നമ്മുടെ വെള്ളിത്തിര ഈ ചിത്രത്തിന്റെ കരുത്തു അറിയട്ടെ
നിത്യാ മേനോന്‍, അരിസ്‌റ്റോ സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ടി.കെ രാജീവ് കുമാറിന്റെ പുതിയ ചിത്രമായ കോളാമ്പിയെ കുറിച്ചു സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാര്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
ഒരു ചിത്രത്തിന്റെ ഡബിള്‍ പോസിറ്റീവ്-സംഗീതമോ ഡബ്ബിങ്ങോ ഇഫക്ട്‌സോ ഒന്നുമില്ലാത്ത രൂപം കണ്ടാല്‍ നമുക്ക് ഒന്നും തോന്നണമെന്നില്ല, ഇങ്ങനെയാണ് രാജീവ് കുമാറിന്റെ കോളാമ്പി താന്‍ കണ്ടതെന്നും എന്നിട്ടും അത് തന്നെ വന്നു തൊട്ടുവെന്നും മുറുകെ പിടിച്ചെന്നും പോസ്റ്റില്‍ പറയുന്നു. മനുഷ്യസ്‌നേഹത്തിന്റെ കടല്‍ ഒളിപ്പിച്ച ചിത്രമാണെന്നും നമ്മുടെ പൊള്ളുന്ന കാലത്തിന്റെ പകര്‍പ്പാണിതെന്നും അദ്ദേഹം പറയുന്നു.
പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,
‘ഒരു ചിത്രത്തിൻറെ ഡബിൾ പോസിറ്റീവ് -സംഗീതമോ ഡബ്ബിങ്ങോ ഇഫക്ടസോ ഒന്നുമില്ലാത്ത രൂപം -കണ്ടാൽ നമുക്ക് ഒന്നും തോന്നണമെന്നില്ല . രാജീവ് കുമാറിന്റെ കോളാമ്പി ഞാൻ ഇങ്ങനെയാണ് കണ്ടത് .എന്നിട്ടും അതെന്നെ വന്നു തൊട്ടു .മുറുകെ പിടിച്ചു .മനുഷ്യ സ്നേഹത്തിൻറെ കടൽ ഒളിപ്പിച്ച ചിത്രം .നമ്മുടെ പൊള്ളുന്ന കാലത്തിൻറെ പകർപ്പ് .അങ്ങനെ എന്തെല്ലാം ഈ ചിത്രത്തെ കുറിച്ചു പറയാം .എനിക്ക് അറിയില്ല …..
ചിത്രം തുടങ്ങുമ്പോൾ ഒരു ഉച്ചഭാഷിണി സൂക്ഷിപ്പുകാരന്റെ കഥ ആണെന്നാണ് കരുതിയത് .കോളാമ്പിയിലൂടെ ഒഴുകി വന്ന പാട്ടുകൾ പ്രസംഗങ്ങൾ ഒക്കെ അതാണ് ആദ്യം പറഞ്ഞത് .മെല്ലെ മെല്ലെ കഥ ഞാനും നിങ്ങളും ജീവിക്കുന്ന സമൂഹത്തിൻറെ പരിച്ഛേദമായി .ചിത്രത്തിലൂടെ സംവിധായകൻ തൻറെ മുന്നിലുള്ള കാണികളോട് മാത്രമല്ല നമ്മുടെ രാജ്യത്തോട് മുഴുവൻ സംസാരിക്കുകയാണ് .ഇതാ ഇവിടെ ഇങ്ങനെ ഒക്കെ ജീവിക്കുന്ന മനുഷ്യർ ഉണ്ട് .വരൂ നിങ്ങൾ അവരെ കാണൂ എന്നു പറയാതെ പറയുകയാണ് …..
ചിത്രം എത്രയും വേഗം പൂർത്തിയാവട്ടെ .നമ്മുടെ വെള്ളിത്തിര ഈ ഈ ചിത്രത്തിന്റെ കരുത്തു അറിയട്ടെ. എക്കാലവും ഈ രാജ്യം ഓർക്കാൻ പോകുന്ന ചിത്രമായിരിക്കും ഇത് .തീർച്ച’ … …..