വസന്തകുമാറിന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലേക്ക് എത്തിക്കും.
ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ വസന്തകുമാറിന്റെ കുടുംബംഗങ്ങളെ ആശ്വസിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്. ധീര ജവാന് പ്രണാമം. നഷ്ടമായത് 44 ജീവനുകളാണ്.പക്ഷേ നിറയുന്നത് കോടിക്കണക്കിനു കണ്ണുകളാണ്. കാരണം അവർ വീരമൃത്യു ഏറ്റുവാങ്ങിയത് പിറന്ന നാടിനു വേണ്ടിയാണെന്നും സന്ദർശനത്തിന് ശേഷം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വസന്തകുമാറിന്‍റെ വയനാട് വൈത്തിരിയിലെ വീട്ടിലെത്തിയാണ് സന്തോഷ് പണ്ഡിറ്റ് കുടുംബാംഗങ്ങളെ കണ്ടത്. വസന്തകുമാറിന്‍റെ സഹോദരനോട് ഏറെ നേരം സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. സൈനികന്റെ വീട് സന്ദർശനം സംബന്ധിച്ച് അമ്മയേയും, അദ്ദേഹത്തിന്റെ മക്കളേയും മറ്റു കുടുംബാംഗങ്ങളേയും ആശ്വസിപ്പിച്ചെന്നും രാജ്യം നിങ്ങളോട് കൂടെയുണ്ടെന്ന് വ്യക്തമാക്കിയതായും അദ്ദേഹം കുറിപ്പിൽ പറയുന്നു. എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ പറയാന്‍ മടിക്കരുതെന്നും വസന്തകുമാറിന്റെ അമ്മയോട് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വസന്തകുമാറിന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലേക്ക് എത്തിക്കും. സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങുന്ന മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും. ലക്കിടി ഗവ. എൽ.പി.സ്കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം സംസ്ഥാന – സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടത്തും.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പാക്കിസ്ഥാന്ടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച വസന്ത കുമാറിന്ടെ വീട്ടില് (വയനാട്ടില് വൈത്തിരി ) ഞാ൯ നേരിൽ ചെന്ന് അമ്മയേയും, അദ്ദേഹത്തിന്ടെ മക്കളേയും മറ്റു കുടുംബാംഗങ്ങളേയും ആശ്വസിപ്പിച്ചു… ധീര ജവാന് പ്രണാമം… നഷ്ടമായത് 44 ജീവനുകളാണ്…പക്ഷേ നിറയുന്നത് കോടിക്കണക്കിനു കണ്ണുകളാണ് ..കാരണം അവർ വീരമൃത്യു ഏറ്റുവാങ്ങിയത് പിറന്ന നാടിനു വേണ്ടിയാണ് .. ധീര ജവന്മാർക്ക് ആദരാഞ്ജലികൾ.