UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഹ്‌റു ഗ്രൂപ്പുമായി രഹസ്യ ചര്‍ച്ചയ്‌ക്കെത്തിയ കെ സുധാകരനെ തടഞ്ഞുവച്ചു

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാനാണ് സുധാകരന്‍ എത്തിയതെന്ന് ആരോപണം

നെഹ്‌റു ഗ്രൂപ്പുമായി രഹസ്യ ചര്‍ച്ചയ്‌ക്കെത്തിയ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ തടഞ്ഞുവച്ചു. പാലക്കാട് ചെറുപ്പളശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് സുധാകരനെ തടഞ്ഞുവച്ചത്. നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ സഹോദരന്‍ കൃഷ്ണകുമാറും സുധാകരനൊപ്പമുണ്ട്. ഷഹീര്‍ ഷൗക്കത്തലി എന്ന വിദ്യാര്‍ത്ഥിക്ക് കോളേജ് അധികൃതരില്‍ നിന്നും മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവം ഒത്തുതീര്‍പ്പാക്കാനാണ് സുധാകരന്‍ എത്തിയതെന്ന് ആരോപണം. ഷൗക്കത്തിന്റെ മാതാപിതാക്കളും ചര്‍ച്ചയ്ക്ക് എത്തിയിരുന്നതായി പറയുന്നു.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ ഷൗക്കത്തലിയും കോളേജ് അധികൃതരുടെ മര്‍ദ്ദനത്തിനിരയായ പരാതി ഉയര്‍ന്നു വന്നിരുന്നു. ഈ പരാതിയില്‍ കൃഷ്ണദാസിനെതിരേ ചെര്‍പ്പുളശ്ശേരി പൊലീസ് കേസ് എടുത്തിരുന്നു. കൃഷ്ണദാസ് പിന്നീട് ജാമ്യം നേടുകയും ചെയ്തു. ഈ കേസ് ഒത്തു തീര്‍പ്പാക്കാനായാണ് ഷൗക്കത്തലിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി ചെറുപ്പളശ്ശേരിയില്‍ ഒരു വീട്ടില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതെന്നും വാര്‍ത്തകള്‍ പറയുന്നു. ഒടുവില്‍ പൊലീസ് എത്തിയാണ് സുധാകരനെ പ്രതിഷേധക്കാരില്‍ നിന്നും മോചിപ്പിച്ചത്.

താന്‍ വന്നത് ചര്‍ച്ച നടത്താനാണെന്നും ചര്‍ച്ച നടത്തിയെന്നും ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്നും തിരിച്ചുപോകുന്നതിനു മുമ്പായി സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം ഡിവൈഎഫ് ഐ, എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രദേശത്ത് മുദ്രാവാക്യം മുഴക്കി ശക്തമായി പ്രതിഷേധിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍