കോണ്‍ഗ്രസിലെ ഗ്രൂപ്പ്-ജാതി രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന് മഹിളാ കോണ്‍ഗ്രസ്സ് നേതാവ് ഷാനി മോള്‍ ഉസ്മാന്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും പാര്‍ട്ടി പദവിയില്‍ എത്തുന്നതിനും ഗ്രൂപ്പും ജാതിയുമാണ് യോഗ്യത എന്നു തെളിഞ്ഞിരിക്കുന്നു. 30 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തില്‍ നിന്നുള്ള അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നതെന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഷാനിമോള്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തുനിന്നുള്ള വനിതാ നേതാവായ ഷാഹിദാ കമാല്‍ കോണ്‍ഗ്രസ്സ് വിട്ട് സി പി എമ്മില്‍ ചേര്‍ന്നിരുന്നു.
ഷാനിമോള്‍ ഉസ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഈ കുറിപ്പ് പ്രതിഷേധത്തിന്റെയോ പ്രതികാരത്തിന്റെയോ നിരാശയുടെയോ ഭാഗമായല്ല, മറിച്ച് മുപ്പത്തിനാല് വർഷത്തെ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ മാത്രം കോൺഗ്രസിലെ ഗ്രൂപ്പ്-ജാതി രാഷ്ട്രീയത്തിന്റെ എന്നത്തേയും ഇരയാണ് ഞാൻ എന്ന് പറയേണ്ടിവന്നതിൽ ദുഃഖിക്കുന്നു. കെ എസ് യു പ്രവർത്തകയായി രാഷ്ട്രീയ ജീവിതത്തിലേക്കു കടക്കുമ്പോൾ നീതിബോധവും മതേതര ചിന്തകളും ജനാധിപത്യ മൂല്യങ്ങളും കവിഞ്ഞൊഴുകുന്ന ഒരു നിറഞ്ഞ ചുറ്റുപാടിലാണെന്ന തോന്നലിലായിരുന്നു ഞാൻ. വർഷങ്ങൾ പിന്നിട്ടപ്പോൾ തെരെഞ്ഞെടുപ്പിലും പാർട്ടി പദവിയിലും മെറിറ്റ് എന്നാൽ കറ കളഞ്ഞ ഗ്രൂപ്പും ജാതിയും ആണെന്ന് മനസിലായി.
മഹിളാ കോൺഗ്രസ് പ്രസിഡന്റ് ആയിരുന്നെപ്പോൾ കേരളത്തിലെ നേതാക്കൾ അറിയാതെ ഒന്നര വര്‍ഷത്തോളം ശ്രീ രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം ഇന്ത്യ മുഴുവൻ പ്രവർത്തിച്ചതും പിന്നീട് എ ഐ സി സി സെക്രട്ടറിആയി ശ്രീമതി സോണിയ ഗാന്ധി നോമിനേറ്റ് ചെയ്തതും കേരളത്തിലെ നേതാക്കൾ എന്റെ ഒരു കുറവായാണ് കണ്ടത്.
കേരളത്തിൽ ആരെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ഗ്രൂപ്പ്, ജാതി സമവാക്യങ്ങളിൽ തട്ടി എന്നെ തെറിപ്പിക്കുമായിരുന്നു. ശ്രീമതി സോണിയ ഗാന്ധിയോടും ശ്രീ രാഹുൽ ഗാന്ധിയോടും ഉള്ള നന്ദിയും കടപ്പാടും വലുതാണ്. കാസർകോട് പാർലിമെന്റ് സീറ്റ് വേണ്ടന്നുവെച്ചപ്പോൾ വേദനയോടെയും പ്രതിഷേധത്തോടെയും എന്നെ നോക്കി കണ്ട സാധാരണ കോൺഗ്രസ് പ്രവർത്തകരും പൊതുജനങ്ങളും നിരവധിയാണ്. അവരെ മാനിച്ചു മാത്രമാണ് ഒറ്റപ്പാലത്ത് ഞാൻ മത്സരിച്ചത്. 2006ല്‍ പെരുമ്പാവൂരിലും 2016ല്‍ ഒറ്റപ്പാലത്തും എന്നെ പ്രഖ്യാപിച്ചത് 140-മതാണ്. കാസർകോട് ഇരുപതാമതും.
ഇതൊക്കെ ചില സത്യങ്ങൾ മാത്രമാണ്. ആശ്രിത വത്സല്യത്തിന്റെയും പാരമ്പര്യസിദ്ധാന്തത്തിന്റെയും ഭാഗമാകാത്തതുകൊണ്ട് അർഹിക്കാത്ത ഒരു സ്ഥാനത്തും എത്തിയില്ലയെന്നു അഭിമാനത്തോടെ ഓർമിക്കുന്നു. ഈ അനുഭവം എനിക്ക് മാത്രമല്ല. നിരവധി ആളുകള്‍ക്കുണ്ടാവുന്നുണ്ട്. അനീതി മാത്രം തലമുറകൾക്കു സംഭാവന ചെയ്തു മുന്നോട്ടു പോകുന്നത് സമൂഹം കൃത്യമായി ശ്രദ്ധിക്കുന്നു. വിപ്ലവം അതിന്റെ വിത്തുകളെ കൊന്നൊടുക്കുന്നു എന്ന പോലെയാണ് പെട്ടിയെടുപ്പുകാരല്ലാത്ത വിദ്യാർത്ഥി യുവജന നേതാക്കളെ ഇല്ലാതാക്കുന്നത്. അക്രമരാഷ്ട്രീയവും വർഗീയതയും ശക്തമായി നേരിടണമെങ്കിൽ യുവജനങ്ങൾക്കു അനുകൂലമായ തലമുറമാറ്റം അനിവാര്യമാണ്.
സങ്കടങ്ങളിലും ഒറ്റപ്പെടലുകളിലും എന്നെ പിന്തുണച്ച ഏല്ലാവർക്കും ഒരായിരം നന്ദി.