ഈ വര്‍ഗീയ ആക്രമണം തന്നെ തളർത്തില്ലെന്ന് റൂബി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ വർഷത്തെ നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജീവന്‍ പണയം വെച്ച് ഇടപെട്ടയാളെന്ന നിലയിലാണ് റൂബി സജ്ന എന്ന നഴ്സിനെ നമ്മളറിയുക. അവസാന ശ്വാസം വരെ തങ്ങൾ പോരാടുമെന്നു പറഞ്ഞ് അന്ന് റൂബി ഫേസ്ബുക്കിലിട്ട കുറിപ്പ് നിപയ്ക്കെതിരായ കേരളത്തിന്റെ പോരാട്ടത്തിന് ആത്മവിശ്വാസം പകർന്ന ഒന്നായിരുന്നു. ഇന്ന് വീണ്ടും നിപ വൈറസ് ആക്രമണത്തെ നേരിടുമ്പോൾ റൂബി സജ്ന നേരിടുന്നത് മറ്റൊരു ‘വൈറസ്’ ആക്രമണത്തെയാണ്. റൂബിക്കെതിരെ സംഘപരിവാർ പ്രൊഫൈലുകളിൽ വർഗീയ ആക്രമണം നടക്കുകയാണ്.
‘ഇവൾ ചതിക്കും ജിഹാദിച്ചി’ എന്ന കമന്റോടെ ഒരു സംഘപരിവാര്‍ പ്രൊഫൈലിൽ റൂബിയുടെ ചിത്രം സഹിതം പോസ്റ്റ് വന്നതോടെയാണ് മറ്റ് സംഘ് പേജുകൾ ഈ പ്രചാരണം ഏറ്റുപിടിച്ചിരിക്കുന്നത്. ഇടതുപക്ഷ അനുഭാവി കൂടിയാണ് റൂബി എന്നതാണ് സംഘപരിവാറുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഈ വര്‍ഗീയ ആക്രമണം തന്നെ തളർത്തില്ലെന്ന് റൂബി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കൂടുതൽ ഊർജസ്വലമായി തന്നിലേൽപ്പിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുമെന്ന് അവർ പറഞ്ഞു. റൂബിക്ക് പിന്തുണ നൽകി നിരവധി ഫേർ കമന്റ് ചെയ്യുകയും പോസ്റ്റുകളിടുകയും ചെയ്യുന്നുണ്ട്.
റൂബിക്ക് പിന്തുണ നൽകി കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ രംഗത്തു വന്നിട്ടുണ്ട്. സംഘടനയുടെ പ്രസ്താവന താഴെ:
മതവും ജാതിയും പറഞ്ഞ് അധിക്ഷേപിച്ചാൽ തളരുന്നവരല്ല ഞങ്ങൾ:
കൂടുതൽ വീറോടെയും ശക്തിയോടെയും പ്രതികരിക്കുന്നവരാണ് ഞങ്ങൾ:
വർഗ്ഗീയത തുലയട്ടെ:
കേരള ഗവ: നേഴ്സസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം സ. റൂബി സജ്നക്കെതിരെയുള്ള വർഗ്ഗീയ പരാമർശത്തിൽ കേരള ഗവ: നേഴ്സസ് അസോസിയേഷൻ ശക്തമായി അപലപിക്കുന്നു:
പ്രതിഷേധം രേഖപ്പെടുത്തുന്നു.
ജന:സെക്രട്ടറി
കെ.ജി.എൻ.എ