യോഗം ജനറൽ സെക്രട്ടറിപദം സ്വാർത്ഥ ലക്ഷ്യങ്ങൾക്കും സ്വന്തം നേട്ടങ്ങൾക്കും വേണ്ടിയുള്ള രാഷ്ട്രീയ കച്ചവടങ്ങൾക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുന്ന വെള്ളാപ്പള്ളി യഥാർഥത്തിൽ ശ്രീനാരായണ ദർശനങ്ങളെ ചവിട്ടി മെതിക്കുകയാണ്
ഗുരു സന്ദേശങ്ങള്‍ക്ക് നേരെ വിപിരീതമായി മാത്രം പ്രവര്‍ത്തിക്കുന്ന എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രീ നാരായണ ധര്‍മ്മം പരിപാലിക്കുന്നതിനായി രൂപംകൊണ്ട മഹത്തായ എസ്.എന്‍.ഡി.പിയുടെ അന്തകനെന്ന് കോണ്‍ഗ്രസ് നേതാവ്
വി.എം സുധീരന്‍. ഗുരുവിന്റെ ദര്‍ശനങ്ങളും ആദര്‍ശങ്ങളും പിന്തുടരുന്നതിനാലാണ് താന്‍ 22 വര്‍ഷമായി യോഗം ജനറല്‍ സെക്രട്ടറി തുടരുന്നതെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് വി.എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ശ്രീനാരായണ ഗുരുവിന്റെ ഏത് ദര്‍ശനങ്ങളാണ് പിനതുടരുന്നതെന്ന് ജനങ്ങളോട് വെള്ളാപ്പള്ളി പറയാല്‍ തയ്യാറാകണമെന്നും കുറിപ്പില്‍ പറയുന്നു. തന്റെ പേരിലുള്ള സംസ്ഥാനത്തെ കേസുകളില്‍ നിന്നും രക്ഷനേടാനായി സി.പി.എം നേതൃത്വത്തിന് പാദസേവ ചെയ്യുകയും കേന്ദ്ര സര്‍ക്കാരിന്റെ നടപടികളില്‍ നിന്നും രക്ഷനേടാന്‍ മകനെ ബി.ജി.പിക്ക് വിട്ടുകൊടുക്കുകയും ചെയ്ത വെള്ളാപ്പള്ളിയെ പോലൊരു അവസരവാദിയെ ഇതുവരെ കേരളം കണ്ടിട്ടില്ലെന്നും വി.എം സുധീരന്‍ പറഞ്ഞു.
പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,
‘ഗുരുവിൻറെ ദർശനങ്ങളും ആദർശങ്ങളും പിന്തുടരുന്നതിനാലാണ് താൻ 22 വർഷമായി യോഗം ജനറൽ സെക്രട്ടറിയായി തുടരുന്നതെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഇക്കാലത്തെ ഏറ്റവും വലിയ തമാശയായിട്ടേ ആർക്കും കാണാനാകൂ. ശ്രീനാരായണ ഗുരുവിൻറെ ഏത് ദർശനങ്ങളാണ് താൻ പിന്തുടരുന്നതെന്ന് ജനങ്ങളോട് പറയാൻ വെള്ളാപ്പള്ളി തയ്യാറാകണം.
ഗുരു സന്ദേശങ്ങൾക്ക് നേരെ വിപരീതമായി മാത്രം പ്രവർത്തിച്ചുവരുന്ന വെള്ളാപ്പള്ളി ശ്രീനാരായണ ധർമ്മം പരിപാലിക്കുന്നതിനായി രൂപംകൊണ്ട മഹത്തായ എസ്എൻഡിപി യോഗത്തിന്റെ അന്തകൻ ആണ്.
യോഗം ജനറൽ സെക്രട്ടറിപദം സ്വാർത്ഥ ലക്ഷ്യങ്ങൾക്കും സ്വന്തം നേട്ടങ്ങൾക്കും വേണ്ടിയുള്ള രാഷ്ട്രീയ കച്ചവടങ്ങൾക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുന്ന വെള്ളാപ്പള്ളി യഥാർഥത്തിൽ ശ്രീനാരായണ ദർശനങ്ങളെ ചവിട്ടി മെതിക്കുകയാണ്.
ശ്രീനാരായണഗുരുസ്വാമികൾ ഏതൊരു സന്ദേശമാണോ മാനവരാശിക്ക് നൽകിയത് അതിനെല്ലാം തീർത്തും എതിരായി മാത്രം പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി ഏറ്റവും വലിയ ഗുരു നിന്ദയാണ് നടത്തിവരുന്നത്.
തൻറെ പേരിലുള്ള സംസ്ഥാനത്തെ കേസുകളിൽ നിന്നും രക്ഷനേടാനായി സിപിഎം നേതൃത്വത്തിന് പാദസേവ ചെയ്യുകയും കേന്ദ്രസർക്കാരിൻ്റെ നടപടികളിൽ നിന്ന് രക്ഷനേടാൻ മകനെ ബിജെപിക്ക് വിട്ടുകൊടുക്കുകയും ചെയ്ത വെള്ളാപ്പള്ളിയെ പോലൊരു അവസരവാദിയെ കേരളം ഇന്നേവരെ കണ്ടിട്ടില്ല.
ആലപ്പുഴയിൽ സിപിഎം സ്ഥാനാർത്ഥി പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ വെല്ലുവിളിച്ച വെള്ളാപ്പള്ളി അതൊരു രസത്തിന് വേണ്ടി പറഞ്ഞതാണെന്ന് മാറ്റി പറഞ്ഞ് പിന്നീട് തടിയൂരി സ്വയം പരിഹാസ്യനായി. താൻ പിന്തുണച്ച സ്ഥാനാർഥികളൊക്കെ പരാജയപ്പെട്ട ചരിത്രമാണ് ആലപ്പുഴയിലേത്. വൈകിവന്ന ആ തിരിച്ചറിവാണ് പതിവുപോലെ വാക്കുമാറ്റി പറയാൻ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചത്.
തരത്തിന് അനുസരിച്ച് നിലപാടും നിറവും മാറ്റുന്ന വെള്ളാപ്പള്ളിയെ ആശ്രയിക്കേണ്ടി വന്നത് സിപിഎം നേതൃത്വത്തിന്റെ ഗതികേടാണ് വ്യക്തമാക്കുന്നത്.
വെള്ളാപ്പള്ളിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് എല്ലാവർക്കും അറിയാം.
അതുകൊണ്ടുതന്നെ എനിക്ക് നേരെ അദ്ദേഹം നടത്തിയ പരാമർശത്തെ കേവലം അവസരവാദിയുടെ അധരവ്യായാമമായി കണക്കിലെടുത്ത് പൂർണമായി തള്ളിക്കളയുന്നു’
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”