പ്രതികൂലമായി ബാധിക്കുന്ന പദാര്‍ത്ഥങ്ങളുടെ അന്തരീക്ഷത്തിലെ സാന്നിധ്യത്തില്‍ കുറവ് വന്നതോടെയാണ് ഓസോണ്‍ പാളിയുടെ തിരിച്ചുവരവിന് കാരണമാക്കിയതെന്നും പഠനം വിലയിരുത്തുന്നു.
സുര്യനില്‍ നിന്നും പുറപ്പെടുന്ന അപകടകരമായ വികിരണങ്ങള്‍ തടയുന്ന ഓസോണ്‍ പാളിയില്‍ രുപപ്പെട്ടിട്ടുള്ള വിള്ളൽ പരിഹരിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ വിള്ളലില്‍ ഒന്നുമുതല്‍ മുന്ന് ശതമാനം വരെ പരിഹരിക്കപ്പെട്ടതായാണ് യുഎന്‍ പഠനം വ്യക്തമാക്കുന്നത്. മനുഷ്യ നിര്‍മിത വാതകങ്ങള്‍ വ്യാപകമായി ഓസോണ്‍ പാളിക്ക് പരിക്കേല്‍പ്പിക്കുന്നെന്ന കണ്ടെത്തിലിനെ തുടര്‍ന്ന് 1987 ല്‍ ഏര്‍പ്പെടുത്തിയ മോണ്‍ട്രീല്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള നിരോധനം സംബന്ധിച്ച അവലോകനത്തിലാണ് പുരോഗതി കണ്ടെത്തിയിട്ടുള്ളത്.
ഒസോണ്‍ പാളിയെ പ്രതികൂലമായി ബാധിക്കുന്ന പദാര്‍ത്ഥങ്ങളുടെ അന്തരീക്ഷത്തിലെ സാന്നിധ്യത്തില്‍ കുറവ് വന്നതോടെയാണ് ഓസോണ്‍ പാളിയുടെ തിരിച്ചുവരവിന് കാരണമാക്കിയതെന്നും പഠനം വിലയിരുത്തുന്നു.
അന്റാര്‍ട്ടിക്കിന് സമീപം രൂപം കൊണ്ട ഓസോണ്‍ ദ്വാരം പരിഹരിക്കപ്പെടുന്നു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ അതില്‍ പുരോഗതിയുണ്ട്. മോണ്‍ട്രീല്‍ പ്രോട്ടോകോള്‍ പോളാര്‍ പ്രദേശങ്ങളില്‍ ഓസോണ്‍ ശോഷണം ഇല്ലാതാക്കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവിലെ രീതി തുടര്‍ന്നാല്‍ 2060 ഓടെ ഓസോണ്‍ പാളിയിലെ വിള്ളല്‍ പൂര്‍ണ തോതില്‍ പരിഹരിക്കപ്പെടുകയും 1980 കളിലെ നിലയിലേക്ക് മടങ്ങുമെന്നും പഠനം സൂചിപ്പിക്കുന്നു.
2000 മുതലുള്ള രണ്ട് ദശകങ്ങളിലാണ് ശോഷണത്തില്‍ നിന്നും പാളി വലിയ തോതില്‍ മുക്തിനേടിക്കൊണ്ടിരുന്നത്. ഇതു പ്രകാരം മുന്നു ശതമാനം വരെ വീണ്ടെടുക്കപ്പെട്ടെന്നും യുഎന്‍ പരിസ്ഥിതി, ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍ പ്രസ്താവനയില്‍ പറയുന്നു. 2030 ഓടെ ദക്ഷിണാര്‍ദ്ധഗോള ഭാഗത്തെും മധ്യ അക്ഷാംശ ഭാഗത്തെയും, 2050 ഓടെ ദക്ഷിണ ധ്രുവത്തിലെയും വിളലുകളിലും വലിയതോതില്‍ പരിഹരിക്കപ്പെടും. ഇതാദ്യമായാണ് അന്റാര്‍ട്ടിക്ക് ഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതായി തെളിവുലഭിക്കുന്നതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ വ്യാപകമായി പുറപ്പെടുവിക്കുന്ന റഫ്രിജറേറ്ററുകള്‍, സ്‌പ്രേകള്‍ എന്നിവ നിരോധിച്ച യുഎന്‍ പ്രോട്ടോകോള്‍ വിജയമാണെന്നതിന്റെ സൂചനയാണ് പഠനം നല്‍കുന്നതെന്നും യു എന്‍ പറയുന്നു.