UPDATES

സോഷ്യൽ വയർ

എല്ലാമല്ലെങ്കിലും ചിലതൊക്കെ ശരിയാകുന്നുണ്ട്, ഗവണ്‍മെന്റ് ആശുപത്രിയുടെ കിടു മേക്ക് ഓവറിനെക്കുറിച്ച് വ്യത്യസ്തമായൊരു കുറിപ്പ്

അടുത്തെങ്ങാനും സർക്കാരാശുപത്രിയിൽ പോയിട്ടുണ്ടോ? കിടുക്കൻ മേക് ഓവറാണ് ഇപ്പൊ നാട്ടുമ്പുറത്തെ സർക്കാരാശുപത്രികൾക്ക്.

ഗവണ്‍മെന്റ് ആശുപത്രികളിലെ സൗകര്യ കുറവുകള്‍ എല്ലാവര്‍ക്കും അറിയുന്നതാണ്. നിരവധി പരാതികളാണ് അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി ഉയരുന്നത്. എന്നാല്‍ അതില്‍ നിന്നുമൊക്കെ വ്യത്യസ്തമായി ഒരു യുവാവിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

നാട്ടിന്‍പുറത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ കിടിലന്‍ മേക്ക് ഓവറിനെ കുറിച്ചാണ് വിപിന്‍ വില്‍ഫ്രെഡ് ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.

ഫേസ്ബുക് പോസ്റ്റ് വായിക്കാം

അടുത്തെങ്ങാനും സർക്കാരാശുപത്രിയിൽ പോയിട്ടുണ്ടോ..?
കിടുക്കൻ മേക് ഓവറാണ് ഇപ്പൊ നാട്ടുമ്പുറത്തെ സർക്കാരാശുപത്രികൾക്ക്.

മുമ്പൊക്കെ സർക്കാരാശൂത്രീൽ പോയാൽ കൗണ്ടറിനകത്തിരുന്ന് ഒരു കമ്പൗണ്ടർ പേരും സ്ഥലവും വയസ്സുമൊക്കെ ചോദിച്ച് ഒരു തുണ്ടെഴുതിത്തരും. അതും കയ്യിൽപ്പിടിച്ച് ഡോക്ടറുടെ റൂമിനുമുന്നിൽ ക്യൂ നിൽക്കണം. ഊഴമെത്തുമ്പൊ ഡോക്ടർ മുന്നിലൊന്നിരുത്തീന്ന് വരുത്തി രോഗവിവരം ചോദിച്ചൂന്ന് വരുത്തി സ്റ്റെതസ്കോപ്പൊക്കെ ഒന്ന് വച്ചൂന്ന് വരുത്തി ആർക്കും മനസ്സിലാവാത്ത ഏതോ ഗോത്ര ഭാഷയിൽ നുമ്മടെ തുണ്ടിൽ കുത്തിവരയ്ക്കും. അതും കൊണ്ട് ഫാർമസീടെ മുന്നിൽ പോയി ക്യൂ നിൽക്കണം. അവിടുത്തെ ചേച്ചി/ചേട്ടൻ പല രൂപത്തിലും വലിപ്പത്തിലുമുള്ള കുറേ ഗുളികളുടെ സ്ട്രിപ്പ് വെട്ടിയും മുറിച്ചും നമ്മുടെ മുന്നോട്ടെറിയും ഇത് രാവിലെ ഇത് രാത്രി ഇത് മൂന്ന് നേരം എന്നിങ്ങനെ… എന്തരോ എന്തോന്ന് പിറുപിറുത്ത് നുമ്മളിങ്ങെറങ്ങിപ്പോരും.

ഇപ്പൊ ദേ കഥ മാറി.

രണ്ടു ദിവസം കൊണ്ടൊരു പനിക്കോള്. ശരീരവേദനയും ക്ഷീണവും കടുത്തപ്പൊ ഇന്നലെ ഉച്ചയോടെ നാട്ടിലെ സർക്കാരാശുപത്രിയിലേക്ക് ചെന്നു. ആദ്യ നോട്ടത്തിൽത്തന്നെ ആ മേക്കോവർ ഫീൽ ചെയ്തു. മൊത്തം സെറ്റപ്പ് മാറിയിരിക്കുന്നു. ഏതൊരു സ്വകാര്യ ആശുപത്രിയോടും കിടപിടിക്കുന്ന വൃത്തിയും ഭംഗിയും. കിടത്തിച്ചികിത്സിക്കാനുള്ള ആശുപത്രിക്കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു.

തുണ്ടെടുക്കുന്ന കൗണ്ടറിൽ ദേ കമ്പ്യൂട്ടർ. കൗണ്ടറിലെ ചേച്ചി പേരും വിലാസവും വയസ്സുമൊക്കെ ചോദിച്ച് അതൊക്കെ രേഖപ്പെടുത്തിയ ഒരു ടോക്കൺ തന്നു. അതുമായി നിരത്തിയിട്ട കസേരയിലൊന്നിൽ ചെന്നിരുന്ന് നോക്കുമ്പൊ മുന്നിലെ മോണിട്ടറിൽ ഡോക്ടറുടെ പേരും ടോക്കൺ നമ്പരുമൊക്കെ ഡിസ്പ്ലേ ചെയ്യുന്നുണ്ട്. എന്റെ ടോക്കൺ 138. സ്ക്രീനിൽ ഇപ്പൊ 114.

വിശാലമായി വെയ്റ്റ് ചെയ്യുമ്പോൾ ദാ അകത്തുനിന്ന് 138 ഉണ്ടോന്നൊരു വിളി.
സ്ക്രീനിൽ അപ്പോഴും 118 ആയിട്ടേയുള്ളു. ചെന്നപ്പൊ ഒരു നഴ്സ് യുവതി. പ്രഷറും ടെമ്പറേച്ചറുമൊക്കെ എടുക്കാനാണത്രേ… ആഹാ കൊള്ളാലോ… നോക്കി. മർദ്ദം കുറവും ഊഷ്മാവ് കൂടുതലും. എല്ലാം മുന്നിലെ കമ്പ്യൂട്ടറിൽ യുവതി രേഖപ്പെടുത്തി.
വെയ്റ്റ് ചെയ്തോളൂ..ന്ന്. പിന്നെയും പഴയ സീറ്റിൽത്തന്നെ കാത്തിരിപ്പ്.

1 മണി കഴിഞ്ഞതോടെ ആദ്യ ഷിഫ്റ്റിലെ ഡോക്ടർ മാറി പുതിയ ആൾ വന്നു. 138 സ്ക്രീനിൽ തെളിഞ്ഞതോടെ ഡോക്ടറുടെ മുന്നിലേക്ക്. വിശദമായ പരിശോധന. വൈറൽ ഫിവറാണ്. വിശ്രമിക്കണം എന്നുപദേശം. മരുന്നു പ്രിസ്ക്രൈബ് ചെയ്യുന്നതും കമ്പ്യൂട്ടറിൽ തന്നെ.

ഫാർമസിയിലെ ക്യൂവിൽ ഒന്നോരണ്ടോ പേർ മാത്രം. എല്ലാ മരുന്നും ഒന്നൊന്നായെടുത്ത് കവറിലിട്ട് കഴിക്കേണ്ട വിധമൊക്കെ രേഖപ്പെടുത്തി തന്നു. അതോടൊപ്പം തരുന്ന മരുന്നും സ്റ്റോക്കില്ലാത്ത മരുന്നും പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ള ഒരു പ്രിന്റഡ് പ്രിസ്ക്രിപ്ഷനും.

ഇറങ്ങുമ്പൊ എന്റെ നാട്ടുമ്പുറത്തെ സർക്കാർ കുടുംബാരോഗ്യകേന്ദ്രത്തെപ്രതി സത്യത്തിൽ സന്തോഷവും അഭിമാനവും തോന്നി

എല്ലാമല്ലെങ്കിലും ചിലതൊക്കെ വളരെ #ശരിയാവുന്നുണ്ട് കേട്ടോ…

🙂

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍