മലയാളികളായ വിഥുനും സൂര്യയുമാണ് സാമൂഹ്യശ്രദ്ധ കരസ്ഥമാക്കിയ കെമിസ്ട്രി ക്ഷണക്കത്തിന് പിന്നില്‍.
സർവത്ര മേഖലകളിലും പുതിയ പരീക്ഷണം വരുന്ന കാലമാണ്. വിവാഹ ക്ഷണക്കത്തുകളും ഇതിൽ നിന്ന് വിഭിന്നമല്ല. നവമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് ഒരു കെമിസ്ട്രി കല്യാണക്കത്ത് ആണ്. മലയാളികളായ വിഥുനും സൂര്യയുമാണ് സാമൂഹ്യശ്രദ്ധ കരസ്ഥമാക്കിയ കെമിസ്ട്രി ക്ഷണക്കത്തിന് പിന്നില്‍.
വിഥുന്‍, സൂര്യ എന്നീ ആറ്റങ്ങള്‍ മാതാപിതാക്കളുടെ ആക്ടിവേഷന്‍ എനര്‍ജിയോടെ കൂടിച്ചേര്‍ന്ന് തന്മാത്രയാവാന്‍ ശ്രമിക്കുന്നുവെന്നും വിവാഹത്തെ ‘റിയാക്ഷ’നെന്നും വിവാഹവേദിയെ ‘ലാബോറട്ടറി’യെന്നുമാണ് രസകരമായി കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ വ്യാഴാഴ്ച ട്വിറ്ററില്‍ ‘കെമിസ്ട്രി ടീച്ചറിന്റെ വിവാഹക്ഷണക്കത്ത്’ എന്ന അടിക്കുറിപ്പോടെ പ്രസ്തുത കത്ത് ഷെയർ ചെയ്തിട്ടുണ്ട്. കാര്‍ത്തിക്-വിനോബ എന്ന ട്വിറ്റര്‍ അക്കൗണ്ട് ഉടമ ഡിസംബര്‍ 12 നാണ് തരൂരിനെ ടാഗ് ചെയ്ത് ട്വിറ്ററില്‍ കത്ത് ഷെയര്‍ ചെയ്തത്. തരൂരിന്റെ മണ്ഡലമായ തിരുവനന്തപുരത്തു നിന്നുള്ളവരാണ് വിവാഹിതരാവുന്നത് എന്ന് ട്വീറ്റില്‍ എടുത്തു പറഞ്ഞിരുന്നു. തുടര്‍ന്ന് തരൂര്‍ റീ ഷെയര്‍ ചെയ്യുകയായിരുന്നു.
രണ്ടു കോളങ്ങളിലായി വധൂവരന്മാരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ മൂലകങ്ങള്‍ രേഖപ്പെടുത്തുന്ന പോലെ ചേര്‍ത്തിട്ടുണ്ട്. കത്തിന്റെ ഇടതു വശത്ത് തന്മാത്രാഘടന പോലെ ലവ് (LOVE) എന്ന് അച്ചടിച്ചിട്ടുണ്ട്. ഡിസംബര്‍ 14 നാണ് വിവാഹദിനം. ട്വീറ്റ് പങ്കു വെച്ചതിനൊപ്പം വധൂവരന്മാര്‍ക്ക് എല്ലാവിധ ആശംസകൾ നേരാനും ശശി തരൂർ മറന്നില്ല. എന്തായാലും ഇന്നത്തെ ട്വിറ്റര് ട്രെൻഡിങ്ങിൽ ഈ കെമിസ്ട്രി കല്യാണക്കത്തും താരമായിട്ടുണ്ട്.
Wishing them all the best for a happy married life! May the chemistry between them always sparkle, the physics feature more light than heat, and the biology result in bountiful offspring….! https://t.co/Y6aYMjFsPi
— Shashi Tharoor (@ShashiTharoor) December 13, 2018