പണം പിൻവലിക്കുന്നതിന് ചികിൽസിക്കുന്ന ആശുപത്രിയുടെ ചിലവ് സംബന്ധിച്ച കത്ത് വേണമെന്നായിരുന്നു ബാങ്കിന്റെ വാദം.
പിഞ്ചു കുഞ്ഞിന്റെ ചികിൽസയ്ക്കായി രൂപീകരിച്ച അക്കൗണ്ടിൽ എത്തിയ അധിക തുക സംബന്ധിച്ച ആരോപണങ്ങളിൽ മറുപടിയുമായി സാമൂഹിക പ്രവർത്തനങ്ങളിലൂടെ സോഷ്യൽ മീഡിയൽ താരമായ ഫിറോസ് കുന്നുംപറമ്പില്‍. ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലം ശാഖയിൽ രൂപീകരിച്ച ചികിൽസ ധന സമാഹരണത്തിനായുള്ള അക്കൗണ്ടിലെത്തിയ തുകയെ കുറിച്ചുണ്ടായ തർക്കം സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ്‍ വാക്പോരിന് സാഹചര്യം ഒരുക്കിയതിന് പിന്നാലെയാണ് ഫിറോസ് വിശദീകരണവുമായി രംഗത്തെത്തിയത്.
ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലം ശാഖയിൽ ആരംഭിച്ച് പിഞ്ചുകുഞ്ഞിന്റെ ചികിൽസാ ധന സഹായത്തിന് തുടങ്ങിയ അക്കൗണ്ടിലേക്ക് ആവശ്യത്തിൽ കൂടുതൽ പണം എത്തിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ആശുപത്രിയിൽ അത്യാസന നിലയിൽ കഴിയുന്ന കുട്ടിക്ക് അടിയന്തിരമായി 10 ലക്ഷം രൂപ പിൻവലിക്കണമെന്ന് അറിയിച്ചപ്പോൾ ഉദ്യോഗസ്ഥന്മാർ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തടസം നിൽക്കുകയായിരുന്നു. ഈ സമയത്ത് തന്നെ അക്കൗണ്ടിൽ ഏകദേശം ഒരു കോടി 15 ലക്ഷം പിന്നിട്ടിരുന്നു. ഇതോടെ അക്കൗണ്ടിലേക്ക് പണം എത്തുന്നത് ബ്ലോക്ക് ചെയ്യാൻ അധികൃതരോട് ആവശ്യപ്പെട്ടുകയും ചെയ്തു.
എന്നാൽ, പണം പിൻവലിക്കുന്നതിന് ചികിൽസിക്കുന്ന ആശുപത്രിയുടെ ചിലവ് സംബന്ധിച്ച കത്ത് വേണമെന്നായിരുന്നു ബാങ്കിന്റെ വാദം. ഇത് നൽകിയാണ് പലതവണയായി പണം പിൻവലിച്ചത്. ഇതിന് പുറമെ അക്കൗണ്ടിലെത്തിയ പണത്തിലെ കൂടുതലുള്ള തുക തന്റെ പേരിലുള്ള ചാരിറ്റി അക്കൗണ്ടിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ഇക്കാര്യം സമ്മതിച്ചെങ്കിലും ഹെഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ചൂണ്ടിക്കാട്ടി നടപടികൾ നീട്ടുകയായിരുന്നെന്നും ഫിറോസ് പറയുന്നു. എന്നാൽ ഹെഡ് ഓഫീസില്‍ നിന്നുള്ളവർ തങ്ങളുടെ പരാതിയിൽ നേരിട്ടെത്തി പ്രശ്നം പരിഹരിക്കുയും ചെയ്തു.
അതേസമയം, സോഷ്യൽ മീഡിയയിൽ നടക്കുന്ന മറ്റുള്ളപ്രചാരണങ്ങൾ നിഷേധിക്കാനും ഫിറോസ് പറയുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് നിമിഷ മാത്ര ആയുസ്സുമാത്രമാണ് ഉള്ളത്. ഇടപാടിൽ സംശയം തോന്നിയതിനാൽ പണം നൽകിയില്ലെന്നാണ് ബാങ്ക് നൽകിയ വിശദീകരണം. പണം സ്വകാര്യ അക്കൗണ്ടിലേക്ക് മറ്റാൻ ശ്രമിച്ചെന്ന ബാങ്കുകാരുടെ വാദം തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ പറയുന്നു.