അഴിമുഖം പ്രതിനിധി
മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംനയുടെ മരണത്തില്‍ തുടരന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. കളമശേരി മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ഷംന കഴിഞ്ഞ ജൂലൈയിലാണ് മരിച്ചത്. കടുത്ത പനിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷംനയ്ക്ക് കുത്തിവെയ്പ്പ് നല്‍കിയതോടെ കുഴഞ്ഞുവീഴുകയായിരുന്നു. കൃത്യമായ രോഗനിർണയമോ രക്ത പരിശോധനയൊ കൂടാതെയാണ് ഡോക്ടർ സെഫ്ട്രിയാക്സോൺ എന്ന ഉയർന്ന പ്രതി പ്രവർത്തന ശേഷിയുള്ള മരുന്ന് ഷംനയ്ക്ക് നൽകിയതെന്നും കുത്തിവെയ്പ് എടുത്ത വാര്‍ഡില്‍ അടിയന്തര ജീവന്‍ രക്ഷാ സംവിധാനം പോലും ഇല്ലായിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു.
ഷംനയുടെ പിതാവ് അബൂട്ടിയുടെ പരാതിയെ തുടര്‍ന്നു ജോയിന്‍റ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ ശ്രീകുമാരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളെജിലെ പ്രൊഫസർ ഡോ.എം കെ സുരേഷ്, പൾമനറി മെഡിസിൻ പ്രൊഫസർ ഡോ. കെ അനിത എന്നിവർ അംഗങ്ങളായ മൂന്നംഗ സമിതി എറണാകുളം മെഡിക്കൽ കോളെജിൽ എത്തി അന്വേഷണം നടത്തി ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനു റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് ആരോഗ്യ വകുപ്പാണ് ഉത്തരവിട്ടിരിക്കുന്നത്. ജോയിന്റ് ഡിഎംഒ കേസ് അന്വേഷിക്കും. സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.