അഴിമുഖം പ്രതിനിധി
സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാതിരുന്ന സ്വാശ്രയ മെഡികല്‍ കോളേജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങി പ്രവേശനം നടത്താന്‍ അനുമതി നല്‍കി കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഉയർന്ന ഫീസ് നൽകാൻ തയ്യാറുള്ളവർക്ക് സ്പോട്ട് അഡ്മിഷൻ വഴി കൗൺസിലിംഗിൽ പങ്കെടുക്കാം. ഇതിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
കോഴിക്കോട് കെ.എം.സി.ടി.എ മെഡിക്കൽ കോളേജിലേയും കണ്ണൂർ മെഡിക്കൽ കോളേജിലേയും മെറിറ്റ് സീറ്റിന് 10 ലക്ഷം വീതവും പാലക്കാട് കരുണ മെഡിക്കൽ കോളേജിൽ 7.45 ലക്ഷവും ഫീസ് ഈടാക്കി പ്രവേശനം നടത്താൻ അനുവദിക്കുന്ന വിജ്ഞാപനമാണ് സർക്കാർ പുറത്തിറക്കിത്. ഉയർന്ന ഫീസ് നിരക്കിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കവേ വിജ്ഞാപനത്തിന്റെ പകർപ്പ് സ്വകാര്യ കോളേജ് പ്രതിനിധികള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
കണ്ണൂർ മെഡിക്കൽ കോളേജിന് 10 ലക്ഷം രൂപയും കരുണയ്ക്ക് ഏഴരലക്ഷം രൂപയും ഫീസ് ഈടാക്കാമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയായിരുന്നു സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ജെയിംസ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് മാത്രമേ അനുവദിക്കാൻ പാടുള്ളൂവെന്നായിരുന്നു സർക്കാറിന്റെ ആവശ്യം. കെ.എം.സി.ടി.എ മെഡിക്കൽ കോളേജിന് 10 ലക്ഷം രൂപ ഈടാക്കാൻ ജെയിംസ് കമ്മിറ്റി നേരത്തെ അനുമതി നൽകിയിരുന്നു. ഇതു പ്രകാരമുള്ള വിജ്ഞപനമാണ് സർക്കാർ പുറത്തിറക്കിയത്.