UPDATES

സോഷ്യൽ വയർ

‘എനിക്കവൾ പഴയ 15 കാരി തന്നെ, 1961ല്‍ എങ്ങനെയായിരുന്നോ അത് പോലെ’; ജ. കട്ജുവിന്റെ പ്രണയ ഓർമകൾ

തന്നെ ഓര്‍ക്കുന്നുണ്ടോയെന്ന് അവള്‍ ചോദിച്ചു, വളരെ കാലം മുന്‍പ് ആയിരുന്നെങ്കിലും അത്രയും സുന്ദരിയായ എന്റെ സുഹൃത്തിനെ എങ്ങനെ മറക്കുമെന്ന് ഞാന്‍ മറുപടി നല്‍കി.

സ്‌കൂള്‍ കാലഘട്ടത്തിലെ തന്റെ പ്രണയത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. 57 വര്‍ഷത്തിനു ശേഷം അദ്ദേഹത്തെ തേടിയെത്തിയ ഒരു ഫോണ്‍കോളാണ് പഴയ സ്‌കൂള്‍ ഓര്‍മ്മകളിലേക്ക് ജസ്റ്റിസിനെ കൊണ്ടു പോയത്. കൗമാരകാലത്തെ പ്രണയത്തെ കുറിച്ചുള്ള കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
” ഇപ്പോള്‍ എനിക്ക് ഒരു സ്ത്രീയുടെ ഫോണ്‍കോള്‍ വന്നിരുന്നു. അവര്‍ ആഗ്ലോ ഇന്ത്യനാണ്, എന്റെ പ്രായം ( 73). 1961-ല്‍ ഞാന്‍ അലഹബാദ് ബോയ്‌സ് ഹൈസ്‌കൂളില്‍ ആയിരുന്നപ്പോള്‍ അവള്‍ അവിടെ ഗേള്‍സ് ഹൈ സ്‌കൂളില്‍. അന്ന് അവള്‍ അതീവ സുന്ദരിയാണ് ( ഇന്ന് എങ്ങനെയെന്ന് അറിയില്ല ). അക്കാലത്ത് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കൗമാരകാലത്തിന്റെ ഒരു ആകര്‍ഷണം തോന്നിയിരുന്നു (ഏകദേശം 15-16 വയസ്സില്‍). പിന്നീട് ഞങ്ങള്‍ രണ്ടു പേരും രണ്ട് വഴിക്ക്. 57 വര്‍ഷത്തിനുള്ളില്‍ അവളെ കുറിച്ച് യാതൊരു വിവരവും ഞാന്‍ അറിഞ്ഞിട്ടില്ല.

എന്നാല്‍ അവള്‍ ഇപ്പോള്‍ എന്നെ വിളിച്ചു. ഫേസ്ബുക്കിലെ എന്റെ സ്‌കൂള്‍ ചിത്രങ്ങള്‍ ( 1961-ലെ സ്‌കൂള്‍ ക്രിക്കറ്റ് ടീമിലെ ചിത്രങ്ങള്‍ ) കണ്ടപ്പോള്‍ എന്നെ ഓര്‍ത്തു എന്നാണ് പറഞ്ഞത്. തന്നെ ഓര്‍ക്കുന്നുണ്ടോയെന്ന് അവള്‍ ചോദിച്ചു, വളരെ കാലം മുന്‍പ് ആയിരുന്നെങ്കിലും അത്രയും സുന്ദരിയായ എന്റെ സുഹൃത്തിനെ എങ്ങനെ മറക്കുമെന്ന് ഞാന്‍ മറുപടി നല്‍കി.


അതിന് ശേഷം അവളുടെ അവിസ്മരണീയമായ ജീവിത കഥ എന്നോട് പങ്കുവെച്ചു. ഇരുപതുകളുടെ അവസാനഘട്ടത്തില്‍ കേരള സ്വദേശിയായ ഒരു യുവ ഡോക്ടറിനെ അവള്‍ പരിചയപ്പെട്ടു. അവളേക്കാള്‍ അഞ്ച് വയസ്സ് കുറവ്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടോന്ന് ചോദിച്ചു. തന്നെ എനിക്കും തനിക്ക് എന്നെയും അറിയില്ല. പിന്നെ എങ്ങനെ വിവാഹം കഴിക്കും എന്നായിരുന്നു അവളുടെ മറുപടി. എന്നാല്‍ അവളുടെ അമ്മയെ തനിക്ക് അറിയാം, തന്റെ പേഷ്യന്റ് ആയിരുന്നുവെന്നുമായിരുന്നു ഡോക്ടറിന്റെ മറുപടി.

വളരെ നല്ല വ്യക്തിയായിരുന്നു നിങ്ങളുടെ അമ്മ. അപ്പോള്‍ അവരുടെ മക്കളും അവരെ പോലെ തന്നെ ആയിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളും നല്ലൊരു വ്യക്തിയായിരിക്കുമെന്ന് അയാള്‍ പറഞ്ഞു. കുറച്ച് നാളത്തെ അവരുടെ സൗഹൃദത്തിന് ശേഷം അവള്‍ സമ്മതം മൂളി. എന്നാല്‍ ഡോക്ടറുടെ മാതാപിതാക്കള്‍ എതിര്‍പ്പുകളുമായെത്തി. വന്‍ തുക സ്ത്രീധനം വാഗ്ദാനം ചെയ്ത് ഒരു പെണ്‍കുട്ടിയുടെ കുടുംബം തങ്ങളെ സമീപിച്ചിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്.

എന്നാല്‍ താന്‍ വേണോ , വലിയ തുക സ്ത്രീധനം വേണോയെന്ന് തിരഞ്ഞെടുക്കാന്‍ എന്റെ സുഹൃത്ത് ആവശ്യപ്പെട്ടപ്പോള്‍ ആ യുവാവ് അവളെയാണ് തിരഞ്ഞെടുത്തത്. അങ്ങനെ മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് അവര്‍ വിവാഹിതരായി. 25 വര്‍ഷം വളരെ സന്തോഷമായി ജീവിച്ചു. ഈ സമയത്ത് ഡോക്ടര്‍ അസുഖ ബാധിതനായി മരിച്ചു. മക്കളും നല്ല രീതിയില്‍ ജീവിക്കുന്നു. അവള്‍ ഇപ്പോള്‍ തനിയെ ആയി. ഡല്‍ഹിയിലോ സമീപമോ എത്തുകയാണെങ്കില്‍ കാണാം എന്ന് ഞാന്‍ അവളോട് പറഞ്ഞു. 57 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആ കൂടിക്കാഴ്ച വളരെ മനോഹരമായിരിക്കും. അവള്‍ ആകെ മാറിയിട്ടുണ്ടായിരിക്കും. പക്ഷേ എനിക്ക് അവള്‍ പഴയ പോലെ തന്നെ ആയിരിക്കും. 1961-ല്‍ അവള്‍ എങ്ങനെയായിരുന്നോ അത് പോലെ .


ജസ്റ്റിസിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ആ പഴയ സ്‌കൂള്‍ സുഹൃത്തിനെ കാണാന്‍ ജസ്റ്റിസിനെ പോലെ തന്നെ എല്ലാവരും കാത്തിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍