കേയ്റോ: ഈജിപ്തിലെ കെയ്റോവില്‍ ഞായറാഴ്ച ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ വച്ച് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇരുപത്തിയഞ്ചോളം ഫുട്ബോള്‍ ആരാധകര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് പലരും മരണപ്പെട്ടത്. അറബ് വസന്തത്തിന്‍റെ തുടര്‍ച്ചക്കാരായി സ്വയം വിശ്വസിക്കുന്ന അള്‍ട്രാകളാണ് ആക്രമത്തിന് പിന്നില്‍. മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ട് എന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സ്റ്റേഡിയത്തിന്റെ പരമാവധി ശേഷിയായ 5000ത്തില്‍ കൂടുതല്‍ ആളുകള്‍ കളി കാണാന്‍ എത്തിയതാണ് ആക്രമത്തിലേക്ക് നയിച്ചത്. പ്രധാന ടീമായ സാമാലേക്കിന്റെ ടിക്കറ്റ് കിട്ടാത്ത ആയിരക്കണക്കിന് ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. 6000ത്തില്‍ അധികം വരുന്ന സമാലെക്കിന്റെ ആരാധകര്‍ പോലീസിന്‍റെ ആക്രമണത്തില്‍ ഒന്നിന് മുകളില്‍ ഒന്നായി വീഴുകയായിരുന്നു. ശ്വാസംമുട്ടിയും ചവിട്ടുകൊണ്ടുമാണ് ഏറെപ്പേരും മരണപ്പെട്ടത് അല്‍-അഹ്റം പത്രത്തിനെ വെബ്സൈറ്റില്‍ പറയുന്നു.
2012 ഫെബ്രുവരിയില്‍ നടന്ന ഒരു ഫുട്ബോള്‍ മല്‍സരം കാണാനെത്തിയ ആരാധകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 70 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് രാജ്യത്ത് ഫുട്ബോള്‍ മല്‍സരം കാണുന്നതില്‍ നിന്നും കാണികളെ 3 വര്‍ഷത്തേക്ക് വിലക്കിയിരുന്നു.
ഈ കലാപം പ്രസിഡെന്‍റ് അബ്ദുള്‍ -ഫത്താ അല്‍സിസിയുടെ വീഴ്ച്ചയാണെന്ന് പ്രമുഖ ഫുട്ബോള്‍ ബ്ലോഗര്‍ ജയിംസ് എം. ടോര്‍സീ ആരോപിച്ചു. 2013ല്‍ മിലിട്ടറിയുടെ നിയന്ത്രണം ഏറ്റെടുത്ത ശേഷം അല്‍സിസി വരുത്തിയ നിയന്ത്രണങ്ങളാണ് കുഴപ്പങ്ങള്‍ക്ക് കാരണമായതെന്നും ഇദ്ദേഹം പറഞ്ഞു. ഈജിപ്റ്റില്‍ പൊതു ജനങ്ങള്‍ ഒത്തുകൂടുന്ന ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍. അതിനാല്‍ തന്നെ ഇവിടെ ജനബാഹുല്യം ഉണ്ടാവുക സ്വഭാവികമാണ്. വേണ്ട മുന്‍കരുതല്‍ എടുക്കാഞ്ഞത് തീര്‍ച്ചയായും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുക തന്നെ ചെയ്യും.