ആലത്തുർ എംപി രമ്യ ഹരിദാസിന് കാറ് വാങ്ങിക്കാൻ കോൺഗ്രസ് പിരിവെടുത്തതിനെ തുടർന്നുണ്ടായ വാക് പോരിൽ ഇഎംഎസിനെ വലിച്ചിഴച്ച സംഭവത്തിൽ മകളുടെ പ്രതികരണം വ്യക്തമാക്കി സിപിഎം നേതാന് ഷാഹിദ കമാലിന്റെ മറുപടി. ഇഎംഎസിന്റെ മകൾ നല്ല സുഹൃത്താണെന്നും വിവാദത്തിൽ അദ്ദേഹത്തിന്റെ പേര് വലിച്ചിഴച്ചതിൽ അവർ ദുഃഖിതയാണെന്നും ഷാഹിദ കമാൻ പറയുന്നു.
തൃത്താല എംഎൽഎ വി ടി ബൽറാമാണ് വിവാദത്തിന് പിന്നാലെ ഇംഎസിന്റെ പേര് വലിച്ചിഴച്ചത്. കമ്മ്യൂണിസ്റ്റുകാർക്കിടയിൽ പ്രിവിലിജിന്റെ അങ്ങേത്തലക്കലുള്ള സവർണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തിനേ ഇന്നും മാർക്കറ്റുള്ളൂ എന്നായിരുന്ന പഴയ ഒരു കഥ ഓർമ്മിപ്പിച്ചുകൊണ്ടുള്ള വിടിയുടെ പോസ്റ്റ്.
ഷാഹിദ കമാലിന്റെ പോസ്റ്റിന്റെ പൂർണരൂപം..
എന്തേ ഷാഹീ ഈ കോൺഗ്രസ്സുകാർ ഇങ്ങനെ ?…….. മകൾ എന്ന നിലയിൽ വല്ലാത്ത വിഷമം
ഇത് സഖാവ് EMS ന്റെ മകൾ ശീമതി. EM രാധ. എന്റെ അടുത്ത സുഹൃത്ത്, സഹപ്രവർത്തക.
ഇപ്പോൾ ഈ ഫോട്ടോ ഇവിടെ വേണമെന്ന് എനിക്ക് തോന്നി. പിതാവായ EMS ഒന്നും കാണാൻ ഈ ലോകത്ത് ഇല്ലായെന്നറിഞ്ഞിട്ടും, പിതാവ് കാട്ടികൊടുത്ത വഴികളിലൂടെ ഇന്നും ലളിതവും സൗമ്യവുമായ ജീവിതം നയിക്കുന്ന വൃക്തിയാണ് ഞാനറിയുന്ന രാധേച്ചി.
മിക്കവാറും ഒരുമിച്ചാണ് ഞങ്ങൾ യാത്ര. യാത്രയിലെല്ലാം പിതാവിനെ കുറിച്ച് പറയാറുണ്ട്. പിതാവിന്റെ പേരോ പദവിയോ ഒരിക്കൽ പോലും ഉപയോഗിക്കാൻ പാടില്ലായെന്ന കർശന നിർദ്ദേശത്തിൽ വളർത്തിയ അമ്മ. എന്താവശ്യവും അമ്മയോടാണ് പറഞ്ഞി രുന്നത്. അമ്മയാണ് ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തന്നിരുന്നത്. മക്കളായ ഞങ്ങൾക്ക് സാരി വാങ്ങാൻ കത്തെഴുതിയത് ഞങ്ങൾ അറിഞ്ഞിട്ടില്ല. ഞങ്ങളാരും സാരി വാങ്ങാൻ പോയിട്ടുമില്ല. എന്തേ ഷാഹീ ഈ കോൺഗ്രസ്സുകാർ ഇങ്ങനെ ….
വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി തന്റെ പിതാവിനെ അനാവശ്യമായി വലിച്ചിഴക്കുന്നത് ഒരു മകൾ എന്ന നിലയിൽ തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് വളരെ വിഷമത്തോടെ ഇന്ന് അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ അവരെ ആശ്വസിപ്പിച്ചു. രാധേച്ചി അതൊന്നും കാര്യമാക്കണ്ട. ചില അല്പൻമാർ അങ്ങനയാണ്. സ്വന്തമായി അഡ്രസ്സില്ലാത്തവർ അഡ്രസ്സുള്ളവരുടെ പേരുപയോഗിച്ച് ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കും. അത് അവരുടെ കുറ്റമല്ല. മതിയായ ചികിത്സ നൽകിയാൽ മതി.
വിടി ബൽറാമിന്റെ പോസ്റ്റ്
“ഈ കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാലതിയാണ്. അവൾക്ക് രണ്ടു വോയിൽ സാരി കൊടുക്കുക. അൽപ്പം ബുദ്ധിമുട്ടിലാണ്. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് കടം തീർത്തു കൊള്ളാം” എന്ന് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു നമ്പൂതിരിപ്പാട് പറഞ്ഞാൽ അത് ലാളിത്യം, വിനയം, സുതാര്യത, അഴിമതിയില്ലായ്മ. മുഖ്യമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും ലിസ്റ്റ് നിരത്തി രണ്ട് സാരി വാങ്ങാൻ അദ്ദേഹത്തിന് ഗതിയില്ലേ എന്നാരും ചോദിക്കില്ല. കാരണം ഒന്നാമത് അദ്ദേഹം ബ്രാഹ്മണനാണ്. അതിലുപരി അദ്ദേഹം കമ്മ്യൂണിസ്റ്റ് താത്വികാചാര്യനുമാണ്.
എന്നാൽ, കേരളത്തിലെ ഏറ്റവും ദരിദ്രയായ പാർലമെന്റംഗമായ, നിരവധി കടബാധ്യതകളുള്ള ഒരു ദലിത് പെൺകുട്ടിക്ക് സ്വന്തം സഹപ്രവർത്തകർ പിരിവിട്ട് ഒരു വാഹനം വാങ്ങിക്കൊടുത്താൽ അത് ആർത്തി, ആക്രാന്തം, അഹങ്കാരം, അട്ടയെ പിടിച്ച് മെത്തയിൽക്കിടത്തൽ.
മഹാനായ അംബേദ്കർ “എ ബഞ്ച് ഓഫ് ബ്രാഹ്മിൺ ബോയ്സ്” എന്ന് വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റുകാർക്കിടയിൽ പ്രിവിലിജിന്റെ അങ്ങേത്തലക്കലുള്ള സവർണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തിനേ ഇന്നും മാർക്കറ്റുള്ളൂ.