കൊച്ചി മറൈന്‍ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ ആഷിക് അബു
കൊച്ചി മറൈന്‍ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ ആഷിക് അബു. കേരളം ലൈംഗിക അരാജകത്വത്തിലേക്ക് നീങ്ങുമ്പോള്‍ സദാചാര സംരക്ഷണത്തിന്റെ നേതൃത്വത്തില്‍ വലതുപക്ഷ തീവ്രവാദ സംഘടനകള്‍ വരുന്നത് സ്വാഭാവികമാണ് എന്നു പറയുന്ന പോസ്റ്റ് ജനങ്ങളുടെ മറുപടിക്കുള്ള സമയമായി എന്നു ആഹ്വാനം ചെയ്യുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഗോവിന്ദച്ചാമിയും പൾസർ സുനിയും മുതൽ പൂജാരികളും പാതിരിമാരും ഉസ്താദുമാരും ഇത്തിരിയില്ലാത്ത കുരുന്നുകളെ മുതൽ വെറുതെ വിടുന്നില്ല. കേരളം ലൈംഗിക അരാജകത്വത്തിലേക്ക് നീങ്ങുമ്പോൾ അതിന്റെ നേതൃത്വം ഒരു വലതുപക്ഷ തീവ്രവാദ സംഘടന ഏറ്റെടുക്കുന്നതും ഫ്ളക്സ് പ്രിന്റ് ചെയ്‌തു കൊടികളുമായി അക്രമം നടത്തുന്നതും സ്വാഭാവികം. സംഗതി എല്ലാർക്കും മനസിലായി. ഇനി ജനങ്ങളുടെ മറുപടിക്കുള്ള സമയമാണ്. “തെറിക്കുത്തരം മുറിപ്പത്തല്‍” അതാണ് നാടൻ.
ഇന്നലെ മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ ശിവസേന ഗുണ്ടകള്‍ അടിച്ചോടിക്കുകയായിരുന്നു. എന്നാല്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തെ തടയുന്നതില്‍ വീഴ്ച വരുത്തിയ എറണാംകുളം സെന്‍ട്രല്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും എട്ട് പൊലീസുകാരെ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
ശിവസേനയുടെ സദാചാര പോലീസിംഗിനെതിരെ കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടാനാണ് തീരുമാനം.