UPDATES

സോഷ്യൽ വയർ

എന്നാലും മഹാപാപികളെ, ഈ മീശയും താടിയുമുള്ള ഭീകരനായ എന്നെ അഞ്ജനാ ദേവിയുടെ ഭാര്യ ആക്കാൻ നിനക്കൊക്കെ എങ്ങനെ തോന്നിയെടാ..?

അജോയ് കുമാർ എന്നുള്ള എന്റെ പേര് നീയൊക്കെ റേഷൻ കാർഡിൽ കുജോയ് അമാർ ആക്കിയിട്ടുണ്ട്

വോട്ടര്‍ ഐഡി കാര്‍ഡില്‍ വന്ന തെറ്റുകള്‍ സംഭവിക്കാറുണ്ടെങ്കിലും ഇത്തരമൊരു തെറ്റ് ഇതാദ്യമായിരിക്കും. തന്റെ വോട്ടര്‍ ഐഡിയില്‍ ഉണ്ടായ തെറ്റ് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള തിരുവനന്തപുരം സ്വദേശി അജോയ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വീട് മാറിയതിനാല്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നഷ്ടപ്പെട്ട അജോയ് കുമാറും കുടുംബവും വീണ്ടും വോട്ടര്‍ ഐഡിക്കു വേണ്ടി അപേക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് അജോയ്ക്ക് ഐഡി കാര്‍ഡ് ലഭിക്കുന്നത്. എന്നാല്‍ വോട്ട് ചെയ്യാനായി പോളിങ്ങ് ബൂത്തിനു മുന്നിലെത്തിയപ്പോഴാണ് വോട്ടര്‍ ഐഡിയിലെ മണ്ടത്തരം അജോയ് കുമാറിന്റെ ശ്രദ്ധയില്‍ പെട്ടത്.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

ശാസ്തമംഗലം രാജാ കേശവദാസ് സ്‌കൂളിലെ എഴുപത്തഞ്ചാം നമ്പർ ബൂത്ത് ഇന്നലെ ഒരു സത്യം കേട്ട് ഞെട്ടി….ഞാനാണ് നിവൃത്തിയില്ലാതെ ആ സത്യം വെളിപ്പെടുത്തിയത്

ചെട്ടികുളങ്ങര വീട്ടിൽ നിന്നും ഞാൻ താമസം മാറി എന്ന പേരിൽ എന്നെയും ശ്യാമയെയും അവിടത്തെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും അമ്മയും അനിയത്തിയും അളിയനും കൂടി തൂക്കി വെളിയിൽ കളഞ്ഞത് ഞങ്ങൾ അറിഞ്ഞിരുന്നില്ല. കിച്ചുവിന് പുതുതായി വോട്ടേഴ്‌സ് ഐഡി അപ്ലൈ ചെയ്തപ്പോൾ ശ്യാമ വെറുതെ നോക്കിയതാണ് .അപ്പോഴാണ് ഞങ്ങൾ രണ്ടും വോട്ടവകാശമില്ലാത്ത മനുഷ്യർ ആണെന്നറിഞ്ഞത്

അങ്ങനെ അവസാന നിമിഷം ഞങ്ങൾ വീണ്ടും കാർഡിന് അപേക്ഷ കൊടുത്തു.ഇപ്പോഴത്തെ ഫ്ലാറ്റ് അഡ്രസ് പ്രൂഫ് ആയി ഗ്യാസ് കണക്ഷൻ ബുക്ക് ഉള്ളതിനാൽ ഞാൻ ശാസ്തമംഗലത്താണ് അപേക്ഷിച്ചത്,ശ്യാമയും കിച്ചുവും ഇടപ്പഴിഞ്ഞി വീട് അഡ്രസ് വെച്ച് ജഗതിയിലും.എനിക്കും ശ്യാമക്കും അതാത് ബൂത്തിലെ ഓരോരുത്തരെ റെഫെറെൻസ് ആയി കാണിക്കണമായിരുന്നു.ശ്യാമ ശ്രീകുമാരി തമ്പി എന്ന അമ്മായിയെ ആണ് വെച്ചത്,ഞാൻ ശ്യാമയുടെ നാത്തൂൻ,അതായത് എന്റെ കോ സിസ്റ്റർ ആയ അഞ്ജനയെയും

അങ്ങനെ ഇലക്ഷന് തലേ ദിവസം ഒരാൾ വിളിച്ചു , അജോയ് കുമാർ നിങ്ങടെ കാർഡ് റെഡി ,കാലത്തേ ബൂത്തിൽ വരൂ,തരാം,

സന്തോഷമായി രാജേട്ടാ എന്ന് പറഞ്ഞ് കാലത്തേ കുളിച്ചു കുറിയുമിട്ട് ഞാൻ ശാസ്തമംഗലം ബൂത്തിലേക്കും ശ്യാമയും കിച്ചുവും ജഗതി ബൂത്തിലേക്കും പോയി. നേരെ ചെന്ന് ആളെ കണ്ടു പിടിച്ചു കാർഡ് ഒക്കെ ഒപ്പിട്ടു വാങ്ങി.പഴയ പോലെ ബ്ലാക്ക് ആൻഡ് വൈറ്റ് അല്ല. നല്ല ഈസ്റ്റ്മാൻ കളറിൽ ഉള്ള കട്ടിക്കാർഡ്.സൂപ്പർ. അയാൾക്ക്‌ നന്ദി പറഞ്ഞു കൊണ്ട് ഞാൻ കാർഡും വാങ്ങി വോട്ട് ചെയ്യാൻ പോയി

ക്യൂ നിൽക്കുന്നതിനിടയിൽ ഞാൻ വെറുതെ കാർഡിലേക്കു നോക്കി. അറിയാതെ വായോളം വന്ന നിലവിളി വിഴുങ്ങി ഞാൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ ക്യൂവിൽ നിന്ന് വെപ്രാളം കാണിച്ചു,പുറകിലോട്ടു ഓടാൻ സ്ഥലമില്ല,മുന്നിലാണെങ്കിൽ ബൂത്ത്.

കയറി വരൂ ,പോളിംഗ് ഓഫീസർ വിളിച്ചപ്പോൾ ഞാൻ വിളറിയ മുഖവുമായി അങ്ങോട്ട് ചെന്നു. കാർഡ് വാങ്ങി നോക്കിയ പുള്ളി ചിരിയോടെ അടുത്ത ആളിന് കൊടുത്തു.എല്ലാവരും അത് നോക്കി അടക്കി ചിരിച്ചപ്പോൾ ഞാൻ പറഞ്ഞു

ചിരിക്കേണ്ട…..അഞ്ജന ദേവി എന്റെ ഭർത്താവ് തന്നെയാണ്. ചുമ്മാ സ്ത്രീ സമത്വം എന്നൊക്കെ വാചകമടിച്ചാൽ പോരെ. ഭാര്യയെ ഭർത്താവായി കാണുന്ന എത്ര പുരുഷന്മാർ കാണും ഈ കേരളത്തിൽ, പറയെടോ , പറയാൻ

പ്രിസൈഡിങ് ഓഫീസറായ യുവതിയെ നോക്കി ഞാൻ പറഞ്ഞു, ഒരു സ്ത്രീയെ ഇത്ര ബഹുമാനിക്കുന്ന പുരുഷനായ എന്നെ നോക്കി കുറഞ്ഞ പക്ഷം നിങ്ങൾക്കെങ്കിലും ചിരിക്കാതെ ഇരിക്കാമായിരുന്നു

വോട്ട് ചെയ്തിട്ട് പുറത്തേക്കു നടക്കവേ ഞാൻ മനസ്സിൽ പറഞ്ഞു ,അജോയ് കുമാർ എന്നുള്ള എന്റെ പേര് നീയൊക്കെ റേഷൻ കാർഡിൽ കുജോയ് അമാർ ആക്കിയിട്ടുണ്ട്. അച്യുത് ശങ്കറിനെ അച്യുത സുന്ദർ ആക്കിയിട്ടുണ്ട്, മാധവിക്കുട്ടിയെ മാധവക്കുട്ടൻ ആക്കിയിട്ടുണ്ട്, ഒക്കെ ഞാൻ ക്ഷമിച്ചു, എന്നാലും മഹാപാപികളെ,ഈ മീശയും താടിയുമുള്ള ഭീകരനായ എന്നെ അഞ്ജനാ ദേവിയുടെ ഭാര്യ ആക്കാൻ നിനക്കൊക്കെ എങ്ങനെ തോന്നിയെടാ, നിനക്കുമില്ലേടാ അച്ഛനും ആങ്ങളയും’

 

Read More : അഞ്ജലി മേനോന്‍/അഭിമുഖം; വിമന്‍ കളക്ടീവിന് ഒരു റോളുണ്ട്, എല്ലാം ശരിയാണെന്നു പറയുമ്പോള്‍ ചിലതൊക്കെ ശരിയല്ലെന്നു പറയാന്‍, ചിലത് തിരുത്താന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍