ജയില്‍ വകുപ്പ് നല്‍കാന്‍ തീരുമാനിച്ച പ്രതികളുടെ പട്ടികയില്‍ നിന്ന് ടിപി കേസ് പ്രതികളേയും ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിനേയും അടക്കം പലരേയും ഒഴിവാക്കിയിരുന്നുവെന്നാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീല റാണിയുടെ വിശദീകരണം.
സംസ്ഥാന സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചവരുടെ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും നിസാമും ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീല റാണി. ജയില്‍ വകുപ്പ് നല്‍കാന്‍ തീരുമാനിച്ച പ്രതികളുടെ പട്ടികയില്‍ നിന്ന് ടിപി കേസ് പ്രതികളേയും ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിനേയും അടക്കം പലരേയും ഒഴിവാക്കിയിരുന്നുവെന്നാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ വിശദീകരണം. ജയില്‍ വകുപ്പ് സമര്‍പ്പിച്ച പട്ടിക പരിശോധിച്ച ശേഷം സര്‍ക്കാര്‍ അന്തിമ ലിസ്റ്റ് തയ്യാറാക്കിയതിന്റെ മേല്‍നോട്ട ചുമതല ഷീല റാണിക്കായിരുന്നു.
ശിക്ഷാ ഇളവ് നല്‍കുന്നതിന് പരിഗണിക്കുക മാത്രമാണ് ചെയ്തതെന്നും ഇവരെയൊന്നും മാധ്യമങ്ങള്‍ പറയുന്നത് പോലെ വിട്ടയക്കാനല്ല തീരുമാനിച്ചതെന്നും ഷീലാ റാണി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ നിന്നും കാര്യമായ മാറ്റത്തോടെയാണ് അന്തിമ പട്ടികയെന്നാണ് വിശദീകരണം. നേരത്തെ ടിപി കേസ് പ്രതികള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. ടിപി കേസ് പ്രതികള്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരാണെന്നും മൂന്ന് വര്‍ഷം മാത്രം ശിക്ഷ അനുഭവിച്ച ഇവര്‍ക്ക് ഇളവ് ലഭിക്കില്ലെന്നും ഇളവ് നല്‍കാന്‍ നിശ്ചയിച്ച പട്ടികയിലെ എല്ലാവരും ആരാണെന്ന് ഓര്‍ക്കുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
2017 ഫെബ്രുവരി 21ന് ജയില്‍ ആസ്ഥാനത്തെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് നിരവധി കുറ്റവാളികള്‍ക്ക് ശിക്ഷാഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വ്യക്തമാകുന്നത്. കെ.സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, സിജിത്ത്, മനോജ്, റഫീക്ക്, അനൂപ്, മനോജ്കുമാര്‍, സുനില്‍കുമാര്‍, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിങ്ങനെ ടിപി വധക്കേസിലെ പതിനൊന്ന് പ്രതികള്‍ക്കാണ് സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്.