ശോഭ സുരേന്ദ്രന് പകരമായി ബിജെപി വൈസ് പ്രസിഡന്‍റ് എന്‍ ശിവരാജന്‍ നിരാഹാരം തുടരും
ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരസമരം നടത്തിയിരുന്ന ശോഭാ സുരേന്ദ്രനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് ദിവസത്തെ നിരാഹാര സമരത്തിന് ശേഷമാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നിൽ ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നടത്തി വരുന്ന നിരാഹാരസമരം കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിടുകയാണ്. നിരാഹാരത്തിനിടയില്‍ ശോഭാ സുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിക്കുന്ന വീഡിയോയാണ് പരിഹാസങ്ങള്‍ക്ക് ഇടയായിരിക്കുന്നത്. പത്ത് ദിവസത്തോളം നിരാഹാരം കിടന്നിട്ടും ശോഭാ സുരേന്ദ്രന് കാര്യമായ ക്ഷീണം പ്രകടമല്ലെന്നും ആക്ഷേപമുയരുന്നുണ്ട്.
എന്നാല്‍ നിരാഹാരം കിടിക്കുന്നതിനാല്‍ ശോഭാ സുരേന്ദ്രന്‍ ക്ഷീണിതയാണെന്നും അത് ജനറല്‍ ഹോസ്പിറ്റലില്‍ നിന്നും പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും സമരപന്തലില്‍ ശോഭാസുരേന്ദ്രനൊപ്പം നില്‍ക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു. ‘വേറൊന്നും പറയാന്‍ കിട്ടാനില്ലാത്തു കൊണ്ട് ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പരിഹാസങ്ങളായേ അവയെ ഞങ്ങള്‍ കാണുന്നുള്ളൂ.’ ബിജെപി സംസ്ഥാന സെക്രട്ടറി വികെ സജീവന്‍ അഭിപ്രായപ്പെട്ടു.
ആരോഗ്യസ്ഥിതി മോശമായതിനാല്‍ സംസാരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണെന്നും ശോഭാ സുരേന്ദ്രന് വേണ്ടി വികെ സജീവന്‍ സംസാരിക്കുമെന്നുമാണ് അവര്‍ അറിയിച്ചത്. ‘ഇന്ന് രാവിലെ കൂടി സര്‍ക്കാരിന്റെ മെഡിക്കല്‍ ടീം വന്ന് പരിശോധിച്ചിട്ടാണ് പോയത്. വളരെ ഗുരുതരമായ അവസ്ഥയിലാണ് ശോഭാ സുരേന്ദ്രന്‍ ഉള്ളത്. അടിയന്തിരമായി വൈദ്യസഹായം തേടേണ്ട ശാരീരിക അവസ്ഥയിലാണ് അവര്‍. 26 ദിവസമായി അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിട്ട്. 26 മണിക്കൂറും പോലീസ് കാവലില്‍ പൊതുജനമദ്ധ്യേയായാണ് ശോഭാ സുരേന്ദ്രന്‍ കിടക്കുന്നത്. അതുകൊണ്ട് തന്നെ ക്രൂരവും നിന്ദ്യവുമായിട്ടുള്ള ഒരു പ്രചരണമാണ് വിശ്വാസിസമൂഹത്തിന്റെ ആചാരം സംരക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് നടയില്‍ 10 ദിവസത്തോളമായി സഹനസമരം നടത്തുന്ന ശോഭ സുരേന്ദ്രനെ പറ്റി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇവിടെ എന്താണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. സാധാരണ എല്ലാ നിരാഹാരത്തിനും ചൂടാക്കി തണുത്ത വെള്ളത്തില്‍ ഉപ്പിട്ട് നിര്‍ബന്ധപൂര്‍വം കഴിക്കണമെന്നാണ്. എന്നാല്‍ ആ വെള്ളവും വേണ്ട എന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞിട്ടുള്ളതാണ്. സ്വബോധത്തോടെയാണ് എന്നെ ഇവിടെ നീക്കരുതെന്ന് വരെ അവര്‍ പല തവണകളായി പ്രഖ്യാപിച്ചിരുന്നതാണ്. അതുകൊണ്ട് ആ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം ക്രൂരവും നിന്ദ്യവുമാണ്. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോക്ടര്‍ വെങ്കിടേഷ്, ഡോക്ടര്‍ വിശാഖ് എന്നിവര്‍ കഴിഞ്ഞ എല്ലാ ദിവസവും വന്ന് പരിശോധന നടത്തുന്നുണ്ട്. അതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഞങ്ങളുടെ കൈയിലുണ്ട്. അതുകൊണ്ട് അപലപനീയമായ ഈ പ്രചരണം നിര്‍ത്തേണ്ടതാണ്.’ വി.കെ സജീവന്‍ പറഞ്ഞു.
വി.കെ സജീവന്‍ സംസാരിക്കുമ്പോഴൊക്കെ കണ്ണടച്ച് കിടക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. സമരപന്തലില്‍ വന്നു പോകുന്ന ബിജെപി നേതാക്കന്മാര്‍ മറ്റ് സംഘടനാ നേതാക്കന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോട്ടോകളും വീഡിയോകളുമെടുക്കാനും പ്രത്യേകം ആളെ ബിജെപി നിയോഗിച്ചിട്ടുണ്ട്. ആരോഗ്യനില വളരെ മോശമാണെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നാണ് ശോഭാ സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കാല്‍ കോടിയോളം ആളുകള്‍ ഒരു ആഹ്വാനത്തിന്റെ പുറത്ത്, നയാപൈസ ചിലവിടാതെ, അധികാര ദുര്‍വിനിയോഗം നടത്താതെ സ്വമേധയാ തെരുവിലിറങ്ങി അയ്യപ്പജ്യോതി കത്തിച്ചുവെന്നാണ് ഇവരുടെ അവകാശവാദം. ‘ഒരു ജനാധിപത്യ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പൊതുജനങ്ങളുടെ എല്ലാവരുടെയും വികാരം മാനിക്കാന്‍ തയാറാകണം. ഇത്രയധികം ആളുകള്‍ ഒന്നിച്ച് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഒറ്റപ്പെട്ടിട്ടും അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. സുപ്രീം കോടതിയില്‍ ഈ വിധി നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ഹര്‍ജിയോ സാവകാശ ഹര്‍ജിയോ കൊടുക്കാവുന്നതാണ്. അത്തരമൊരു അനുകൂല നിലപാട് ഉണ്ടാകുന്നത് വരെ ഭാരതീയ ജനത പാര്‍ട്ടി സമരരംഗത്ത് ഉണ്ടാകും.” വികെ സജീവന്‍ വിശദീകരിച്ചു.
ബിജെപിയുടെ നിരാഹാര സമരത്തെ അഭിസംബോധന ചെയ്ത് എംപി സുരേഷ് ഗോപി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയ പ്രസംഗവും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അയ്യപ്പ ഭക്തര്‍ക്ക് സമാധാനം തിരിച്ച് നല്‍കി ഈ വൃത്തികെട്ട പരിപാടികളില്‍ നിന്ന് മുഖ്യമന്ത്രിയും സംഘവും പിന്നോട്ട് പോകണമെന്നും ദൈവികമായ സമരങ്ങള താലിബാനുമായി കൂട്ടിച്ചേര്‍ക്കുന്ന ശീലമാണ് അവര്‍ക്കെന്നും അവര്‍ ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടേയെന്നുമാണ് സുരേഷ് ഗോപി പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഗാന്ധീയനായ ഒരാള്‍ പോലും വൃത്തികേടുകള്‍ പറഞ്ഞു പോകുന്ന ഒരു അന്തരീക്ഷമാണ് പിണറായി വിജയന്‍ കേരളത്തില്‍ ഒരുക്കിയിരിക്കുന്നതെന്നാണ് ബിജെപിയുടെ മഹിളാ പ്രവര്‍ത്തകരുടെ അഭിപ്രായം.
‘ശബരിമലയെ തകര്‍ക്കാനും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും ദക്ഷിണേന്ത്യയിലെ തീവ്രവാദ സംഘടനകളും മാവോയിസ്റ്റ് സംഘടനകളും പരിശ്രമിക്കാന്‍ സാധ്യതയുണ്ടെന്നും അതിനെ ചെറുക്കാനുള്ള സുരക്ഷ ഒരുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ അവിടെ ആയിരക്കണക്കിന് പോലീസുകാരെ വിന്യസിച്ച് 144 പ്രഖ്യാപിച്ചു. ഇരുമുടിക്കെട്ടുമായി പോയിക്കൊണ്ടിരുന്ന അയ്യപ്പവിശ്വാസികള്‍ക്ക് തടസമുണ്ടാക്കി. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് സ്ത്രീകള്‍ ശബരിമലയില്‍ എത്തിയത്. വിശ്വാസി സമൂഹം ഇത്തരം പ്രഹസനങ്ങളെയും നാടകങ്ങളെയും ചെറുത്ത് തോല്‍പിക്കും.’ വികെ സജീവന്‍ വ്യക്തമാക്കി. ഇതിനിടയില്‍ ശോഭാ സുരേന്ദ്രന്റെ ആരോഗ്യസ്ഥിതി മനസിലാക്കാന്‍ എത്തിയ ഒ.രാജഗോപാല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല.
ഡിസംബര്‍ 3 മുതല്‍ ആരംഭിച്ച നിരാഹാരസമരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് നയിച്ചിരുന്നത്. അദ്ദേഹത്തിന് ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് സമരം മുന്‍ അധ്യക്ഷന്‍ സികെ പദ്മനാഭന്‍ ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെയും ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ശോഭാ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തത്.