UPDATES

സോഷ്യൽ വയർ

‘പക പോക്കുകയാണോ?’, ശ്രീറാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതിനെ വിമര്‍ശിച്ച് ബിജെപി നേതാവ്

ഈ അവസരം മുതലാക്കി ഭൂമാഹിയ അട്ടഹസിക്കുന്നുണ്ടാകും. സംശയമില്ലെന്നും ശ്രീകാന്ത്

മദ്യപിച്ച് കാറോടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് തലവന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുത്തതിനെതിരെ ബിജെപി നേതാവ് അഡ്വ. കെ ശ്രീകാന്ത്. ബിജെപിയുടെ കാസര്‍ഗോഡ്‌ ജില്ലാ പ്രസിഡന്റ് ആണ് അഡ്വ. ശ്രീകാന്ത്.

ഒരു റോഡ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടാൽ അതിനു കൊലകുറ്റത്തിന് കേസ്സെടുക്കുന്നത് ശരിയാണോ? എന്നാണ് അഡ്വ. ശ്രീകാന്ത് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ചോദിക്കുന്നത്.  ഈ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെ ന്യായീകരിക്കുകയല്ല തന്റെ ഉദ്ദേശമെന്നും പക്ഷെ വിവാദങ്ങൾ ഉണ്ടാക്കുമ്പോൾ നിയമം വിവാദമുണ്ടാക്കുന്നവരുടെ വഴിയേ പോകുന്നു എന്നുള്ളത് ഗൗരവത്തിലെടുക്കേണ്ട ഒന്നാണ് എന്നത് കൊണ്ടാണ് ഇക്കാര്യം പറയുന്നത് എന്നുമാണ് ശ്രീകാന്ത് എഴുതിയത്.

“ഇതിൽ അപകടത്തിൽ മരണപ്പെട്ടത് മാധ്യമ പ്രവർത്തകനായതുകൊണ്ടോ അല്ല, പ്രതി ഒരു ഐഎഎസുകാരനായതുകൊണ്ടാണോ? അഥവാ ഭൂമാഫിയക്കെതിരെ, ഭൂമി കൈയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസ്സ്കാരനായതുകൊണ്ടാണോ? വാഹനാപകടമായിട്ടും കൊലപാതകത്തിനു കേസ്സെടുത്തത്?”, ശ്രീകാന്ത് ചോദിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പരസ്യമായി ശാസിച്ചിട്ടും സർക്കാർ ഭൂമി കൈയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ധൈര്യം കാണിച്ച് ഒരു ഉദ്യോഗസ്ഥനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ വീണു കിട്ടിയ അവസരം ഉപയോഗിക്കുകയാണോ ഇവിടെ എന്നാണ് ബിജെപി നേതാവിന്റെ സംശയം. “ഇടതു മാധ്യമ പ്രവർത്തകരുടെയും CITU ന്യായീകരണ തൊഴിലാളികളുടെയും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ കാണുമ്പോൾ ഈ സംശയം ബലപ്പെടുന്നു. ശക്തമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെതിരെ പകപൊക്കൽ ഗൂഡാലോചനയാണോ എന്ന സംശയം ജനിപ്പിക്കുന്നു”, അദ്ദേഹം തുടര്‍ന്ന് എഴുതുന്നു.

വെള്ളിയാഴ്ച രാത്രിയാണ് മദ്യപിച്ച് അമിതവേഗത്തില്‍ ഓടിച്ച ശ്രീറാമിന്റെ കാര്‍ തിരുവനന്തപുരം മ്യൂസിയത്തിന് അടുത്തുവച്ച് കെ.എം ബഷീറിന്റെ ബൈക്കില്‍ ഇടിക്കുന്നത്. തുടര്‍ന്ന് പോലീസെത്തി നടപടികള്‍ സ്വീകരിച്ചെങ്കിലും ശ്രീറാമിന്റെ രക്തപരിശോധന പോലും നടത്താന്‍ തയാറായില്ല. ഒടുവില്‍ 10 മണിക്കൂര്‍ കഴിഞ്ഞാണ് രക്തസാമ്പിള്‍ എടുത്തത്. ഇതോടെ മദ്യപിച്ചിരുന്നു എന്നതിന്റെ തെളിവ് പോലും ഇല്ലാതാകുന്നു എന്ന് ആരോപണമുണ്ട്.

അഡ്വ. ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

യുവ മാധ്യമ പ്രവർത്തകൻ കെ..എം.ബഷീറിന് ആദരാഞ്ജലികൾ. സിറാജ് പത്രത്തിന്റെ പത്രപ്രവർത്തകൻ ബഷീറിനെ കുറിച്ച് അറിയാൻ സാധിക്കുന്നത് അദ്ദേഹം മികച്ച ഒരു മാധ്യമ പ്രവർത്തകനെന്നാണ്. അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടം തന്നെ.

ബഷീറിന്റെ മരണത്തിനു കാരണക്കാരനായ യുവ ഐഎഎസ്സുകാരനെ അറസ്റ്റും ചെയ്തു. വേണ്ടതു തന്നെ.

പക്ഷെ ……

ഒരു റോഡ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടാൽ അതിനു കൊലകുറ്റത്തിന് കേസ്സെടുക്കുന്നത് ശരിയാണോ? അശ്രദ്ധയിലും അതിവേഗത്തിലും വാഹനമോടിച്ച് റോഡപകടത്തിൽ ജീവൻ നഷ്ട്ടപ്പെട്ടാൽ എടുക്കേണ്ട കേസ് ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് 279, 338, 304 A എന്നീ വകുപ്പുകൾ ചേർത്താണ് . മദ്യപിച്ചാണ് വാഹനമോടിച്ചതെങ്കിൽ 185-ാം വകുപ്പും കൂടി ചേർക്കാം. പക്ഷെ ഈ സംഭവത്തിൽ കേസ്സെടുത്തിരിക്കുന്നത് ബോധപൂർവമല്ലാത്ത കൊലപാതകത്തിന് ( Sec 304 of IPC). ഇതോടെ വാഹന അപകടത്തിൽ മരിച്ച ബഷീറിൻെറ കുടുംബത്തിനു ലഭിക്കേണ്ട നഷ്ടപരിഹാരവും കിട്ടാതാവുന്ന സാഹചര്യമാണുള്ളത്.

മരിച്ച ബഷീറുമായി ശ്രീറാമിനു എന്തെങ്കിലും വിരോധമുള്ളതായി ആർക്കും ആക്ഷേപവുമില്ല. കൊല്ലാനുള്ള ഉദ്ദേശതോടാണ് പ്രതി ശ്രീറാം ബഷീറിന്റെ വാഹനമിടിച്ചതെന്ന ആരോപണവുമില്ല. പിന്നെന്തിനു 304 വകുപ്പനുസരിച്ച് ജാമ്യമില്ലാ കേസ്സെടുത്ത് അറസ്റ്റ് ?
ഈ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരമനനെ ന്യായീകരിക്കുകയല്ല എന്റെ ഉദ്ദേശം. പക്ഷെ വിവാദങ്ങൾ ഉണ്ടാക്കുമ്പോൾ നിയമം വിവാദമുണ്ടാക്കുന്നവരുടെ വഴിയേ പോകുന്നു എന്നുള്ളത് ഗൗരവത്തിലെടുക്കേണ്ട ഒന്നാണ്.

ഇതിൽ അപകടത്തിൽ മരണപ്പെട്ടത് മാധ്യമ പ്രവർത്തകനായതുകോണ്ടോ അല്ല പ്രതി ഒരു ഐ എ എസ് കാരനായതുകൊണ്ടാണോ ? അഥവാ ഭൂമാഫിയക്കെതിരെ, ഭൂമി കൈയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസ്സ്കാരണനായതുകൊണ്ടാണോ? വാഹനമപകടമായിട്ടു കൊലപാതകത്തിനു കേസ്സെടുത്തത്?

മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തന്നെ പരസ്യമായി ശാസിച്ചിട്ടും സർക്കാർ ഭൂമി കൈയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ധൈര്യം കാണിച്ച് ഒരു ഉദ്യോഗസ്ഥനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ വീണു കിട്ടിയ അവസരം ഉപയോഗിക്കുകയാണോ ഇവിടെ? ഇടതു മാധ്യമ പ്രവർത്തകരുടെയും CITU ന്യായീകരണ തൊഴിലാളികളുടെയും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ കാണുമ്പോൾ ഈ സംശയം ബലപ്പെടുന്നു. ശക്തമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെതിരെ പകപൊക്കൽ ഗൂഡാലോചനയാണോ എന്ന സംശയം ജനിപ്പിക്കുന്നു.

അല്ല മാധ്യമ വിവാദങ്ങൾ ഭയന്ന് മാധ്യമങ്ങളെ പ്രീണിപ്പിക്കാൻ കൊല കുറ്റത്തിനു കേസ്സെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയായ ശ്രീറാമിനെ ജയിലിലാക്കി വിവാദങ്ങളിൽനിന്ന് തലയൂറി മാധ്യമങ്ങളുടെ കൈയ്യടി വാങ്ങുകയാണോ പിണറായി സർക്കാർ ചെയ്യുന്നത്?

എന്തായലും ഈ അവസരം മുതലാക്കി ഭൂമാഹിയ അട്ടഹസിക്കുന്നുണ്ടാകും. സംശയമില്ല.

ഒരു യുവസഹപ്രവർത്തകനെ നഷ്ടപ്പെട്ട മാധ്യമ പ്രവർത്തകരുടെ വികാരം മനസ്സിലാക്കാം. പക്ഷെ പോലീസ് നടപടി നിയമബോധമുള്ള ആർക്കും അംഗീകരിക്കാൻ സാധ്യമല്ല. മാധ്യമങ്ങൾ സ്വയം ചിന്തിക്കാനും ആത്മ വിമർഷത്തിനു തയ്യാറാവുകയും വേണമെന്നാണ് എന്റെ അഭിപ്രായം . ജനങ്ങളിലേക്ക് ഏറ്റവും വേഗത്തിൽ എത്താൻ സാധിക്കുമെന്നതു കൊണ്ട് നിയമവാഴ്ചയുടെ കൈയ്യും വായയും വിവാദങ്ങൾ ഉണ്ടാക്കി മുടിക്കെട്ടാൻ ശ്രമിക്കരുതെന്നാണ് അഭ്യർത്ഥന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍