UPDATES

സോഷ്യൽ വയർ

കടലാസ് പൊതികളില്‍ 44100 രൂപയുണ്ടായിരുന്നു, ഇത് കൂടുതലല്ലേ എന്ന് ചോദിച്ചപ്പോള്‍ ആ വൃദ്ധ പറഞ്ഞു, “ന്റെ പുള്ളേ.. അവറ്റോള്‍ടെ നെലവിളീം കഷ്ടപ്പാടും കാണുന്നതല്ലേ ടീവീല്.. ഈ പൈസകൊണ്ടു എന്താവാനാ..?”

മുഖ്യമന്ത്രിയ്ക്ക് പൈസ ഇടല്ലേ ഇടല്ലേ എന്ന് നിലവിളിക്കുന്നവരോട് എന്ന് പറഞ്ഞുകൊണ്ടാണ് വസുജ ഫെയ്‌സ്ബുക്കിലൂടെ കഴിഞ്ഞ പ്രളയ കാലത്തുണ്ടായ അനുഭവം വിവരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാനയോ, ക്യാമ്പുകളിലേയ്ക്ക് സഹായമോ നല്‍കരുതെന്ന് പറഞ്ഞ് പലരും രംഗത്തുണ്ടെങ്കിലും കേരളം ഒറ്റക്കെട്ടായി മഴക്കെടുതികളെ നേരിടുകയാണ്. ദുരിതാശ്വാസ നിധിയുടെ വിനിയോഗത്തെ സംശയാസ്പദമായി വീക്ഷിക്കുന്ന ആളുകളോട് സ്വന്തം അനുഭവം വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വസുജ വാസുദേവന്‍ എന്ന യുവതി.

മുഖ്യമന്ത്രിയ്ക്ക് പൈസ ഇടല്ലേ ഇടല്ലേ എന്ന് നിലവിളിക്കുന്നവരോട് എന്ന് പറഞ്ഞുകൊണ്ടാണ് വസുജ ഫെയ്‌സ്ബുക്കിലൂടെ കഴിഞ്ഞ പ്രളയ കാലത്തുണ്ടായ അനുഭവം വിവരിക്കുന്നത്. കുസാറ്റില്‍ ക്യാമ്പ് നടക്കുന്ന സമയത്ത് പ്രായമായ ഒരമ്മ തന്റെ സമ്പാദ്യമെല്ലാം പൊതിയിലാക്കി കൊണ്ടുവന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയ അനുഭവം വിവരിക്കുന്ന വസുജയുടെ കുറിപ്പ് ഹൃദയം നിറയ്ക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മുഖ്യമന്ത്രിക്ക് പൈസ
ഇടല്ലേ..ഇടല്ലേ എന്നു നിങ്ങള്‍ നിലവിളിക്കുന്നില്ലേ..അതിനെ പറ്റിയാ…

കഴിഞ്ഞ പ്രളയകാലത്താണ്..
CUSAT ഇല്‍ ക്യാമ്പ് നടക്കുന്ന സമയം. എന്റെ താമസവും ജോലിചെയ്യുന്ന ബ്രാഞ്ചും എല്ലാം CUSAT നു അടുത്തുള്ള കങ്ങരപ്പടി എന്ന സ്ഥലത്തതാണ്.സാധാരണക്കാരാണ് കൂടുതലും.ഒരു ദിവസംപ്രായമുള്ള ഒരമ്മ ബാങ്കിലേക്ക് കേറി വന്നു.ആ വരലും നിപ്പും ഒക്കെ കണ്ടാ അറിയാം,ആദ്യമായാണ് ബാങ്കിനുള്ളിലേക്ക് കേറുന്നത് എന്ന്.അടുത്ത് ചെന്ന് ഞാന്‍ കാര്യം തിരക്കി.’
വെള്ളം കേറി ദുരിതപ്പെടുന്നവര്‍ക്
മുഖ്യമന്ത്രിയുടെ ആ ഫണ്ടില് ഇവിടെ പൈസ ഇടാന്‍ പറ്റുമോ മോളേ..കുറച്ചു പൈസ ഉണ്ട് കയ്യില്‍..പെട്ടെന്ന് എന്തേലും ആപത്ത് പറ്റിയാ പുള്ളകള്‍ക്(പുള്ള എന്നാല്‍ മോന്‍/മോള് എന്നൊക്കെയാ ഇവിടുത്തെ നാട്ടുഭാഷയില്‍) ഒരു സഹായമാട്ടേന്നു കൂട്ടി വച്ചതാ..ഇതിപ്പോ വെള്ളം കേറി ഒഴുകിപ്പോനാ
വിധിയെങ്കില്‍,ഇതു പെട്ടീലിരുന്നാ ആര്‍ക്കു ഗുണം..?
പുള്ള ഇതങ്ങിട്ടെരെ..ന്ന് ഒരു പ്‌ളാസ്റ്റിക് കവര്‍ എനിക്ക് നീട്ടി ആ ‘അമ്മ.

‘ഇതെത്ര രൂപയുണ്ട്..’

അറിയില്ല..വീട്ടിലിരുന്നു എണ്ണിപെറുക്കിയാ പുള്ളോള് കാണും..പിന്നീ ഇടല് നടക്കൂല്ല..’ഞാനേ ആശോത്രി പോകാന്‍ ഇറങ്ങിയതാ

ഒരു രസീത് പൂരിപ്പിക്കണം..
അമ്മേടെ ഒരു ഒപ്പ് വേണം..

‘ഓ.. അതൊന്നും വേണ്ട …പുള്ള ഇതെങ്ങിട്ടാല്‍ മതി.’

ഒടുവില്‍ ഞാന്‍ നിര്‍ബന്ധിച്ച് വൗച്ചറില്‍ പേരും ഒപ്പും വാങ്ങി,ആശുപത്രിയില്‍ നിന്ന് തിരികെ വരും വഴി വന്നു രസീതു വാങ്ങി കൊള്ളാം(വാങ്ങിയില്ലെങ്കില്‍ അതു എന്റെ ജോലിയെ ബാധിക്കും എന്നു പറഞ്ഞോണ്ട് മാത്രം സമ്മതിച്ചു)എന്ന ഉറപ്പിന്‍ മേല്‍ ആളെ വിട്ടു..

അകത്തു കൊണ്ടുപോയി പൊതി തുറന്ന്
കുറേ പേപ്പര്‍ പൊതികളിലായിരുന്ന നോട്ടുകള്‍ എല്ലാം കൂടി എന്നീ എടുത്തപ്പോള്‍,44100/-രൂപ..
ഒരു പക്ഷെ ഇത്രേം രൂപ ഉണ്ടന്ന് ആ അമ്മക്കു അറിയിലെങ്കിലോ…എന്തോ ഞാന്‍ ആ പൈസ ഇട്ടില്ല…
കുറേ കഴിഞ്ഞ്‌പ്പോള്‍ ആളെത്തി.
‘അമ്മേ ഇതു ഇത്തിരി കൂടുതല്‍ ഉണ്ടല്ലോ..ഇത്രേം ഇടണോ..?

‘എല്ലാങ്കുടെ എത്രെണ്ട്..’

‘44100/-‘
ന്റെ പുള്ളേ.. അവറ്റോള്‍ടെ നെലവിളീം കഷ്ടപ്പാടും നമ്മളും കാണുന്നതല്ലേ ടീവീല്..
ഈ പൈസകൊണ്ടു എന്താവാനാ..
അതങ്ങു ഇട്ടേരെ..
അവരുടെ കണ്ണു നിറഞ്ഞു..

എന്റേം.

അകൗണ്ടില്‍ ക്യാഷ് ഇട്ട് രസീതും കൊണ്ടു പുറത്തിറങ്ങി ചെന്നു..കൈകള്‍ കൂട്ടി പിടിച്ച് കണ്ണ് ചേര്‍ത്തു..
പോകാനിറങ്ങിയപ്പോ വീണ്ടും ഓര്‍മിപ്പിച്ചു ‘പുള്ളോള് അറിയേണ്ട.അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെലോ..’

സത്യം..അവരുടെ പേരോ എന്തിന് മുഖം പോലും എനിക്ക് നന്നായി ഓര്‍ക്കാന്‍ പറ്റുന്നില്ല.
പക്ഷെ,പെട്ടീല് സൂക്ഷിച്ചു വച്ചിരുന്ന ആ നോട്ടുകളുടെ മണോം, തൊണ്ട ഇടറി പറഞ്ഞ വാക്കുകളും ഇപ്പോഴുംഉണ്ട് ഉള്ളില്‍.

അവരെപ്പോലുള്ളവരുടെ നാടാണ് കേരളം…
നമ്മള്‍ കരകേറുക തന്നെ ചെയ്യും..

സ്‌നേഹം

കാല്പനികവും ഊഹാപോഹങ്ങളിലും സ്വാര്‍ത്ഥതാല്പര്യങ്ങളിലും അധിഷ്ഠിതവുമായ വാദപ്രതിവാദങ്ങൾ കൊണ്ടു പ്രയോജനമില്ല; ശാസ്ത്രീയമായ മാറ്റങ്ങൾ വരുത്താൻ ജനങ്ങൾ സജ്ജരാകണം-ഡോ. കെ എന്‍ ഗണേശ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍