പ്ലോസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ച വിശദമായ പഠനത്തില്‍ ചാര നിറത്തിലുള്ള 67അണ്ണാൻമാരെയാണ് തുടര്‍ച്ചയായി നീരീക്ഷിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.
ചില ജീവികൾക്ക് മറ്റൊരു ജീവിവർഗത്തിൽ നിന്നുള്ള അപായ സന്ദേശങ്ങൾ ഉൾപ്പെടെ ‘വ്യക്തമായ’ എല്ലാ സിഗ്നലുകളും തിരിച്ചറിയാൻ കഴിയുമെന്ന് പഠനം. ശത്രുക്കൾ വരുന്നുണ്ടോ എന്നറിയാൻ അണ്ണാൻ പക്ഷികളുടെ പാട്ടിന് കാതോർക്കുമെന്ന് ഗവേഷകർ പറയുന്നു. അണ്ണാൻ ഉൾപ്പെടെയുള്ള ജീവികൾ മറ്റുള്ള ജീവികളുടെ കരച്ചിലിൽ നിന്നും അപകടം തിരിച്ചറിയാറുണ്ടെന്നു നേരത്തേ കണ്ടെത്തിയിരുന്നു.
എന്നാൽ എന്തെങ്കിലും അപകടം പതിയിരിക്കുന്നുണ്ടോ എന്നറിയാൻ ചില ജീവികൾ മറ്റുള്ള ജീവികൾ നടത്തുന്ന ദൈനംദിന സംഭാഷണങ്ങൾക്കും കാതോർക്കുന്നുവെന്നാണ് ഏറ്റവും പുതിയ പഠനം സൂചിപ്പിക്കുന്നത്. ‘സുരക്ഷയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ ശ്രദ്ധിക്കുന്നത് നമ്മൾ നേരത്തെ കരുതിയതിലും വ്യാപകവും കൂടുതലുമാണെന്ന്’ ഒഹിയോയിലെ ഓബർലിൻ കോളേജിൽനിന്നുള്ള ഗവേഷകനായ പ്രൊഫ. കീത്ത് ടാർവിൻ പറയുന്നു. അതിന് ജീവജാലങ്ങൾ തമ്മിൽ വളരെ ശക്തമായ ആത്മബന്ധം വേണമെന്നും ഇല്ല.
പ്ലോസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ച വിശദമായ പഠനത്തില്‍ ചാര നിറത്തിലുള്ള 67അണ്ണാൻമാരെയാണ് തുടര്‍ച്ചയായി നീരീക്ഷിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. ഒബെർലിനിലെ പാർക്കുകളേയും വിവിധ ജനവാസ കേന്ദ്രങ്ങളേയും ചുറ്റിപ്പറ്റിയാണ് പ്രധാനമായും അവ വിഹരിച്ചിരുന്നത്. ഗവേഷകർ ചുവന്ന വാലുള്ള പരുന്തുകളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് കുറച്ചു നേരത്തേക്ക് പ്ലേ ചെയ്തു. തുടര്‍ന്ന് അതു കേള്‍ക്കുന്ന അണ്ണാന്റെ പെരുമാറ്റത്തില്‍ 30 സെക്കൻഡിനുള്ളിൽ വരുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചു. ആ സമയത്ത് വ്യക്തമായ ജാഗ്രതയാണ് അണ്ണാന്മാര്‍ പുലര്‍ത്തുന്നത്. ഒന്നുകില്‍ അവ ഓടിപ്പോകും, അല്ലെങ്കില്‍ എണീറ്റു നിന്ന് ചുറ്റുപാടും സാകൂതം നിരീക്ഷിക്കും. ചിലര്‍ മരവിച്ചപോലെ നില്‍ക്കുന്നുമുണ്ട്.
പിന്നീട് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിവിധതരം പാട്ടുപക്ഷികളുടെ വിവിധ ആമ്പിയന്റ് ശബ്ദങ്ങള്‍ ഉച്ചത്തില്‍ പ്ലേ ചെയ്തു. ചെമ്പന്‍ പരുന്തുകളുടെ ശബ്ദവും അതു കേള്‍ക്കുമ്പോള്‍ ചില പക്ഷികള്‍ പുറപ്പെടുവിക്കുന്ന വിവിധ ശബ്ദങ്ങളും തുടര്‍ച്ചയായി കേള്‍പ്പിച്ചു. അണ്ണാറക്കണ്ണന്മാര്‍ എല്ലാം വളരെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നതെന്ന് ബോധ്യപ്പെടുകയും ചെയ്തു. ചെമ്പന്‍ പരുന്തുകളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ കാണിക്കുന്ന ജാഗ്രതയെക്കാള്‍ എത്രയോ കൂടുതലാണ് അതു കേട്ട് മറ്റു പക്ഷികളുടെ നിലവിളികള്‍ കൂടെ കേള്‍ക്കുമ്പോള്‍ അണ്ണാന്മാര്‍ കാണിക്കുന്ന ജാഗ്രത.
അതേസമയം, അണ്ണാറക്കണ്ണന്മാര്‍ ഏതെങ്കിലും പ്രത്യേക പക്ഷികളുടെ ശബ്ദവും ദൈനംദിന സംഭാഷണങ്ങളും കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ തുടര്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.