ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
സ്‌കോട്ട്‌ലന്റിന്റെ നിര്‍ണായക സ്വാതന്ത്ര്യ ഹിതപരിശോധനയില്‍ ഒരു കൂട്ടര്‍ക്കും വ്യക്തമായ വിജയം നേടാനായില്ല; ബ്രിട്ടീഷ് യൂണിയന്‍ നിലനില്‍ക്കും. എന്നാല്‍ നിലവിലുള്ള രീതികളില്‍ മാറ്റം വരും.
ഹിതപരിശോധനയിലേക്കുള്ള യാത്രയില്‍, ‘അതെ’ പ്രചാരണം ശക്തി പ്രാപിച്ചതോടെ ബ്രിട്ടണിലെ മൂന്ന് പ്രധാന രാഷ്ട്രീയ കക്ഷികളും സംഭീതരായി. സ്‌കോട്ട്‌ലന്റ് ബ്രിട്ടീഷ് യൂണിയനില്‍ തുടരുന്ന പക്ഷം അവരുടെ ആഭ്യന്തര ഭരണനിര്‍വഹണത്തില്‍ ‘വ്യാപകമായ പുതിയ അധികാരങ്ങള്‍’ നല്‍കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ ഡേവിഡ് കാമറൂണ്‍ ഉള്‍പ്പെടെയുള്ള വിവിധ കക്ഷി നേതാക്കള്‍ സ്‌കോട്ടിഷ് വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കി.
എന്തൊക്കെയായിരിക്കും ആ അധികാരങ്ങള്‍ എന്നതിനെ സംബന്ധിച്ച ചര്‍ച്ചകളും സംവാദങ്ങളും നടക്കാനിരിയ്ക്കുന്നതെയുള്ളു. ആഭ്യന്തരകാര്യങ്ങളില്‍ സ്‌കോട്ട്‌ലന്റ് ഇപ്പോള്‍ തന്നെ വ്യക്തമായ അധികാരങ്ങള്‍ അനുഭവിക്കുന്നുണ്ട്. വിദേശകാര്യങ്ങളിലും പ്രതിരോധ നയങ്ങളിലും ഒഴികെയുള്ള എല്ലാ കാര്യത്തിലും പൂര്‍ണ നിയന്ത്രണം എന്ന് അര്‍ത്ഥമാക്കുന്ന ‘പരമാവധി അധികാരക്കൈമാറ്റം’ എന്ന വാദമാണ് ചിലര്‍ ഉയര്‍ത്തുന്നത്. ഇത്തരം ഒരു സാഹചര്യം നിലവില്‍ വരാനുള്ള സാധ്യത കുറവാണെങ്കിലും നിരവധി മേഖലകളില്‍ നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സ്‌കോട്ട്‌ലന്റുകാര്‍ക്ക് ഉറപ്പിക്കാം. ഹിതപരിധോനയ്ക്ക് ശേഷം എന്തൊക്കെ അധികാരങ്ങളാണ് അവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ളതെന്ന് ഒന്നു പരിശോധിക്കാം.
ക്ഷേമ, സാമൂഹിക സേവനങ്ങള്‍
ഒരു വലിയ ക്ഷേമരാഷ്ട്രമായി തുടരാനുള്ള ആഗ്രഹമായിരുന്നു ‘അതെ’ പ്രചാരണത്തിന് പിന്നിലുള്ള പ്രധാന ചാലകശക്തി. കണ്‍സര്‍വേറ്റീവുകള്‍ക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്റിലെ നിയമ നിര്‍മ്മാതാക്കള്‍ പോലും ബ്രിട്ടന്റെ സാമൂഹിക സേവന നയങ്ങളിലും അതിര്‍ത്തിക്ക് തെക്കുള്ള സര്‍വകലാശാലകളിലെ അനിയന്ത്രിത വിദ്യാഭ്യാസ ഫീസുകളിലും അസംതൃപ്തരായിരുന്നു. അതിന്റെ ആരോഗ്യ സേവനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന കാര്യത്തിലെ ‘അവസാന വാക്ക്’ സ്‌കോട്ട്‌ലന്റിന്റെ സ്വന്തം സര്‍ക്കാരിനായിരിയ്ക്കുമെന്ന് കാമറൂണും ലേബര്‍ പാര്‍ട്ടിയുടെ എഡ് മിലിബാന്റും ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ നിക് ക്ലെഗ്ഗും ഒപ്പിട്ട വാഗ്ദാനത്തില്‍ പറയുന്നു. സ്‌കോട്ട്‌ലന്റിലെ ഉന്നത വിദ്യാഭ്യാസം സൗജന്യമായി തുടരും എന്ന് ഉറപ്പ് വരുത്തുന്നതിനായി സ്‌കോട്ടിഷ് നാഷണലിസ്റ്റ് നേതാക്കള്‍ സമ്മര്‍ദം തുടരുമെന്ന് വ്യക്തമാണ്. ഭവന ആനുകൂല്യങ്ങള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കാനുള്ള എഡിന്‍ബറോയുടെ കഴിവ് ശക്തപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ അധികാരങ്ങള്‍ സ്‌കോട്ട്‌ലന്റിന് നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ട് വയ്ക്കപ്പെടും.
നികുതി നയം
തങ്ങള്‍ തന്നെ നിര്‍ണയിക്കുന്ന നിരക്കുകളില്‍ നികുതികള്‍ പിരിയ്ക്കാനുള്ള അധികാരം നേടിയെടുക്കുക എന്നതാണ് അധികാര കൈമാറ്റത്തിന്റെയും സാമൂഹിക ജനാധിപത്യം നിലനിറുത്താനുള്ള സ്കോട്ട്ലന്റിന്റെ അവകാശത്തിന്റെയും കാതല്‍. പ്രതി പൗണ്ടിന് 15 പെന്‍സ് എന്ന നിരക്കില്‍ സ്കോട്ട്ലന്റ് അതിന്റെ ആദായനികുതി പരിധി വര്‍ദ്ധിപ്പിക്കണമെന്ന ഒരു നിര്‍ദ്ദേശം ലേബര്‍ പാര്‍ട്ടി മുന്നോട്ട് വച്ചിട്ടുണ്ട്. അതിവിശാല പാര്‍പ്പിടങ്ങളില്‍ താമസിയ്ക്കുന്നവരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ഉദ്ദേശിച്ച് കാമറൂണ്‍ സര്‍ക്കാര്‍ 2012 ല്‍ നടപ്പിലാക്കിയ വിവാദപരമായ ‘കിടപ്പറ നികുതി’ എടുത്തുകളയണമെന്ന നിര്‍ദ്ദേശവും ലേബര്‍ പാര്‍ട്ടി മുന്നോട്ട് വച്ചിട്ടുണ്ട്.
നികുതി പദ്ധതികളില്‍ സ്‌കോട്ട്‌ലന്റിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സന്നദ്ധമാണ്. ഭൂനികുതികളുടെ കാര്യത്തില്‍ സ്‌കോട്ട്‌ലന്റിന് പ്രത്യേകമായ ഒരു ഭരണസംവിധാനം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. മൂലധന നികുതിയും മൂല്യവര്‍ദ്ധിതമായ മറ്റ് നികുതികളും ചുമത്തുന്നതിനുള്ള അവകാശത്തിന് വേണ്ടി ഇനി വാദങ്ങള്‍ ഉയരും. എന്നാല്‍ ഇതില്‍ ഏതെങ്കിലും അവര്‍ക്ക് നേടിയെടുക്കാനാവുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പൊന്നുമില്ല. എന്നാല്‍, സ്വതന്ത്ര സ്‌കോട്ട്‌ലന്റിന്റെ സാമ്പത്തിക ആണിക്കല്ലെന്ന് ദേശീയവാദികള്‍ വിശ്വസിയ്ക്കുന്ന വടക്കന്‍ കടലിലെ എണ്ണ ആസ്തികളില്‍ സ്‌കോട്ട്‌ലന്റിന് കൂടുതല്‍ അധികാരങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ ലണ്ടന് വൈമനസ്യമുണ്ടാവും.
ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളുടെ ഫലം എന്തു തന്നെയായാലും വളരെ സങ്കീര്‍ണവും വ്യത്യസ്തവുമായ ഒരു നികുതി നയത്തിലേക്കാണ് ബ്രിട്ടണ്‍ പോകുന്നതെന്ന് വ്യക്തം. പ്രത്യേകിച്ചും വെയില്‍സും വടക്കന്‍ അയര്‍ലന്റും കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കുന്ന പക്ഷം നാല് വ്യത്യസ്ത തരത്തിലുള്ള നികുതി സമ്പ്രദായമാവും നിലവില്‍ വരിക.
ഫെഡറലിസം
ആത്യന്തികമായി സ്‌കോട്ട്‌ലന്റിന്റെ സ്വാതന്ത്ര്യം സംബന്ധിച്ച ചോദ്യം യുണൈറ്റഡ് കിംഗ്ഡത്തില്‍ നിലവിലുള്ള നാലു രാജ്യങ്ങളുടെ സ്വാതന്ത്ര്യം സംബന്ധിച്ച ചോദ്യമാണ്: എങ്ങനെയാണ് ഞങ്ങള്‍ ഭരിക്കപ്പെടുക? ഇപ്പോഴത്തെ ഹിതപരിശോധനയുടെ ഫലം സ്‌കോട്ട്‌ലന്റിന്റെ സ്വതന്ത്ര്യ ശ്രമങ്ങളെ ഒരു തലമുറയോ മറ്റോ വൈകിപ്പിച്ചുവെന്ന് വരാം. ലണ്ടനില്‍ അതികേന്ദ്രീകൃതമായിരിയ്ക്കുന്നു എന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്ന ഒരു സംവിധാനത്തിന്റെ ഭരണഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കും കൂടുതല്‍ അധികാരകൈമാറ്റത്തിനും വേണ്ടിയുള്ള മുറവിളികള്‍ അവസാനിക്കാന്‍ പോകുന്നില്ല.
‘ഇല്ല’ പ്രചാരണം വിജയിച്ചതോടെ ബ്രിട്ടണില്‍ ഫെഡറലിസം എന്ന ഭൂതത്തിന്റെ ചെപ്പ് കാമറൂണ്‍ തുറന്നുവിട്ടിട്ടുണ്ട്. ‘തങ്ങളുടെ നികുതികളെയും ചിലവുകളെയും ക്ഷേമത്തെയും പറ്റിയുള്ള കാര്യങ്ങളില്‍ സ്‌കോട്ട്‌ലന്റിന് വോട്ട് ചെയ്യാമെന്നത് പോലെ തന്നെ ഇത്തരം പ്രശ്‌നങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശം ഇംഗ്ലണ്ടിനും വെയ്ല്‍സിനും വടക്കന്‍ അയര്‍ലന്റിനും ഉണ്ട്.’ അദ്ദേഹം പറഞ്ഞു. യുകെയെ പ്രതിനിധീകരിക്കുന്ന നാല് രാജ്യങ്ങള്‍ക്ക് പുറമെ തങ്ങളുടെ പൗരന്‍മാരുടെ ഭരണനിര്‍വഹണത്തില്‍ കൂടുതല്‍ പങ്കും ശാക്തീകരണവും ആവശ്യമാണെന്ന വാദം പല പ്രധാന നഗരങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്.
അതിവലതുപക്ഷ പ്രസ്ഥാനമായ യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ നേതാവായ നീഗല്‍ ഫാറേജും കാമറൂണിന്റെ വാദത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ലണ്ടനില്‍ ഒരു ഇംഗ്ലീഷ് പാര്‍ലമെന്റ് നിലവില്‍ വരേണ്ട കാലമായി എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്‌കോട്ട്‌ലന്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് വെസ്റ്റ്മിനിസ്റ്ററില്‍ ഇരിയ്ക്കുന്ന എംപിമാര്‍ക്ക് ഇംഗ്ലണ്ടിന്റെ ആഭ്യന്തര നയങ്ങളില്‍ ഇടപെടാന്‍ സാധിയ്ക്കും. എന്നാല്‍ സ്‌കോട്ട്‌ലന്റിന് പ്രത്യേക പാര്‍ലമെന്റ് ഉള്ളതിനാല്‍ ഒരു ഇംഗ്ലീഷ് എംപിയ്ക്ക് അവിടുത്തെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനാവില്ല. ‘സ്‌കോട്ട്‌ലന്റില്‍ നിന്നും നമുക്ക് ആവശ്യത്തിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ എല്ലാ കാലത്തും വാല് നായയെ ഇളക്കുന്ന കലാപരിപാടി ആവര്‍ത്തിയ്ക്കാനാവില്ല,’ ഫാറേജ് പറയുന്നു.ബ്രിട്ടണ്‍ ജനസംഖ്യയുടെ 85 ശതമാനവും ഇംഗ്ലണ്ടുകാരാണ്.