന്ദ്രനെ ചുറ്റിയുള്ള യാത്രക്കായി ബഹിരാകാശത്തേക്ക് അയയ്ക്കുമെന്നുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഫാല്‍ക്കന്‍ ഹെവി റോക്കറ്റിലാണ് സഞ്ചാരികളെ കൊണ്ടു പോകാനുള്ള പദ്ധതിയിട്ടിരുന്നത്. ഒരു ബില്യണ്‍ ഡോളറാണ് ഇതിന് വേണ്ടി സ്പെയ്സ് എക്സ് നിക്ഷേപിച്ചത്. ഈ വര്‍ഷം ആദ്യമാണ് ഫാല്‍ക്കന്‍ ഹെവി വിക്ഷേപിച്ചത്. മാസങ്ങള്‍ക്ക് ശേഷമാണ് 2018-ല്‍ നടത്താനിരുന്ന മിഷന്‍ 2019-ലേക്ക് മാറ്റിയെന്ന് സ്പെയ്സ് എക്സ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.

ഇപ്പോള്‍ വാണിജ്യ സാറ്റലൈറ്റുകളോ മിലിറ്ററി സാറ്റലൈറ്റുകളോ വിക്ഷേപിക്കാനാണ് ഫാല്‍ക്കന്‍ ഹെവിയെ കമ്പനി ഉപയോഗിക്കുന്നത്. ബിഎഫ്ആറിന്റെ നിര്‍മ്മാണത്തിലാണ് മസ്‌ക് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ടെസ്ലയുടെ ഉടമ കൂടിയാണ് മസ്‌ക്.

ബിഎഫ്ആര്‍ നിര്‍മ്മാണത്തെ പറ്റിയാണ് ഓരോ നിമിഷവും തന്റെ ശ്രദ്ധയെന്ന് സ്പെയ്സ് എക്സിന്റെ ഉദ്യോഗസ്ഥനും മാനേജറുമായി തോമസ് മുള്ളര്‍ ലോസ്ഏഞ്ചല്‍സില്‍ നടന്ന ഒരു സ്പെയ്സ് കോണ്‍ഫറന്‍സില്‍ പറഞ്ഞു. കമ്പനിയുടെ എല്ലാ റോക്കറ്റുകളും രൂപകല്‍പ്പന ചെയ്തത് തോമസ് മുള്ളറായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍